വിദ്യാർത്ഥിനികളുടെ സ്വകാര്യ ഭാഗങ്ങൾ കടന്നുപിടിച്ചു; അശ്ലീല പ്രദർശനം നടത്തി, 10 പേർ അറസ്റ്റിൽ!
ദില്ലി: വാർഷികാഘോഷ ദിനത്തിൽ ദില്ലി ഗാർഗി കോളേജിലെ വിദ്യാർത്ഥിനികൾ നേരിടേണ്ടി വന്ന ലൈംഗീകാതിക്രമ കേസിൽ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിഎഎ അനുകൂല പ്രകടനം കഴിഞ്ഞെത്തിയ സംഘമാണ് അക്രമം കാട്ടിയതെന്നാണ് വിദ്യാർത്ഥിനികൾ ആരോപിക്കുന്നത്. സിഎഎ അനുകൂലികളാണ് ക്യാംപസിൽ കയറി അതിക്രമം നടത്തിയതെന്നാണ് ഇടതു സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ ആരോപിക്കുന്നത്. ജയ് ശ്രീറാം എന്ന് വിളിച്ചു വന്ന ഇവരുടെ പക്കൽ കാവികൊടികളുണ്ടായിരുന്നുവെന്നും ദൃക്സാക്ഷി വിവരണം വച്ച് പറഞ്ഞിരുന്നു.
ബുധനാഴ്ചയാണ് ദില്ലി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ആറാം തീയതിയായിരുന്നു അക്രമം നടന്നത്. 30 പേര് അടങ്ങുന്ന സംഘമാണ് അതിക്രമം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ പോലീസിന്റെ 11 സംഘങ്ങളാണ് അന്വേഷണം നടത്തിയത്. നിരവധി പേരെ ചോദ്യംചെയ്യുകയും പ്രതികളില്‍ പലരെയും തിരിച്ചറിയുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഗാര്‍ഗി കോളേജ് അധികൃതരെയും പോലീസ് ചോദ്യംചെയ്തിരുന്നു. തുടർന്നാണ് 10 പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
ട്വിറ്ററിലൂടെ അനുഭവങ്ങൾ പങ്കുവെച്ചു
അതിക്രമത്തിനിരയായ പെൺകുട്ടികൾ ട്വിറ്റർ അടക്കമുള്ള നവ മാധ്യമങ്ങളിൽ തങ്ങൾ അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ പങ്കുവെച്ചപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഇത്തരത്തിൽ ക്രൂരസംഭവം നടന്നിട്ടും കോളേജ് അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നില്ല. പിന്നീട് വിദ്യാർത്ഥിനികൾ ഒന്നടങ്കം കോളേജിൽ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പോലീസിൽ പരാതി നൽകാൻ അധികൃതർ തുനിഞ്ഞത്.
മതിയായ സുരക്ഷ ഒരുക്കിയില്ല
വാര്‍ഷികാഘോഷത്തിന് മതിയായ സുരക്ഷ ഒരുക്കാതിരുന്ന കോളേജ് അധികൃതരുടെ വീഴ്ചയാണ് സംഭവങ്ങള്‍ക്ക് കാരണമായതെന്ന് വിദ്യാര്‍ഥിനികള്‍ ആരോപിച്ചിരുന്നു. പുറത്തുനിന്നെത്തിയ പുരുഷന്മാരെ ഡല്‍ഹി സര്‍വകലാശാലയുടെ ഐഡി കാര്‍ഡ് പോലും ചോദിക്കാതെ കടത്തിവിട്ടെന്നും മറ്റുചിലര്‍ കൂട്ടത്തോടെ ഗേറ്റ് തള്ളിത്തുറന്നും മതില് ചാടിയും കോളേജില്‍ പ്രവേശിച്ചെന്നും ഇവര്‍ പറഞ്ഞു.
ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
യുവാക്കള്‍ കൂട്ടത്തോടെ കോളേജിന്റെ ഗേറ്റ് തുറന്ന് പ്രവേശിക്കുന്ന ദൃശ്യങ്ങളും വിദ്യാര്‍ഥിനികള്‍ പങ്കുവെച്ചിരുന്നു.' ചിലര്‍ എന്റെ പിന്‍ഭാഗത്ത് കയറിപിടിച്ചു. മറ്റൊരുത്തന് മാറിടത്തിലും. ഇതിനിടെ ഒരാള്‍ അയാളുടെ ലൈംഗികാവയവം തന്റെ ദേഹത്ത് ഉരസി. എന്റെ കൂട്ടുകാരിയുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. ഞങ്ങള്‍ സുരക്ഷിതരാണെന്ന് കരുതുന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള കോളേജിലാണ് ഇതെല്ലാം സംഭവിച്ചതെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് ഒരു പെൺകുട്ടി ട്വിറ്ററിൽ കുരിച്ചിരുന്നു.
മൂന്ന് തവണ കയറി പിടിച്ചു
കോളജ് ഫെസ്റ്റ് ഭീതിജനകമായ ഒരു അനുഭവമായിരുന്നു. രണ്ട് പുരുഷ സുഹൃത്തുക്കൾ എനിക്കൊപ്പമുണ്ടായിരുന്നുവെങ്കിലും ആ തിരക്കിനിടയിൽ അവരെ കാണാതായി. ഇതിനിടെ ഒരു സംഘം ആളുകൾ മൂന്നു തവണയാണ് എന്നെ കയറിപ്പിടിച്ചത്. എന്താണെന്ന് മനസിലാക്കി വന്നപ്പോഴേക്കും അവർ പരിഹസിച്ച് ചിരിക്കുകയായിരുന്നു..' എന്നാണ് മറ്റൊരു വിദ്യാര്‍ഥിനി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കഞ്ചാവ് വലിച്ച സംഘം
'മദ്യപിച്ചെത്തിയ മധ്യവയസ്കരായ അഞ്ചംഗ സംഘം തന്നെ വളഞ്ഞുവെന്നും ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നുമാണ് മറ്റൊരു വിദ്യാർഥി കുറിച്ചത്. കഞ്ചാവ് വലിച്ചു നടക്കുന്ന ആളുകളും സംഘത്തിനൊപ്പമുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. കോളജിനുള്ളിൽ നേരിടേണ്ടി വന്ന അതിക്രൂരമായ ലൈംഗിക അതിക്രമത്തിന്റെ ഞെട്ടലിൽ നിന്ന് പലരും ഇപ്പോഴും മോചിതരായിട്ടില്ലെന്നും വിദ്യാര്‍ഥികൾ പറയുന്നു.