ദില്ലിയിൽ 13 മലയാളി നഴ്സുമാർക്ക് കൊറോണ: ദില്ലി മാക്സ് ആശുപത്രിയിൽ 33 ഫലങ്ങൾ പോസിറ്റീവ്
ദില്ലി: ദില്ലിയിൽ 13 മലയാളി നഴ്സുമാർക്ക് കൊറോണ സ്ഥിരീകരിച്ചു. തലസ്ഥാത്തെ പട്പട്ഗഞ്ചിലെ മാക്സ് ആശുപത്രിയിൽ വൈറസ് ബാധ സ്ഥിരീകരിച്ച 33 ആരോഗ്യ പ്രവർത്തകരിൽ 13 പേരും മലയാളികളാണ്. കഴിഞ്ഞ ഇതേ ആശുപത്രിയിലെ ചില ജീവനക്കാർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ നിരവധി ജീവനക്കാരെയാണ് നിരീക്ഷണത്തിലാക്കിയത്.
കൊവിഡ് പ്രതിസന്ധി മറികടക്കാൻ സമ്പന്നരിൽ നിന്ന് അധിക നികുതി? റിപ്പോർട്ടിന്റെ സത്യാവസ്ഥയെന്ത്?
നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന ആശുപത്രി ജീവനക്കാരുടെ കൊറോണ വൈറസ് പരിശോധനാ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. നേരത്തെ ഇതേ ആശുപത്രിയിലെ ആറ് മലയാളി നഴ്സുമാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച ആശുപത്രി ജീവിനക്കാരെ കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ദില്ലിയിൽ തിങ്കളാഴ്ച മാത്രം 88 ആരോഗ്യ പ്രവർത്തകർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രോഗം സ്ഥിരീകരിച്ചത് കൊറോണ വൈറസ് ഡ്യൂട്ടിയിലിരുന്ന നഴ്സുമാർക്കാണെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ ബാബാ സാഹേബ് അംബേദ്കർ ആശുപത്രിയിലെ 29 ജീവനക്കാർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. 54 പേർ കൊറോണ വൈറസ് ബാധിച്ച് മരിച്ച ദില്ലിയിൽ 2,918 പേർക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട് 877 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.
Recommended Video
ഡോക്ടർമാരുൾപ്പെടെ 44 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെ ദില്ലിയിൽ രണ്ട് ആശുപത്രികളാണ് ഞായറാഴ്ച അടച്ചിട്ടത്. നോർത്ത് വെസ്റ്റ് ദില്ലിയിലെ ബാബു ജഗ്ജീവൻ രാം മെമ്മോറിയൽ ആശുപത്രിയും ഹിന്ദു റാവു ആശുപത്രിയുമാണ് അടച്ചിട്ടത്. ഇതോടെ പുതിയ രോഗികളെ പ്രവേശിപ്പിക്കില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ഹിന്ദു റാവു ആശുപത്രിയിലെ ഒരു നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രി അടച്ചിട്ടത്. കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളിലായാണ് ഇവർ ജോലി ചെയ്തിരുന്നത്. ഇതോടെ രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണ് രണ്ട് ആശുപത്രികളും അടച്ചിടാനുള്ള തീരുമാനമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. നോർത്ത് ദില്ലിയിലെ ഏറ്റവും വലിയ ആശുപത്രിയാണ് ഹിന്ദുറാവു ആശുപത്രിയെന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ നൽകുന്ന വിവരം.