കര്‍ണാടകത്തില്‍ വന്‍ ട്വിസ്റ്റ്!! 12 ജെഡിഎസ് എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്ക്? അന്തംവിട്ട് ജെഡിഎസ്
ബെംഗളൂരു: ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ മണ്ണില്‍ ബിജെപി വീണ്ടും അധികാരത്തില്‍ ഏറിയിരിക്കുകയാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിലെ 17 എംഎല്‍എമാരെ അടര്‍ത്തിയെടുത്താണ് കര്‍ണാടകത്തില്‍ ബിജെപി വീണ്ടും ഭരണം പിടിച്ചെടുത്തത്. അധികാരത്തില്‍ ഏറിയെങ്കിലും രാജിവെപ്പിച്ച 17 വിമത എംഎല്‍എമാരേയും സ്പീക്കര്‍ അയോഗ്യരാക്കിയത് വലിയ തിരിച്ചടിയാണ് ബിജെപിക്ക് സമ്മാനിച്ചത്. ഇതോടെ നേരിയ ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ തുടരുന്ന ബിജെപി കൂടുതല്‍ പ്രതിപക്ഷ എംഎല്‍എമാരെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള സാധ്യത തേടുകയാണ്.
ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി 12 ജെഡിഎസ് എംഎല്‍എമാര്‍ കൂടി ബിജെപിയേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ജെഡിഎസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായതോടെയാണ് 12 പേര് പാര്‍ട്ടി വിടാന്‍ തയ്യാറായിട്ടുണ്ടെന്ന് ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങളിലേക്ക്
കര്‍ണാനാടകത്തില്‍ വന്‍ അട്ടിമറി?
കോണ്‍ഗ്രസിലെ 14 എംഎല്‍എമാരും ജെഡിഎസിലെ 3 പേരും പാലം വലിച്ചതോടെയാണ് കര്‍ണാടകത്തില്‍ 14 മാസം നീണ്ട് നിന്ന കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യഭരണം അവസാനിച്ചത്. അതേസമയം രാജിവെച്ച 17 പേരേയും സ്പീക്കര്‍ അയോഗ്യരാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് സ്പീക്കറുടെ നടപടി. ഇതോടെ ഈ നിയമസഭ കാലാവധി പൂര്‍ത്തിയാക്കുന്ന 2023 വരെ വിമതര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധിക്കില്ല. സ്പീക്കറുടെ നടപടി കടുത്ത പ്രതിസന്ധിയാണ് ബിജെപിക്ക് സമ്മാനിച്ചത്. വിമതരെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്താമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. എന്നാല്‍ അയോഗ്യതാ നടപടിയോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.
നില ഭദ്രമാക്കാന്‍ ബിജെപി
സ്പീക്കറുടെ നടപടിക്കെതിരെ എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ വിധി വന്നാല്‍ മാത്രമേ എംഎല്‍എമാരുടെ ഭാവി സംബന്ധിച്ചുള്ള തിരുമാനം ബിജെപിക്ക് കൈക്കൊള്ളാന്‍ സാധിക്കുള്ളു. നിലവില്‍ ബിജെപിക്ക് ഒരു സ്വതന്ത്രന് ഉള്‍പ്പെടെ 106 പേരുടെ പിന്തുണയാണ് ഉള്ളത്. എംഎല്‍എമാരുടെ അയോഗ്യതയോടെ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയ 17 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ജെഡിഎസും കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ ബിജെപിക്ക് വീണ്ടും ഭരണം നഷ്ടമായേക്കും. ഈ സാഹചര്യത്തില്‍ കൂടുതല്‍ എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് സര്‍ക്കാരിന്റെ നില ഭദ്രമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
കുടുംബാധിപത്യത്തിനെതിരെ
ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി 12 ജെഡിഎസ് എംഎല്‍എമാര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജെഡിഎസിലെ കുടുംബാധിപത്യത്തിനെതിരെ അതൃപ്തിയുള്ള എംഎല്‍എമാരാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ പ്രധാന പദവികള്‍ എല്ലാം എച്ച്ഡി ദേവഗൗഡ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും നല്‍കുന്നുവെന്നാണ് എംഎല്‍എമാരുടെ ആരോപണം.
മൈസൂരു മേഖലയില്‍
കഴിഞ്ഞ വര്‍ഷം കുമാരസ്വാമി മന്ത്രി സഭ വിപുലീകരണം നടത്തിയപ്പോഴും എംഎല്‍എമാരെ പരിഗണിച്ചിരുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പില്‍ മകന് നിഖില്‍ കുമാരസ്വാമിയേയും മരുമകന് പ്രജ്വല്‍ രേവണ്ണയേയും കുമാരസ്വാമി മത്സരിപ്പിച്ചതും എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടുന്നു. പഴയ മൈസൂരു മേഖലയില്‍ നിന്നുള്ള എംഎല്‍എമാരാണ് പാര്‍ട്ടി വിടാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.
ബിജെപി നേതാക്കളുമായി ചര്‍ച്ച
37 എംഎല്‍എമാരാണ് ജെഡിഎസിനുള്ളത്. കുമാരസ്വാമി സര്‍ക്കാരിനെതിരായ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന രാജിവെച്ച മുന്‍ ജെഡിഎസ് സംസ്ഥാന അധ്യക്ഷനായ എഎച്ച് വിശ്വനാഥന് ഉള്‍പ്പെടെയുള്ള മൂന്ന് എംഎല്‍എമാരെ പാര്‍ട്ടി അയോഗ്യരാക്കിയിരുന്നു. ഇവരെ കൂടാതെ അസംതൃപ്തരായ 12 പേര് പാര്‍ട്ടി വിട്ട് ബിജെപിക്കൊപ്പം പോകാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം.ഇവര്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടും കല്‍പ്പിച്ച് ബിജെപി
12 പേര് ഒരുമിച്ച് ബിജെപിയില്‍ ചേര്‍ന്നാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമായേക്കില്ല. ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതയും ഇല്ലാതാകും. അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 17 മണ്ഡലങ്ങളിലെ ഫലങ്ങളും ബിജെപി സര്‍ക്കാരിനെ ബാധിക്കില്ല. ഇതോടെ യെഡ്ഡി സര്‍ക്കാരിന് ഭരണ കാലയളവ് വലിയ വെല്ലുവിളികള്‍ ഇല്ലാതെ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കും.