ബംഗാളിൽ ബിജെപിക്ക് കനത്ത തിരിച്ചടി; 1000 ത്തിലധികം നേതാക്കളും പ്രവർത്തകരും തൃണമൂലിൽ ചേർന്നു
കൊൽക്കത്ത; മധ്യപ്രദേശിലും ഇപ്പോൾ രാജസ്ഥാനിലും നടക്കുന്ന സമാന രീതിയിൽ ഉള്ള തന്ത്രം പുറത്തെടുത്ത് സർക്കാരിനെ താഴെയിറക്കാൻ ബിജെപി ബംഗാളിലും ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചത്. എംഎൽഎമാരെ ബിജെപി നേതാക്കൾ ബന്ധപെടുന്നുണ്ടെന്നും അത്തരത്തിൽ ആരെയെങ്കിലും ബിജെപി നേതൃത്വം ഇനി സമീപിക്കുകയാണെങ്കിൽ അതിനോട് പ്രതികരിക്കരുതെന്നും പാർട്ടി നേതാക്കളോട് മമത പറഞ്ഞിരുന്നു.
അതേസമയം കുതിരക്കച്ചവടത്തിന് ബിജെപി ശ്രമിക്കുന്നുവെന്ന വാർത്തകൾ പുറത്ത് വന്ന പിന്നാലെ തന്നെ സംസ്ഥാനത്ത് ബിജെപിക്കുള്ള ആദ്യ മറുപടി നൽകിയിരിക്കുകയാണ് മമത . ബിജെപിയിൽ നിന്ന് 1000 ത്തിലധികം പേരാണ് ഒറ്റയടിക്ക് തൃണമൂൽ കോൺഗ്രസിൽ എത്തിയിരിക്കുന്നത്.
ബിജെപിക്ക് മറുപടി
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വിളിച്ച് ചേർത്ത പാർട്ടി രക്തസാക്ഷി ദിനാചരണ യോഗത്തിലാണ് ബിജെപി സർക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങൾ ബംഗാളിലും സജീവമാക്കിയിട്ടുണ്ടെന്ന ആരോപണം മമത ബാനർജി ഉയർത്തിയത്. കൊവിഡിനിടയിലും കുതിരക്കച്ചവടമാണ് ബിജെപി നടത്തുന്നതെന്നും പാർട്ടി എംഎൽഎമാർ ബിജെപിക്ക് മറുപടി നൽകരുതെന്നും മമത യോഗത്തിൽ ആവശ്യപ്പെട്ടു.
മുന്നറിയിപ്പുമായി മമത
ഒരു രാജ്യം ഒരു പാർട്ടി എന്ന ആശയം രാജ്യത്ത് നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവർ ഏത് നിമിഷവും രാജ്യത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചേക്കും. അവർ ഒരു കാര്യം എന്നും ഓർക്കുന്നത് നന്നായിരിക്കും. ചത്ത കടുവയെക്കാൾ അപകടകാരിയാണ് മുറിവേറ്റ കടുവ മമത ബാനർജി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ബിജെപി അട്ടിമറിക്കുകയാണെങ്കിൽ രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ എന്തിനാണെന്നും മമത ബാനർജി ചോദിച്ചു.
1000 ത്തിലധികം പേർ
അതേസമയം ബിജെപിക്കെതിരെ രൂക്ഷവിമർശനം ഉയർത്തി മണിക്കൂറുകൾക്ക് ഇപ്പുറമാണ് ബിജെപി പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരിക്കുന്നത്. പശ്ചിമ മിഡ്‌നാപ്പൂരില്‍ നിന്നുള്ള ആയിരത്തിലധികം ബിജെപി പ്രവർത്തകരും ഫോർവേഡ് ബ്ലോക്ക് നേതാക്കളും പ്രവർത്തകരുമാണ് പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ എത്തിയത്.
കൂട്ട കൊഴിഞ്ഞ് പോക്ക്
പിണ്ഡരൂയി ബ്ലോക്കിൽ നിന്നുള്ള ബിജെപി പ്രവർത്തകരും ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ബിജെപി സിപിഎം പ്രവർത്തകരും തൃണമൂൽ കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. സൗത്ത് 24 പര്‍ഗാന ജില്ലയിലെ ഗന്ധാര്‍പൂരിൽ നിന്നുള്ള 300 ലധികം പേര്‍ വെള്ളിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബംഗാളിൽ വേരുറപ്ിക്കാനുള്ള ബിജെപി നീക്കത്തിന് കനത്ത തിരിച്ചടിയാണ് പുതിയ സംഭവം.
അധികാരത്തിലേറുമെന്ന്
സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഏത് വിധേനയും അധികാരത്തിലേറുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ കൂറ്റൻ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് പാർട്ടി. 2016 ൽ വെറും 3 സീറ്റുകൾ വിജയിച്ച ബിജെപി ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 18 സീറ്റിലാണ് വിജയിച്ചത്. 121 അസംബ്ലി മണ്ഡലങ്ങളിലും ബിജെപിക്കായിരുന്നു മേൽക്കൈ.
തന്ത്രം മെനഞ്ഞ് പ്രശാന്ത് കിഷോർ
അതേസമയം ബിജെപി മുന്നേറ്റത്തെ ചെറുക്കാൻ പതിനെട്ട് അടവും പുറത്തെടുത്തിരിക്കുകയാണ് മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച മമത നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ സംസ്ഥാനത്ത് നിന്ന് വേരോടെ പിഴുതെറിയുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറാണ് മമതയ്ക്ക് വേണ്ടി സംസ്ഥാനത്ത് തന്ത്രങ്ങൾ മെനയുന്നത്.
കടുത്ത ആശങ്ക;സംസ്ഥാനത്ത് 1078 പേര്‍ക്കു കൂടി കോവിഡ്!! 798 പേർക്ക് സമ്പർക്കം വഴി രോഗം
പോലീസുകാരനും ആരോഗ്യപ്രവർത്തകയ്ക്കും ഉൾപ്പെടെ കാസർഗോഡ് 47 പേർക്ക് കൊവിഡ്!!
'ജലീൽ വിദേശകാര്യമന്ത്രി സ്വപ്നയും സരിത്തും അംബാസിഡറും.. പിണറായി ഇത് നാട്ടുരാജ്യമല്ല'