130 ആണവായുധങ്ങൾ കാഴ്ചക്ക് വെച്ചതല്ല, ഇന്ത്യക്കെതിരെ പ്രയോഗിക്കാനാണ്; പ്രകോപനവുമായി പാക് മന്ത്രി
ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി പാക് മ്നത്രി ഹനീഫ് അബ്ബാദി. പാക്കിസ്ഥാന്റെ 130 ആണവായുധങ്ങൾ വെറുതെ കാഴ്ചക്ക് വെച്ചിരിക്കുന്നതല്ലെന്നും അത് ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കാനാണെന്നും മന്ത്രി ഭീഷണി മുഴക്കി. സിന്ധുവിലെ വെള്ളം പാക്കിസ്ഥാന് നൽകുന്നത് തടസപ്പെടുത്താൻ ഇന്ത്യ തയ്യാറായാൽ യുദ്ധത്തിന് തന്നെ തയ്യാറായിക്കോളൂവെന്നും ഹനീഫ് അബ്ബാദി പറഞ്ഞു.
' ഞങ്ങൾക്കുള്ള ജലവിതരണം അവർ തടസപ്പെടുത്തിയാൽ അവർ യുദ്ധത്തിന് തയ്യാറാകട്ടെ. ഞങ്ങൾക്കുന്ന സൈനിക ഉപകരണങ്ങളും മിസൈലുകളുമൊന്നും വെറുതെ കാഴ്ചക്ക് വെച്ചിരിക്കുന്നതല്ല. ഞങ്ങളുടെ ആണവായുധങ്ങൾ രാജ്യത്ത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ആർക്കും അറിയില്ല. ഞാൻ ഒരിക്കൽ കൂടി പറയുകയാണ്. ഈ ബാലിസ്റ്റിക് മിസൈലുകളെല്ലാം നിങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്', അബ്ബാദി പറഞ്ഞു.

സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള ഇന്ത്യയുടെ നടപടിയുടെ ഫലം അവർ അനുഭവിക്കാനിരിക്കുന്നതേയുള്ളൂവെന്നും അബ്ബാസി പരിഹസിച്ചു. പാക്കിസ്ഥാൻ വ്യോമപാത അടച്ചപ്പോൾ തന്നെ അവർ പ്രതിസന്ധി നേരിട്ട് കാണും. പ്രതിസന്ധി ഇനിയും ഒരു 10 ദിവസം കൂടി തുടർന്നാൽ ഇന്ത്യൻ വ്യോമയാന കമ്പനികൾ പൂട്ടിപ്പോകും. സ്വന്തം സുരക്ഷ വീഴ്ചയിൽ പ്രതികരിക്കുന്നതിന് പകരം പാക്കിസ്ഥാനെയാണ് പഹൽഗാം ആക്രമണത്തിൽ ഇന്ത്യ പഴിക്കുന്നത്. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തുന്ന ഏത് നടപടികളേയും പ്രതിരോധിക്കാൻ തങ്ങൾ പൂർണ സജ്ജരാണ്', അബ്ബാദി പറഞ്ഞു.
പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത നടപടിയുമായി മുന്നോട്ട് പോകുകയാണ് ഇന്ത്യ. സിന്ധു നദീ ജല കരാർ മരവിപ്പിച്ചതടക്കമുള്ള നടപടികളാണ് ഇന്ത്യ കൈക്കൊണ്ടത്. ഇന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ ഉറി ഡാമിലെ വെള്ളം ഇന്ത്യ തുറന്നുവിട്ടു. ഇതോടെ ഝലം നദിയിലെ വെള്ളം ഉയരുകയും പാക് അധീന കാശ്മീരിലെ പലയിടങ്ങളിലും വെള്ളം കയറുന്ന സ്ഥിതിയും ഉണ്ടായി. അതേസമയം ഇന്ത്യയുടെ നടപടിയിൽ വലിയ പ്രകോപനമാണ് പാക്കിസ്ഥാൻ നടത്തുന്നത്. സിന്ധു നദിയിലൂടെ വെള്ളം ഒഴുകിയില്ലെങ്കിൽ ഇന്ത്യക്കാരുടെ ചോര ഒഴുകുമെന്നായിരുന്നു പക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോയുടെ വെല്ലുവിളി.
അതിനിടെ പാക് ഭീഷണികൾക്കിടെ ഇന്ത്യ വീണ്ടും അറബിക്കടലില്‍ മിസൈല്‍ പരീക്ഷണം നടത്തി ദീര്‍ഘദൂര കപ്പല്‍വേധ മിസൈലുകളാണ് നാവികസേന പരീക്ഷിച്ചത്. ഏത് സാഹചര്യത്തേയും നേരിടാൻ തങ്ങൾ പൂർണ സജ്ജമാണെന്നും നാവിക സേന വ്യക്തമാക്കി. പഹൽഗാം ആക്രമണത്തിന് തൊട്ട് പിന്നാലെയും നാവിക സേന മിസൈൽ പരീക്ഷണം നടത്തിയിരുന്നു. മധ്യദൂര മിസൈലുകളായിരുന്നു കഴിഞ്ഞ ദിവസം പരീക്ഷിച്ചത്. അതേസമയം പഹൽഗാം ആക്രമണത്തിന് പിന്നിലുള്ളവർക്ക് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു.
'കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഞാൻ ഉറപ്പ് നൽകുന്നു, നിങ്ങൾക്ക് നീതി ലഭിക്കും. ഈ ഭീകരാക്രമണത്തിന് പിന്നിലുള്ളവർക്ക് ഏറ്റവും ശക്തമായ തിരിച്ചടി തന്നെ നൽകും. കശ്മീരിനെ നശിപ്പിക്കാൻ വേണ്ടി തീവ്രവാദികളും അവരുടെ തലവൻമാരും ഗൂഢാലോചന നടത്തി. ഭീകരാക്രമണത്തിന് എിരായ ഈ യുദ്ധത്തിൽ 140 കോടി ഇന്ത്യക്കാരും ഒറ്റക്കെട്ടായി നിൽക്കുന്നതാണ് അതിന്റെ ശക്തി', മൻ കി ബാത്തിൽ മോദി പറഞ്ഞു.












Click it and Unblock the Notifications