മുസഫര്‍ നഗര്‍ മുതല്‍ അമേത്തി വരെ... കോണ്‍ഗ്രസ് ബിജെപി പോരാട്ടം 12 മണ്ഡലങ്ങളില്‍
Recommended Video
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എന്നാല്‍ ആര് ജയിക്കുമെന്ന് കൃത്യമായി പ്രവചിക്കുക ഒട്ടും എളുപ്പമല്ല. 2014ല്‍ ബിജെപിക്ക് അനുകൂലമായി തരംഗമുണ്ടായിരുന്നു. നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവും ബിജെപിക്ക് കരുത്തായിരുന്നു. ഇത്തവണ മോദി കരുത്തനാണെങ്കിലും പാര്‍ട്ടിയുടെ ശക്തി കാര്യമായി കുറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് പോരാട്ടം കഠിനമായിരിക്കും. പ്രതിപക്ഷം അത്ര ദുര്‍ബലമല്ല. ഈ അവസരത്തില്‍ ഹിന്ദി ഹൃദയ ഭൂമി ഏത് പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് നിശ്ചയിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്. ഹിന്ദി ഹൃദയഭൂമിയിലെ 12 സീറ്റുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുക. അത്രയും ശക്തരായ സ്ഥാനാര്‍ത്ഥികളാണ് ഇവിടെ അണിനിരക്കുന്നത്.
രാഹുല്‍ സ്മൃതി പോരാട്ടം
അമേത്തിയാണ് സ്റ്റാര്‍ വാറിന് പേര് കേട്ട ആദ്യ മണ്ഡലം. രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ തവണ ഭൂരിപക്ഷം കുറഞ്ഞതാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. 2014 മുതല്‍ മണ്ഡലത്തില്‍ സജീവമാണ് സ്മൃതി ഇറാനി. എന്നാല്‍ ഇത്തവണ പോരാടുമ്പോള്‍ രാഹുലിന് സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, ആര്‍എല്‍ഡി എന്നിവരുടെ പിന്തുണയുണ്ട്. ഇത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്. രാഹുല്‍ അമേത്തിയില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള സാധ്യതകളാണ് ഇത്തവണ കാണുന്നത്.
മുസഫര്‍നഗറിലെ ഇഞ്ചോടിഞ്ച്
മുസഫര്‍നഗര്‍ യുപിയില്‍ പേരുകേട്ട മണ്ഡലമാണ്. ആര്‍എല്‍ഡിയുടെ അജിത് സിംഗ് ഇവിടെ നിന്ന് ഇത്തവണ ആദ്യമായി മത്സരിക്കുകയാണ്. ജാട്ട്-മുസ്ലീം വോട്ടുകള്‍ ധാരാളമുള്ള മണ്ഡലമാണ് ഇത്. ബിജെപിയുടെ കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യണാണ് പ്രധാന എതിരാളി. പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ അജിത് സിംഗ് ഇവിടെ മുന്‍തൂക്കമുണ്ട്. പക്ഷേ എളുപ്പത്തില്‍ വിജയിക്കാന്‍ സാധിക്കില്ല. മുസ്ലീങ്ങളുടെ വോട്ടുകളായിരിക്കും ഇവിടെ ജേതാക്കളെ നിശ്ചയിക്കുക.
ജയന്ത് ചൗധരിക്ക് വെല്ലുവിളി
ബാഗ്പത്തില്‍ ജയന്ത് ചൗധരിയാണ് ഇത്തവണ മത്സരിക്കുന്നത്. ഈ മണ്ഡലത്തില്‍ ആദ്യമായിട്ടാണ് അദ്ദേഹം മത്സരിക്കുന്നത്. ഇവിടെ സത്യപാല്‍ സിംഗാണ് എതിരാളി. എന്നാല്‍ ജയന്തിന്റെ പിതാവ് അജിത് സിംഗ് 2014ല്‍ സത്യപാല്‍ സിംഗിനോട് തോറ്റിരുന്നു. ഇത്തവണ മണ്ഡലം തിരിച്ചിപിടിക്കുക ജയന്തിന് കഠിനമാണ്. അതേസമയം സത്യപാല്‍ സിംഗിനെതിരെ ജനവികാരം മണ്ഡലത്തിലുണ്ട്. മഹാസഖ്യം ജനപിന്തുണ നേടിയാല്‍ ദളിതുകളും മുസ്ലീങ്ങളും ഇവിടെ നിര്‍ണായകമാകും.
ആംറോഹയും ഫിറോസാബാദും
ആംറോഹയില്‍ ബിജെപിക്ക് കടുത്ത എതിരാളിയാണുള്ളത്. ഡാനിഷ് അലിയാണ് ഇവിടെ ബിഎസ്പി സ്ഥാനാര്‍ത്ഥി. കന്‍വര്‍ സിംഗ് തന്‍വറാണ് ഇവിടെ ബിജെപിയുടെ എംപി. ആംറോഹയില്‍ 20 ശതമാനം മുസ്ലീങ്ങളാണുള്ളത്. ദളിത്, സെയ്‌നികള്‍, ജാട്ടുകള്‍ എന്നിവരാണ് പ്രധാന വോട്ടുബാങ്ക്. കോണ്‍ഗ്രസിന് ഇവിടെ റാഷിദ് ആല്‍വിയെന്ന സ്ഥാനാര്‍ത്ഥിയുണ്ട്. മണ്ഡലത്തില്‍ ശക്തമായ ത്രികോണ പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്. ഫിറോസാബാദില്‍ യാദവ കുടുംബത്തിന്റെ പോരാട്ടമാണ്. രാംഗോപാല്‍ യാദവിന്റെ മകന്‍ അക്ഷയ് യാദവാണ് ഇവിടെ ശിവപാല്‍ യാദവിന് എതിരാളി. യാദവ് വോട്ടുകള്‍ ഇരുവരുടെയും വിജയത്തില്‍ നിര്‍ണായകമാകും.
ബദായൂനും ബെഗുസരയും
ബദായൂന്‍ സമാജ് വാദി പാര്‍ട്ടിയെ കണ്ണുംപൂട്ടി വിജയിപ്പിക്കുന്ന മണ്ഡലമാണ്. കഴിഞ്ഞ ആറ് തിരഞ്ഞെടുപ്പുകളിലായി എസ്പിയാണ് ഇവിടെ ജയിക്കുന്നത്. മുസ്ലീം യാദവ് ജനസംഖ്യ കൂടുതലുള്ള മണ്ഡലമാണിത്. ഇത്തവണ മുലായത്തിന്റെ ബന്ധു ധര്‍മേന്ദ്ര യാദവാണ് ഇവിടെ എസ്പിക്ക് വെല്ലുവിളി. കോണ്‍ഗ്രസ് മുന്‍ എസ്പി നേതാവ് സലീം ഷെര്‍വാണിയെയും ബിജെപി യുപി മന്ത്രി സ്വാമി പ്രസാദ് മൗര്യയെയും നിര്‍ത്തിയിട്ടുണ്ട്. ഇവിടെ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. ബെഗുസരയില്‍ ഗിരിരാജ് സിംഗ് കനയ്യകുമാര്‍ പോരാട്ടമാണ് നടക്കുന്നത്. ഇരുവരും ഒരേ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ്. ജയസാധ്യത തുല്യമാണ്.
അഞ്ച് മണ്ഡലങ്ങള്‍
ജമൂയി, ഗയ, പൂര്‍ണിയ, ഗര്‍വാള്‍, നൈനിറ്റാല്‍ എ്ന്നിവയാണ് അപ്രതീക്ഷിതത്വം നിലനില്‍ക്കുന്ന മണ്ഡലം. ജമൂയിയില്‍ ചിരാഗ് പാസ്വാനും ആര്‍എല്‍എസ്പിയുടെ സംസ്ഥാന പ്രസിഡന്റ് ഭൂദേവ് ചൗധിരയും തമ്മിലാണ് പോരാട്ടം. ഗയയില്‍ ജിതന്‍ റാം മഞ്ചിയാണ് മത്സരിക്കാന്‍ ഇറങ്ങുന്നത്. പൂര്‍ണിയയില്‍ പപ്പു സിംഗും സന്തോഷ് കുമാറും തമ്മിലാണ് പോരാട്ടം. ഗര്‍വാളിലും നൈനിറ്റാളിലും വിജയം മാറി മറിയാനുള്ള സാധ്യതകളുണ്ട്.
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ലീക്കാക്കിയത് ഉമ്മന്‍ ചാണ്ടി, പ്രതിക്കൂട്ടിലാക്കി നേതാക്കള്‍