രാജസ്ഥാനിലെ ആശുപത്രിയിൽ 48 മണിക്കൂറിനിടെ മരിച്ചത് 10 കുഞ്ഞുങ്ങൾ, അന്വേഷണം പ്രഖ്യാപിച്ചു
കോട്ട: രാജസ്ഥാനിലെ ആശുപത്രിയിൽ 48 മണിക്കൂറിനിടെ 10 ശിശുക്കൾ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കോട്ടയിലെ ജെകെ ലോൺ ആശുപത്രിയിലാണ് കുഞ്ഞുങ്ങളുടെ കൂട്ട മരണം സംഭവിച്ചത്. ആശുപത്രിയിൽ ഈ മാസം 77 കുട്ടികൾ മരിച്ചു. ഈ വർഷം 940 കുട്ടികൾ മരിച്ചുവെന്നാണ് റിപ്പോർട്ട്.
ബിജെപി ലോക്കലാവുന്നു.... ദില്ലിയില്‍ കുടിവെള്ളവും വൈദ്യുതിയും പ്രചാരണ വേദിയില്‍ ഉന്നയിക്കും!!
രാജസ്ഥാൻ മെഡിക്കൽ വിദ്യാഭ്യാസ സെക്രട്ടറി വൈഭവ് ഗലേറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കുഞ്ഞുങ്ങളുടെ കൂട്ടമരണത്തെക്കുറിച്ച് അന്വേഷണം നടത്തുക. പ്രാഥമിക അന്വേഷണത്തിൽ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. നവജാത ശിശുക്കൾക്കായുള്ള ഇൻക്യുബേഷൻ യൂണിറ്റുകൾ പ്രവർത്തക്ഷമമായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
കുട്ടികളുടെ കൂട്ട മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് ആവശ്യപ്പെട്ടിരുന്നു. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും എത്രയും വേഗം അടിയന്തര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി.
അതേസമയം ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന ആരോപണം ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമായ അവസ്ഥയിലാണ് കുഞ്ഞുങ്ങളെ ആശുപത്രിയിൽ എത്തിച്ചിരുന്നതെന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം. രാജസ്ഥാനിലെ ശിശുമരണ നിരക്ക് താരതമ്യേന ഉയർന്നതാണ്.