പശുവിന്റെ പേരിൽ കൊല: ബിജെപി നേതാവടക്കം 11 സംഘപരിവാർ പ്രവർത്തകർക്ക് ജീവപര്യന്തം
രാംഗഢ്: മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള നാല് വര്‍ഷങ്ങളാണ് പശുവിന്റെ പേരില്‍ എണ്ണമറ്റ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചത്. ആള്‍ക്കൂട്ടത്തിന്റെ കുറ്റകൃത്യമായത് കൊണ്ട് തന്നെ പിടിക്കപ്പെടില്ലെന്നും ശിക്ഷിക്കപ്പെടില്ലെന്നുമുള്ള ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ ചരിത്രത്തിലാദ്യമായി പശുവിന്റെ പേരില്‍ ആളെ തല്ലിക്കൊന്ന കേസില്‍ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുകയാണ്. ഝാര്‍ഖണ്ഡിലെ രാംഗഢില്‍ 45കാരനായ അലീമുദ്ദീനെ തല്ലിക്കൊന്ന കേസിലാണ് പ്രതികളായ ബിജെപി, എബിവിപി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഗോമാംസം കൈവശം വെച്ചു എന്നാരോപിച്ചാണ് അലീമുദ്ദീനെ സംഘപരിവാര്‍ സംഘം കൊലപ്പെടുത്തിയത്. ബിജെപി നേതാവ് നിത്യാനന്ദ മഹാതോ അടക്കമുള്ള പതിനൊന്ന് പേര്‍ക്കാണ് രാംഗഢ് പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പശുവിന്റെ പേരില്‍ കൊല ചെയ്തവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന നാട്ടിലാണ് ഈ കോടതി വിധിയെന്നത് ആശ്വാസകരമാണ്. പൗരന്റെ ജീവന്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോടതി വിമര്‍ശനം ഉന്നയിച്ചു.
2017 29നാണ് അലീമുദ്ദീന്‍ കൊല്ലപ്പെട്ടത്. അലീമുദ്ദീന്റെ വാഹനത്തില്‍ നിന്നും ഗോമാംസം കിട്ടിയെന്ന് ആരോപിച്ച് ഒരു സംഘം ആക്രമിക്കുകയും വാഹനം കത്തിക്കുകയുമായിരുന്നു. ആക്രമണത്തിന്റെ വീഡിയോയും സംഘം പ്രചരിപ്പിച്ചു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനാക്കുറ്റവും തെളിഞ്ഞതായി ജഡ്ജി ഓം പ്രകാശം വിധി പ്രസ്താവിക്കവേ വ്യക്തമാക്കി. നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വിധി കേള്‍ക്കാന്‍ കോടതി പരിസരത്ത് എത്തിയിരുന്നത് കൊണ്ട് തന്നെ ശക്തമായ പോലീസ് സുരക്ഷയിലായിരുന്നു കോടതി നടപടികള്‍. അലീമുദ്ദീന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരത്തിനുള്ള മാര്‍ഗമാരായാന്‍ ജില്ലാ നിയമസേവന അതോറിറ്റിക്ക് നിര്‍ദേശം കോടതി നല്‍കിയിട്ടുണ്ട്.
ജയ് വീരഹനുമാന്‍ സീരിയല്‍ കണ്ടു, കാപ്പി കുടിച്ചു, ജയലളിതയുടെ മരണത്തില്‍ ശശികലയുടെ വെളിപ്പെടുത്തല്‍!
അമ്മ കുളിമുറിയിൽ കുഴഞ്ഞ് വീണു, ആശുപത്രിയിൽ പോകാൻ സമ്മതിച്ചില്ല.. ശശികലയുടെ വെളിപ്പെടുത്തൽ!!