ആദ്യ വർഷം 1000 കിലോ സ്വർണം, രണ്ടാം വർഷം 2000 കിലോ; സ്വർണ ഉത്പാദനത്തിൽ ഞെട്ടിക്കാൻ ആന്ധ്ര
സ്വർണ ഉത്പാദനത്തിൽ ഇന്ത്യയുടെ വലിയ പ്രതീക്ഷയായി മാറിയിരിക്കുകയാണ് ആന്ധ്രയിലെ ജോന്നിഗിരി. രാജ്യത്തെ തന്നെ ആദ്യ സ്വകാര്യ സ്വർണഖനന പദ്ധതി കൂടിയാണ്. പദ്ധതിയിലൂടെ സംസ്ഥാനത്തിൻ്റെ വരുമാനം ഗണ്യമായി വർധിക്കുമെന്ന പ്രതീക്ഷയാണ് സർക്കാർ പങ്കുവെയ്ക്കുന്നത്. ജോന്നഗിരിയിലൂടെ സംസ്ഥാനത്തെ സ്വർണ ഉത്പാദനത്തിൻ്റെ കേന്ദ്രമായി മാറ്റാണ് പദ്ധതിയിടുന്നതെന്ന് സംസ്ഥാന ഗനി വികസന സെക്രട്ടറി മുകേഷ് കുമാർ മീന പറഞ്ഞു.
1500 ഏക്കറിലായാണ് ജോന്നഗിരിയിലെ സ്വർണ ഖനി പരന്ന് കിടക്കുന്നത്. 50 ടണ്‍ സ്വർണ നിക്ഷേപം ഇവിടെ നിന്ന് ഉത്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.തുടക്കത്തിൽ പ്രതിവർഷം 400-500 കിലോഗ്രാം ഉൽപ്പാദിപ്പിക്കും. തുടർന്ന് 800 മുതൽ 1000 കിലോ ഗ്രാം വരെ ഇവിടെ നിന്ന് ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തലെന്ന് മീന പറഞ്ഞു.

അടുത്ത വർഷത്തോടെ 1000 കിലോ ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഒരു ടണ്‍ സ്വർണം രാജ്യത്തിന് സ്വന്തമായി ഉത്പാദിപ്പിക്കാൻ സാധിച്ചു എന്നാൽ 140 ദശലക്ഷം ഡോളറിന്റെ വിദേശനാണ്യം ലാഭിക്കാനും എന്നാണ് അർത്ഥം. സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് റോയൽറ്റിയായി 100 കോടി ലഭിക്കും. ആന്ധ്രയിലെ മറ്റ് മേഖലകളിലും സ്വർണ നിക്ഷേപം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ചിറ്റൂർ ജില്ലയിലെ ചിറ്റൂർഗുണ്ട-ബിസനാഥം ബ്ലോക്കിൽ 16-17 ടൺ സ്വർണ്ണ നിക്ഷേപം ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം കൂടുതലായി ആറ് ഗോൾഡ് ബ്ലോക്കുകൾക്ക് കൂടി ലേലം നടത്തും. വൈകാതെ തന്നെ ഇവിടങ്ങളിലും ഖനന പ്രവർത്തനങ്ങൾ ആരംഭിക്കും. രണ്ട് വർഷം കഴിഞ്ഞാൽ ജോന്നഗിരിയിൽ നിന്നും പ്രതിവർഷം 2000 കിലോ സ്വർണം ഉത്പാദിപ്പിക്കാനകുമെന്നാണ് വിലയിരുത്തൽ. ചിറ്റൂർഗുണ്ട-ബിസനാഥം ബ്ലോക്കിൽ നിന്ന് പ്രതിവർഷം 1,000 കിലോഗ്രാം കൂടി ലഭിക്കും. അതായത് അടുത്ത മൂന്നാല് വർഷത്തിനുള്ളിൽ ആകെ മൂന്ന് മുതൽ 4 ടണ്‍ വരെ സ്വർണം സംസ്ഥാനത്തിന് ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്', അദ്ദേഹം പറഞ്ഞു.
സ്വർണത്തിൽ മാത്രമല്ല തീരദേശ ധാതുമണൽ ഖനനത്തിലും സംസ്ഥാനത്തിന് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.രാജ്യത്തിൻ്റെ ധാതു സമ്പത്തിൻ്റെ 25 ശതമാനവും സംസ്ഥാനത്താണ്. വിശാഖപട്ടണത്തും ശ്രീകകുലത്തും വലിയ തോതിൽ ടൈറ്റാനിയം അടങ്ങിയ മോണസൈറ്റ്, റൂട്ടൈൽ, ഇൽമനൈറ്റ് നിക്ഷേപങ്ങൾ ഉണ്ട്. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ രാജ്യത്തെ ടൈറ്റാനിയം ആവശ്യകതയുടെ 100 ശതമാനവും നികത്താൻ ആന്ധ്രാപ്രദേശിന് സാധിക്കും. ടൈറ്റാനിയം ഉത്പാദനത്തിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ടൈറ്റാനിയം ആവശ്യകതയുടെ 90 ശതമാനവും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയാണ്. രാജ്യത്തിന് പ്രതിവർഷം 4.5-5 ലക്ഷം ടണ്‍ ടൈറ്റാനിയമാണ് ആവശ്യം. 2029-30 ഓടെ കുറഞ്ഞത് 7 ലക്ഷം ടണ്‍ ഇൽമനൈറ്റും 40,000 ടൺ മോണസൈറ്റും ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. . 7 ലക്ഷം ടൺ ഇൽമനൈറ്റിൽ നിന്ന് കുറഞ്ഞത് 3.5 മുതൽ 4 ലക്ഷം ടൺ വരെ ടൈറ്റാനിയം പിഗ്മെന്റ് നിർമ്മിക്കാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.


Click it and Unblock the Notifications