തീരാനോവായി ആ 26 ജീവനുകൾ; പഹൽഗാമിലെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്!
നമ്മുടെ രാജ്യത്തിന്റെ ഹൃദയത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട് തികയുകയാണ്. 2025 ഏപ്രിൽ 22-ന് കശ്മീരിലെ മനോഹരമായ പഹൽഗാം താഴ്‌വരയിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന അതിക്രൂരമായ ആക്രമണം ഇന്നും ഓരോ ഭാരതീയന്റെയും ഉള്ളിൽ ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നു. പ്രകൃതിഭംഗി ആസ്വദിക്കാനെത്തിയ നിഷ്കളങ്കരായ 26 മനുഷ്യർ അവിടെ പിടഞ്ഞുവീണപ്പോൾ, രാജ്യം ഒന്നടങ്കം ആ വേദനയിൽ പങ്കുചേർന്നു. എന്നാൽ ഒരു വർഷത്തിനിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ, ആ കണ്ണീരിന് നീതി ലഭിച്ചുവെന്ന ആശ്വാസത്തിലാണ് രാജ്യം.
ആ കറുത്ത സായാഹ്നം
പഹൽഗാമിലെ ലിഡർ നദിക്കരയിലും ബൈസരൻ താഴ്‌വരയിലും സന്തോഷം നിറഞ്ഞുനിന്ന ഒരു വൈകുന്നേരമായിരുന്നു അത്. പല പ്രായത്തിലുള്ള വിനോദ സഞ്ചാരികൾ എല്ലാം മറന്ന് അവധിക്കാലം ആഘോഷിക്കുകയായിരുന്നു. എന്നാൽ നിമിഷനേരം കൊണ്ട് ആ സമാധാനത്തെ കീറിമുറിച്ചുകൊണ്ട് ലഷ്കർ ഭീകരരുടെ തോക്കുകൾ ഗർജ്ജിച്ചു. കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് നേരെ ഭീകരർ വിവേചനരഹിതമായി വെടിയുതിർത്തു. ചിതറിത്തെറിച്ച കളിപ്പാട്ടങ്ങളും രക്തം പുരണ്ട തുണികളും കശ്മീരിന്റെ മണ്ണിൽ ഒരു വല്ലാത്ത നിശബ്ദത പടർത്തി. തന്റെ പ്രിയതമന്റെ ചേതനയറ്റ ശരീരത്തിനടുത്ത് കണ്ണീർവാർന്ന് ഇരുന്ന ഹിമാൻഷി ആ ദുരന്തത്തിന്റെ നേർചിത്രമായിരുന്നു. ഈ ക്രൂരതയ്ക്ക് പിന്നിലുള്ള ഒരൊറ്റ ഭീകരനെയും വെറുതെ വിടില്ലെന്ന് ആ ദിനം തന്നെ ഇന്ത്യൻ സൈന്യം പ്രതിജ്ഞ ചെയ്തിരുന്നു.

ഓപ്പറേഷൻ മഹാദേവ്, ഓപ്പറേഷൻ സിന്ദൂർ
പഹൽഗാം ആക്രമണത്തിന് ശേഷം വനമേഖലയിലേക്ക് കടന്നുകളഞ്ഞ ഭീകരരെ കണ്ടെത്തുക എന്നത് ആയിരുന്നു ആദ്യ ദൗത്യം, അതീവ ദുഷ്കരമായിരുന്നു അത്. എന്നാൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ മഹാദേവ്' എന്ന ദൗത്യം ചരിത്രമായി മാറി. കൊടുംതണുപ്പും ദുർഘടമായ വനപാതകളും താണ്ടി 93 ദിവസങ്ങൾ നീണ്ട നിരന്തരമായ തിരച്ചിലിനൊടുവിലാണ് ഭീകരരെ സൈന്യം വട്ടമിട്ടത്. ദാച്ചിഗാം വനമേഖലയിൽ നടന്ന അതിശക്തമായ ഏറ്റുമുട്ടലിൽ ലഷ്കർ കമാൻഡർ സുലൈമാൻ ഷാ ഉൾപ്പെടെയുള്ള മൂന്ന് ഭീകരരെയും വധിച്ചു. പിന്നാലെ ഭീകരർക്ക് അഭയവും പരിശീലനവും നൽകുന്ന അതിർത്തിക്കപ്പുറത്തെ താവളങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ അതിരഹസ്യവും ശക്തവുമായ നീക്കമായിരുന്നു 'ഓപ്പറേഷൻ സിന്ദൂർ. അതിർത്തി കടന്നുള്ള ഭീകരവാദികളുടെ ലോഞ്ച് പാഡുകളെയും ആയുധപ്പുരകളെയും തകർക്കാൻ ഈ ദൗത്യത്തിലൂടെ സൈന്യത്തിന് കഴിഞ്ഞു. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗവും വ്യോമസേനയും, സ്പെഷ്യൽ ഫോഴ്സും സംയുക്തമായി നടത്തിയ ഈ മിന്നൽ നീക്കം ഭീകരസംഘടനകൾക്കും അവരെ സ്പോൺസർ ചെയ്യുന്ന പാകിസ്ഥാനും വലിയ ആഘാതമാണ് നൽകിയത്.
പഹൽഗാം ആക്രമണം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും, അയൽരാജ്യമായ പാകിസ്ഥാൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ പ്രതിരോധത്തിലായിട്ടും, ലഷ്കർ-ഇ-ത്വയ്യിബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകൾക്ക് പാക് മണ്ണിൽ ഇപ്പോഴും സുരക്ഷിത താവളങ്ങൾ ലഭിക്കുന്നുണ്ട്. ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങൾ എത്തിക്കുന്നതും അതിർത്തിയിൽ ലഹരിമരുന്ന് കടത്തുന്നതും വഴി ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്.
തിരിച്ചടിക്കാൻ ഇന്ത്യ സജ്ജം
പാകിസ്ഥാൻ ഇപ്പോഴും ഭീകരസംഘടനകളെ ഇന്ത്യയ്ക്കെതിരെ ഒരു ആയുധമായി ഉപയോഗിക്കുന്നുണ്ടെങ്കിലും, ഇന്ത്യയുടെ സുരക്ഷാ സംവിധാനം ഇന്ന് പതിന്മടങ്ങ് കരുത്താർജ്ജിച്ചിട്ടുണ്ട്. അതിർത്തിയിലെ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങളും വർദ്ധിപ്പിച്ച സൈനിക സാന്നിധ്യവും ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളെ ഫലപ്രദമായി തടയുന്നു. 'ഓപ്പറേഷൻ സിന്ദൂർ' വഴി നൽകിയ സന്ദേശം വ്യക്തമാണ്-ഭാരതത്തിന്റെ മണ്ണിൽ ചോര വീഴ്ത്തുന്നവർ എവിടെ ഒളിച്ചിരുന്നാലും അവരെ വേട്ടയാടാൻ ഇന്ത്യൻ സൈന്യം എപ്പോഴും സജ്ജമാണ്.
പഹൽഗാം ആക്രമണത്തിന്റെ വാർഷികത്തിൽ കൊല്ലപ്പെട്ട നിരപരാധികളെ രാജ്യം സ്മരിക്കുമ്പോൾ, ഈ സ്മരണ വെറുമൊരു കണ്ണീരല്ല, മറിച്ച് ഭീകരതയെയും അതിന്റെ സ്പോൺസർമാരെയും വേരോടെ പിഴുതെറിയാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.












Click it and Unblock the Notifications