അഴിമതി ആരോപണം മുതൽ ലൈംഗികാതിക്രമം വരെ; പുറത്ത് പോകുന്ന 12 പേരും നിസാരക്കാരല്ല
ദില്ലി: ആദായ നികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കലിന് നിർദ്ദേശം നൽകി കേന്ദ്ര ധനമന്ത്രാലയം. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ആരോപണ വിധേയരായവർക്കാർ നിർബന്ധിത വിരമിക്കലിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
അമിതാഭ് ബച്ചന്റെ ട്വിറ്റർ പ്രൊഫൈൽ ചിത്രമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന് ഖാൻ.. എന്താണ് സംഭവം?
ഗുരുതരമായ അഴിമതിയാരോപണത്തെ തുടർന്ന് സിബിഐ അന്വേഷണം നേരിടുന്നവരാണ് ഇതിൽ എട്ട് പേർ. ഇതാദ്യമായാണ് ഗുരുതരമായ കുറ്റകൃതൃങ്ങളിൽ ആരോപണ വിധേയരായർക്കെതിരെ സർക്കാർ ഇത്രയും കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. ജനറൽ ഫിനാൻഷ്യൽ റൂൾസിലെ 56ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്.
ഉന്നത ഉദ്യോഗസ്ഥർ
ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് നടപടി നേരിടുന്നവരെല്ലാവരും. വിവിധ വകുപ്പുകളിൽ നിർബന്ധിത വിരമിക്കൽ ആവശ്യമായ ഉദ്യോഗസ്ഥരുടെ പേരുകൾ നൽകാൻ കാബിനറ്റ് സെക്രട്ടറിയേറ്റും കേന്ദ്ര വിജിലൻസ് കമ്മീഷനും വകുപ്പ് തലവന്മാർക്ക് നിർദേശം നൽകിയതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
നടപടി നേരിട്ടവർ ഇവർ
ആദായനികുതി വകുപ്പ് ജോയിന്റ് കമ്മിഷണർ അശോക് അഗർവാൾ, എസ്കെ ശ്രീവാസ്തവ , ഹോമി രാജ്വാഷ്, ബി ബി രാജേന്ദ്ര പ്രസാദ്, അജോയ് കുമർ സിങ്, അലോക് കുമാർ മിത്ര, ചന്ദർ സൈനി ഭാരതി, അന്ദാസു രവീന്ദ്രർ, വിവേക് ബത്ര, ശ്വേതബ് സുമൻ, റാം കുമാർ ഭാർഗവ എന്നിവരാണ് നടപടി നേരിടുന്നവർ.
മുൻപും നടപടി
1994 മുതൽ 2014 വരെ സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥനാണ് നടപടി നേരിടുന്ന അശോക് അഗർവാൾ. പ്രമുഖ വ്യവസായിയിൽ നിന്നും കോഴ വാങ്ങിയെന്നാണ് ഇദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണം. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ വിവാദത്തിലായ സ്വയം പ്രഖ്യാപിത ആൾദൈവം ചന്ദ്രസ്വാമിക്കും അശോക് അഗർവാളിന്റെ സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. 15 വർഷക്കാലം സസ്പെൻഷനിലായിരുന്നു അശോക് അഗർവാൾ.
ലൈംഗികാതിക്രമം
രണ്ട് വനിതാ ഉദ്യോഗസ്ഥർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് 1989 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ എസ്കെ ശ്രീവാസ്തവയ്ക്കെതിരെ ഉയർന്ന ആരോപണം. ഇവരെ കള്ളക്കേസിൽ കുടുക്കാനും വ്യക്തിഹത്യ നടത്താനും ശ്രീവാസ്തവ ശ്രമിച്ചതായും ആരോപണം ഉണ്ട്. സഹപ്രവർത്തകരായ മറ്റ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം തടഞ്ഞുവയ്ക്കുന്നതിനായി ശ്രീവാസ്തവ നിയമവിരുദ്ധമായി നീക്കങ്ങൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദനം
അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് ഹോമി രാജ്വാഷിനെതിരെ ഉയർന്ന ആരോപണം. 2009 മുതൽ സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. 3.17 കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ സിബിഐ അന്വേഷണം നേരിടുകയാണ്.