കശ്മീരിൽ തടങ്കലിൽ കഴിയുന്ന നേതാക്കളിൽ നിന്നും ഫോണുകൾ പിടിച്ചെടുത്തു, 'സബ് ജയിലായി' എംഎൽഎ ഹോസ്റ്റൽ
ശ്രീനഗർ: ജമ്മു കശ്മീരിൽ എംഎൽഎ ഹോസ്റ്റലിൽ തടങ്കലിൽ കഴിയുന്ന നേതാക്കളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് 11 ഫോണുകൾ പിടിച്ചെടുത്തത്. സബ് ജയിലാക്കി മാറ്റിയിരിക്കുന്ന എംഎൽഎ ഹോസ്റ്റലിൽ തടങ്കലിലുള്ള ചില നേതാക്കൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
41 വര്ഷം മുമ്പുള്ള അട്ടിമറി... ശരത് പവാറിനും അജിത് പവാറിനും സമാനതകള്!!
സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നേതാക്കളിൽ നിന്ന് 11 മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയായിരുന്നു. സബ്. ജയിലിൽ ഫോണുകൾ എങ്ങനെ എത്തി എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി, ജമ്മു കശ്മീർ ലഡാക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നാലെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാർ അടക്കം നിരവധി നേതാക്കളെ വീട്ടുതടങ്കലിൽ ആക്കിയിരുന്നു. ശ്രീനഗറിലെ എംഎ റോഡിൽ സ്ഥിതി ചെയ്യുന്ന എംഎൽഎ ഹോസ്റ്റലിൽ മാത്രം 36ൽ അധികം രാഷ്ട്രീയ നേതാക്കളെയാണ് തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്.
ഹോട്ടലിൽ താമസിപ്പിച്ചിരുന്ന ഇവരെ ശൈത്യകാലം ആരംഭിച്ചതിനെ തുടർന്ന് അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി എംഎൽഎ ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു. മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂഹ മുഫ്തി എന്നിവരും വീട്ടുതടങ്കലിലാണ്. കശ്മീരിലെ ടെലഫോൺ, ഇന്റർനെറ്റ് സേവനങ്ങളും ഇതുവരെ പൂർണമായി പുന: സ്ഥാപിച്ചിട്ടില്ല.