കാടിറങ്ങി കൊമ്പന്‍മാര്‍! അടിമാലിയിലെ ആദിവാസി മേഖലകളില്‍ കാട്ടാന ശല്ല്യം രൂക്ഷം
അടിമാലി: മഴമാറിയതോടെ ഹൈറേഞ്ച് മേഖലയില്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷമാകുന്നു.കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി അടിമാലി മച്ചിപ്ലാവ് ആദിവാസി മേഖലയില്‍ പത്തിലധികം വരുന്ന കാട്ടനകള്‍ നടത്തി വരുന്ന ആക്രമണത്തില്‍ ഏക്കറുകണക്കിന് കൃഷി നശിച്ചു. കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ ആക്രമണത്തില്‍ ആദിവാസികളായ ഓമന ചെല്ലപ്പന്‍,ശെല്‍വന്‍ തുടങ്ങിയവരുടെ വീടുകളും കാട്ടന തകര്‍ത്തു.
'ഒടിയൻ' റിലീസ് ഡിവൈഎഫ്ഐ തടയുമെന്ന് പ്രചാരണം, സത്യാവസ്ഥ ഇങ്ങനെയാണ്
വീടുകളില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.മുന്‍ വര്‍ഷങ്ങളിലും മേഖലയില്‍ സമാന രീതിയിലുള്ള കാട്ടാന ആക്രമണം ഉണ്ടായിരുന്നു. ആക്രമണം പ്രതിരോധിക്കാന്‍ സോളാര്‍ വേലിയെ കിടങ്ങുകളോ നിര്‍മ്മിക്കണമെന്ന ആദിവാസികളുടെ ആവശ്യത്തിന് ഇനിയും പരിഹാരമായിട്ടില്ല. നെല്ലിപ്പാറ മേഖലയില്‍ തീറ്റതേടിയെത്തുന്ന ആനക്കൂട്ടമാണ് ആദിവാസി മേഖലയില്‍ നാശം വിതക്കുന്നത്. ആനകള്‍ സഞ്ചാരം നടത്തുന്ന നെല്ലിപ്പാറയില്‍ കിടങ്ങ് തീര്‍ത്താല്‍ കാട്ടാനകളുടെ കടന്നുവരവിനെ പ്രതിരോധിക്കാമെന്ന് ആദിവാസികള്‍ പറയുന്നു.
തുടരെ തുടരെ കാട്ടനകള്‍ കൃഷി നശിപ്പിക്കുന്നതിനാല്‍ ഉപജീവനമാര്‍ഗ്ഗം മുട്ടിയ ആദിവാസി കുടുംബങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്.കാട്ടനകള്‍ വരുത്തുന്ന കൃഷിനാശത്തിന് നാളിതുവരെയായി നയാപൈസ നഷ്ടപരിഹാരം ലഭിക്കാത്തതിലും വ്യാപക പരാതിയുണ്ട്.കായ്ഫലം നല്‍കുന്ന തെങ്ങും ജാതിയും കുരുമുളകു ചെടിയുമൊക്കെയാണ് ആനകള്‍ കൂടുതലായി നശിപ്പിക്കുന്നത്.ഇനിയും ഇതേ രീതിയില്‍ മുമ്പോട്ട് പോകാനാകില്ലെന്നാണ് ആദിവാസി കുടുംബങ്ങളുടെ നിലപാട്.ഇരുള്‍ വീഴുന്നതോടെ സ്വരൈ്യവിഹാരത്തിനിറങ്ങുന്ന കാട്ടനകളെ ഭയന്നാണ് കുടുംബങ്ങള്‍ വീടുകളില്‍ കഴിഞ്ഞ് കൂടുന്നത്.പ്രശ്നത്തില്‍ വനംവകുപ്പ് അടിയന്തിര ഇടപെടല്‍ നടത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.