സിന്ധ്യക്കൊപ്പം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നവർക്ക് പണി പാളി! ചൗഹാന്റെ മനസ്സിലുളളത് മറ്റൊന്ന്!
ഭോപ്പാല്‍: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രണ്ട് മാസങ്ങള്‍ക്കിപ്പുറം രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തിന് ഒരുങ്ങുകയാണ് ഒരുങ്ങുകയാണ് മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്. 22 മുതല്‍ 24 പുതിയ മന്ത്രിമാര്‍ വരെ സര്‍ക്കാരിന്റെ ഭാഗമായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video
കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപിക്കൊപ്പം നിന്ന 22 വിമത ബിജെപി എംഎല്‍എമാര്‍ക്കും അന്ന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ഇതില്‍ 2 പേര് മാത്രമാണ് ഇതുവരെ മന്ത്രിമാരായിരിക്കുന്നത്. ബാക്കിയുളളവര്‍ ചൗഹാന്റെ പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ്. എന്നാല്‍ ഭൂരിപക്ഷം പേരുടേയും കാത്തിരിപ്പ് വെറുതേ ആയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൗഹാന്റെ പട്ടികയിലുളളത് ചിലര്‍ മാത്രമാണ്.
ഒരു മാസത്തോളം ഏകാംഗ മന്ത്രിസഭ
മാര്‍ച്ച് 23നാണ് ശിവരാജ് സിംഗ് ചൗഹാന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പിന്നീട് ഒരു മാസത്തോളം ഏകാംഗ മന്ത്രിസഭയായിരുന്നു കൊവിഡ് പ്രതിസന്ധിക്കാലത്ത് മധ്യപ്രദേശിനെ നയിച്ചത്. പ്രതിപക്ഷത്ത് നിന്നും കോണ്‍ഗ്രസ് വന്‍ വിമര്‍ശനം ഉയര്‍ത്തിയതോടെ ചൗഹാന് ആദ്യഘട്ട മന്ത്രിസഭാ രൂപീകരണം നടത്തി.
രണ്ട് പേര് മന്ത്രിസഭയില്‍
ഏപ്രില്‍ 21ന് 5 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം ബിജെപിയില്‍ എത്തിയ രണ്ട് പേര് മന്ത്രിസഭയില്‍ ഇടംപിടിച്ചു. തുള്‍സി സിലാവത്തും ഗോവിന്ദ് സിംഗും ആയിരുന്നു അവര്‍. മൂന്ന് പേര് ബിജെപിയില്‍ നിന്നും മന്ത്രിമാരായി.
മന്ത്രിസഭാ വികസനത്തിന് മുറവിളി
അന്ന് മുതല്‍ മന്ത്രിസഭാ വികസനത്തിന് വേണ്ടിയുളള മുറവിളി ഉയരുന്നതാണ്. മന്ത്രിക്കസേര നോക്കിയിരിക്കുന്നവരില്‍ കോണ്‍ഗ്രസില്‍ നിന്നെത്തിയ 20 പേരുണ്ട്. ബിജെപിയിലെ തന്നെ പ്രമുഖ നേതാക്കളുണ്ട്. കോണ്‍ഗ്രസില്‍ നിന്നുളള എല്ലാവര്ക്കും നേരത്തെ ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നതാണ്.
മന്ത്രിമാരായിരുന്ന 6 പേര്
ഇതോടെ ബിജെപി നേതാക്കള്‍ക്കിടയില്‍ അതൃപ്തി പുകയുന്നുമുണ്ട്. കമല്‍നാഥ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന 6 പേര് നിലവില്‍ ബിജെപിയില്‍ എത്തിയവരുടെ കൂട്ടത്തിലുണ്ട്. ഉടനെ തന്നെ മന്ത്രിസഭാ വികസനം ഉണ്ടാകും എന്നാണ് ചൗഹാന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. നിരന്തരമായ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ ചൗഹാന് നടത്തുകയാണ്.
22 മുതല്‍ 24 വരെ മന്ത്രിമാര്‍
മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മ്മ, ജനറല്‍ സെക്രട്ടറി സുഹാസ് ഭാഗത് എന്നിവരുമായി ചൗഹാന് മന്ത്രിസഭാ വികസനം ചര്‍ച്ച ചെയ്തു. രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തില്‍ 22 മുതല്‍ 24 വരെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തേക്കും. എന്നാല്‍ സിന്ധ്യ ക്യാപില്‍ നിന്നുളള 20 പേര്‍ക്കും മന്ത്രിസഭയില്‍ ഇടംപിടിക്കാന്‍ സാധിച്ചേക്കില്ല.
പത്ത് വിമതർ
പത്ത് വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ മാത്രമാവും ചൗഹാന് മന്ത്രിസഭയില്‍ ഉള്‍പ്പെടുക. ഇതോടെ മന്ത്രിമാരാകുന്ന മുന്‍ കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം 12 ആകും. എന്നാല്‍ ഇത് പോര എന്നാണ് സിന്ധ്യ ക്യാംപില്‍ നിന്നും പരാതി ഉയരുന്നത്. എല്ലാവര്ക്കും ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു എന്നാണ് കോണ്‍ഗ്രസില്‍ നിന്നും എത്തിയവര്‍ ചൂണ്ടിക്കാണിക്കുന്നത്.
കേന്ദ്ര നേതൃത്വത്തിന് അയച്ചു
പുതിയ മന്ത്രിമാരുടെ പട്ടിക തയ്യാറാക്കി ചൗഹാന് കേന്ദ്ര നേതൃത്വത്തിന് അയച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്നും അംഗീകാരം ലഭിച്ച ഉടനെ തന്നെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളായ ഗോപാല്‍ ഭാര്‍ഗവ, ഭൂപേന്ദ്ര സിംഗ്, യശോദരരാജെ സിന്ധ്യ എന്നിവര്‍ ഇക്കുറി മന്ത്രിമാരായേക്കും എന്നാണ് സൂചന.
ഇവർക്ക് സാധ്യത
കമല്‍നാഥ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന മഹേന്ദ്ര സിംഗ് സിസോദിയ, പ്രഭുറാം ചൗധരി, ഇമ്രാതി ദേവി, പ്രദ്യുമന് സിംഗ് തോമാര്‍ എന്നിവര്‍ക്ക് മന്ത്രിസഭയില്‍ ഇടം ലഭിച്ചേക്കും. ഇവരെ കൂടാതെ എംഎല്‍എമാരായ ആദില്‍ സിംഗ് കന്‍സാന, ബിസാഹുലാല്‍ സിംഗ്, ഹര്‍ദീപ് സിംഗ്, രാജ്യവര്‍ധന്‍ സിംഗ് എന്നിവര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും.