മധ്യപ്രദേശില്‍ ബിജെപി ഭരണം താഴെ വീഴുമോ, ഗുജറാത്തിലെ വിധിയെന്ത്? ഉപതിരഞ്ഞെടുപ്പ് 56 സീറ്റില്‍
ദില്ലി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി കഴിഞ്ഞു. കൊവിഡ് സുരക്ഷാ മുന്‍കരുതലുകളോടെ 71 സീറ്റുകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ 3, 7 തീയതികളിലായി രണ്ടും മൂന്നും ഘട്ടവോട്ടെടുപ്പ് പൂര്‍ത്തിയാക്കി പത്താം തിയതിയോടെ ഫലം പുറത്തു വരും. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേതിന് പുറമെ ഒരു ലോക്സഭാ സീറ്റിലേയും 12 സംസ്ഥാനങ്ങളിലെ 56 നിയമസഭാ സീറ്റുകളിലേയും ഫലം അന്ന് പുറത്തു വരും.
നവംബര്‍ 3 ന്
മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തെലങ്കാന, തുടങ്ങിയ 11 സംസ്ഥാങ്ങളിലെ 54 നിയമസഭാ സീറ്റുകളിലേക്കാണ് നവംബര്‍ 3 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു ലോക്സഭാ സീറ്റിലേക്കും മണിപ്പൂരിലെ 2 നിയമസഭാ സീറ്റിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 7 ന് നടക്കും. ബിഹാറിലെ വാല്‍മീകി നഗര്‍ മണ്ഡലത്തിലാണ് ലോക്സഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
മധ്യപ്രദേശില്‍
മധ്യപ്രദേശിലെ 28 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്തില്‍ എട്ട് നിയമസഭാ സീറ്റുകള്‍ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ ഏഴ്, ഒഡീഷ, നാഗാലാന്‍ഡ്, മണിപ്പൂര്‍, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ രണ്ട് വീതവും ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ ഒന്ന് വീതവും സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
കോണ്‍ഗ്രസും ബിജെപിയും
28 നിയമസഭാ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ് ആണ് ഏറ്റവും ശ്രദ്ധാകേന്ദ്രം. സംസ്ഥനത്തെ സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുനന തിരഞ്ഞെടുപ്പായതിനാല്‍ കോണ്‍ഗ്രസും ബിജെപിയും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലെത്തിയതോടെയാണ് 26 മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.
ബിജെപി ഭരണം
2 ഇടത്ത് എംഎല്‍എമാരുടെ നിര്യാണത്തെ തുടര്‍ന്നും തിരഞ്ഞെടുപ്പ് നടക്കുന്നത്. 230 അംഗ മധ്യപ്രദേശ് അസംബ്ലിയില്‍ 107 പേരുടെ പിന്തുണയോടെയാണ് ബിജെപി ഇപ്പോള്‍ ഭരണം നടത്തുന്നത്. ഏറ്റവും കുറഞ്ഞത് 9 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് ഭൂരിപക്ഷം നഷ്ടമാവും. മറുപക്ഷത്ത് 88 സീറ്റുകളില്‍ ഒതുങ്ങിയ കോണ്‍ഗ്രസിന് മറ്റ് കക്ഷികളുടെ പിന്തുണയോടെയെങ്കിലും അധികാരത്തില്‍ തിരികെ വരാനുള്ള സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 22 സീറ്റിലെങ്കിലും വിജയിക്കണം.
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 114 സീറ്റുകളിലാണു കോൺഗ്രസ് വിജയിച്ചത്. ജാബുവ ഉപതിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് കാന്തിലാൽ ഭുരിയയുടെ വിജയത്തോടെ കോണ്‍ഗ്രസിന് 115 ല്‍ എത്താന്‍ സാധിച്ചിരുന്നു. എന്നാൽ ജൗറ എംഎല്‍എ ബന്‍വാരിലാൽ ശർമയുടെ മരണത്തോടെ കോൺഗ്രസ് സംഖ്യ 114 തന്നെ ആയി. കേവല ഭൂരിപക്ഷത്തിന് 116 പേരുടെ പിന്തുണ വേണ്ട സഭയില്‍ സ്വതന്ത്രരുടേയും എസ്പി, ബിഎസ്പി കക്ഷികളുടേയും പിന്തണയിലായിരുന്നു കോണ്‍ഗ്രസ് ഭരണം നടത്തിയിരുന്നത്.
കൂടുമാറ്റം
ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ 22 കോൺഗ്രസ് എംഎൽഎമാർ പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നതോടെ കമല്‍നാഥ് സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമാവുകയും രാജിവെക്കുകയുമായിരുന്നു. പിന്നീട് ബിജെപി അധികാരത്തില്‍ എത്തിയതിന് ശേഷവും കോണ്‍ഗ്രസിലെ കൊഴിഞ്ഞു പോക്ക് തുടര്‍ന്നു. സുമിത്ര ദേവി കസ്ദേകർ, പ്രഥ്യും സിങ് ലോധി, നാരായൺ പട്ടേൽ എന്നിവരായിരുന്നു ബിജെപിയിലേക്ക് പോയത്.
ഗുജറാത്തില്‍
ഗുജറാത്തിലും കോണ്‍ഗ്രസിലേ കൂടുമാറ്റം കൊണ്ട് തന്നെയാണ് ഭൂരിപക്ഷം സീറ്റുകളിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശിലേതെന്ന പോലെ ഗുജാറത്തിലും കോണ്‍ഗ്രസില്‍ നിന്ന് വന്നവര്‍ക്ക് തന്നെയാണ് ബിജെപി കൂടുതലും സീറ്റുകള്‍ മാറ്റിവെച്ചിരിക്കുന്നത്. എന്നാല്‍ മിക്ക സീറ്റുകളും തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്.