10 ജവാന്മാർക്ക് കൊറോണ: ക്യാമ്പിലെ 152 ജവാന്മാരെയും പരിശോധിക്കുമെന്ന് സിഐഎഎഫ്
മുംബൈ: നവി മുംബൈയിൽ 10 സിഐഎസ്എഫ് ജവാന്മാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മുംബൈ വിമാനത്താവളത്തിൽ നിയമിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ഒരേ ക്യാമ്പിൽ ഒരുമിച്ച് താമസിക്കുന്ന 152 ജവാന്മാരെയും പരിശോധനയ്ക്ക് വിധേയമാക്കാനുള്ള നീക്കമാണ് സിഐഎസ്എഫ് നടത്തുന്നത്. ഇവരിൽ ഒരാൾക്ക് മാർച്ച് 27നാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം 11 ജവാന്മാരാണ് ഉണ്ടായിരുന്നത്. ഇവരിൽ ഒമ്പത് പേരുടെ പരിശോധനാ ഫലങ്ങൾ പോസിറ്റീവാണെന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
കൊറോണ വൈറസ്: 24 മണിക്കൂറിൽ ഇന്ത്യയിൽ 478 കേസുകൾ, മരിച്ചത് 62 പേർ!! ഗുജറാത്തിൽ ഒരാൾ മരിച്ചു...
ആദ്യം രോഗം സ്ഥിരീകരിച്ച ജവാൻ കലംബോളിയിലെ സിഐഎസ്എഫ് ക്യാമ്പിലാണ് താമസിച്ചിരുന്നത്. 152 ജവാന്മാർ കൂടിയാണ് ഈ ക്യാമ്പിലുള്ളത്. മുൻകരുതൽ നടപടികളുടെ ഭാഗമായി അവരെക്കൂടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സയ്ക്കായി കസ്തൂർബ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് സിഐഎസ്എഫ് നൽകുന്ന വിവരം. പരിശോധനാ ഫലം നെഗറ്റീവ് ആയവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്യും.
രണ്ടാമത് രോഗം സ്ഥിരീകരിച്ച ജവാന്റെ ആദ്യ ഫലം പോസിറ്റീവ് ആയിരുന്നുവെങ്കിലും രണ്ടാമത്തെ ഫലം നെഗറ്റീവ് ആയിരുന്നു. അതുകൊണ്ട് തന്നെ ആദ്യം രോഗം സ്ഥിരീകരിച്ച 9 പേരുടെയും രണ്ടാമത്തെ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുമെന്ന പ്രതീക്ഷയാണ് നിലനിൽക്കുന്നത്. ആദ്യ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച ജവാന്മാർക്ക് ആർക്കും തന്നെ രോഗ ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. എന്നാൽ രണ്ടാമത്തെ പരിശോധനാ ഫലം കൂടി നെഗറ്റീവായാൽ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും പാരാമിലിറ്ററി ഓഫീസർ ചൂണ്ടിക്കാണിക്കുന്നു. മഹാരാഷ്ട്രയിൽ ഇതിനകം 423 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 235 കേസുകളും മുംബൈയിലാണെന്നാണ് പൊതുജനാരോഗ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 26 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്.
ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേർ വൈറസ് ബാധയെത്തുടർന്ന് മരിച്ചിട്ടുള്ളത്. 423 കേസുളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 26 പേർ ഇതിനകം രോഗം ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗം ബാധിച്ചിട്ടുള്ള 85 ശതമാനം പേരിലും വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. മുംബൈയിലെ ധാരാവി ഉൾപ്പെടെയുള്ള ചേരി പ്രദേശങ്ങളിൽ നിന്നും കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.