ഗാന്ധിക്ക് നേരെ പ്രതീകാത്മക വെടിവെപ്പ്; 13 ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
അലിഗഡ്: മഹാത്മാഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി കോലത്തിന് നേരെ വെടിയുതിര്‍ത്ത് പ്രതീകാത്മാകമായി വീണ്ടും ഗാന്ധി വധം നടപ്പിലാക്കിയ 13 ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍കര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന പന്ത്രണ്ട് പേരുള്‍പ്പടെ 13 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് കേസിലെ മുഖ്യപ്രതി.
സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നും ബാക്കിയുള്ളവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും അലിഗഡ് പോലീസ് എഎസ്പി നീരജ് ജാദോര്‍ അറിയിക്കുന്നു. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി കോലത്തിലേക്ക് വെടിവെക്കുന്ന വീഡിയോ വലിയ വിവാദമായതോടെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.
കോലത്തില്‍ പ്രതീകാത്മകമായി വെടിയുതിര്‍ക്കുന്നത് കോലത്തില്‍ നിന്ന് ചോര ഒഴുകുന്നതുമായി ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അലിഗഡിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പ്രകോപനപരമായി പെരുമാറിയത്. ഇതിന് പുറകേ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണവും നടത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.