മായാവതിയുടെ സഹോദരന് 1300 കോടി ആസ്തി, അന്വേഷിച്ച ആദായ നികുതി ഉദ്യോഗസ്ഥരും ഞെട്ടി!!
7.5 കോടി ആസ്തിയുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ആസ്തി നൂറിരട്ടിയിലധികം വര്‍ധിച്ചത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.
ദില്ലി: ഇന്ത്യയിലെ അറിയപ്പെടുന്ന വ്യവസായികളുടെ പട്ടികയിലൊന്നും ആനന്ദ് കുമാറുണ്ടാവില്ല. തിരഞ്ഞാല്‍ ഫോട്ടോയും കിട്ടാന്‍ പ്രയാസമാണ്. പക്ഷേ ഇദ്ദേഹത്തിന്റെ ആസ്തി എത്രയാണെന്ന് അറിയുമോ? 1316 കോടി രൂപ. ബിഎസ്പി നേതാവ് മായാവതിയുടെ സഹോദരാണ് ആനന്ദ് കുമാര്‍.
മായാവതി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന 2007-14 കാലത്താണ് ആനന്ദ് കുമാറിന്റെ വളര്‍ച്ച. 7.5 കോടി ആസ്തിയുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ആസ്തി നൂറിരട്ടിയിലധികം വര്‍ധിച്ചത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. ടൈംസ് നൗ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
ബാങ്ക് ലോണുകള്‍ കൈക്കലാക്കാനും റിയല്‍ എസ്‌റ്റേറ്റ് മേഖലകളില്‍ നിക്ഷേപിക്കാനും വ്യാജ കമ്പനികള്‍ നിരവധിയാണ് രാജ്യത്ത്. ഇത്തരത്തിലുള്ള നീക്കത്തിലൂടെ ധനികരായവരും അനവധിയാണ്. ആനന്ദ് കുമാറിന്റെ വളര്‍ച്ചക്ക് പിന്നില്‍ ഇങ്ങനെ വല്ല കളിയുമുണ്ടോ എന്ന് അന്വേഷിക്കുകയാണ് ആദായ നികുതി വകുപ്പ്.
ആകൃതി ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടാണ് പുതിയ അന്വേഷണം നടക്കുന്നതെന്ന് ടൈംസ് നൗ ചാനല്‍ റിപോര്‍ട്ട് ചെയ്തു. ആനന്ദ് കുമാറിന് പങ്കാളിത്തമുള്ള ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ശൃംഖലയാണിത്. എന്നാല്‍ രേഖകളിലൊന്നും ആനന്ദ് കുമാറിന്റെ പേരില്ല.
മൂന്ന് ഡയറക്ടര്‍മാരാണ് ആകൃതി ഹോട്ടലുകള്‍ക്കുള്ളത്. ബാസ്‌കര്‍ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡ്, ക്ലിഫ്റ്റണ്‍ പിയേഴ്‌സണ്‍ എക്‌സ്‌പോര്‍ട്ട് ആന്റ് ഏജന്‍സീസ്, ഡെല്‍ട്ടണ്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡ്, ഗംഗാ ബില്‍ഡേഴ്‌സ് ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ക്കാണ് ആകൃതി ഹോട്ടലിന്റെ 150 ഓഹരികളുടെ ഉടമസ്ഥത. ഇവര്‍ക്ക് 500 കോടിയുടെ നിക്ഷേപവുമുണ്ട്. എന്നാല്‍ ഈ കമ്പനികളെല്ലാം കടലാസില്‍ ഒതുങ്ങുന്നവയാണെന്നന് റിപോര്‍ട്ടില്‍ പറയുന്നു.
രേഖകളില്‍ പറയുന്ന പ്രകാരമുള്ള വിലാസത്തില്‍ ഇവരുടെ ഓഫിസുകള്‍ കണ്ടെത്താനായില്ല. മാത്രമല്ല, ആകൃതി ഹോട്ടലുകളില്‍ നിക്ഷേപമുള്ള മറ്റൊരു കമ്പനിയാണ് ഗുവാഹത്തിയിലെ നോവല്‍ട്ടി ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. എന്നാല്‍ ഗുവാഹത്തിയില്‍ അത്തരമൊരു ഓഫിസില്ലെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നോവല്‍ട്ടി ട്രേഡേഴ്‌സിനാണ് ആകൃതി ഹോട്ടലുകളുടെ 27000 ഓഹരികളുടെ ഉടമസ്ഥാവകാശം. ആകൃതി ഹോട്ടലുകളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇങ്ങനെ വ്യാജ വിലാസത്തിലും ആളില്ലാത്തതുമായ ഏഴ് കമ്പനികളുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.