മഹാരാഷ്ട്രയിലെ ഗുരുദ്വാരയിൽ നിന്ന് പഞ്ചാബിലേക്ക് മടങ്ങിയ 137 പേർക്ക് കൊവിഡ്!! ആശങ്ക
ചണ്ഡീഗഡ്; മഹാരാഷ്ട്രയിലെ ഹസൂർ സാഹേബ് നന്ദേദ് ഗുരുദ്വാരയി നിന്നും പഞ്ചാബിലേക്ക് മടങ്ങിയ ബഹുഭൂരിപക്ഷം തീർത്ഥാടകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 55 പേർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. 137 പേർക്കാണ് ഇതുവരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. 35,00 ഓളം തീർത്ഥാടകരാണ് പഞ്ചാബിലേക്ക് ഗുരുദ്വാരയിൽ സന്ദർശനം നടത്തിയത്.
ഇതുവരെ 585 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 30 ശതമാനം പേരും ഗുരുദ്വാരയിൽ നിന്ന് മടങ്ങിയവരാണ്. തീർത്ഥാടകർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വീടുകളിൽ തന്നെ തുടരണമെന്നും സർക്കാർ അറിയിച്ചു. അതേസമയം രോഗത്തിന്റ മറവിൽ സിഖ് സമുദായത്തെ കുറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അകാല്‍ തക്ത് തലവന്‍ ഹര്‍പീത് സിംഗ് പറഞ്ഞു.

ദില്ലിയിൽ തബ്ലീഗ് ജമാഅത്ത് പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ അവർക്കെതിരെ നടന്ന വിദ്വേഷ പ്രചരണങ്ങൾക്ക് സമാനമായ പ്രചരണങ്ങളാണ് സിഖ് തീർത്ഥാടകർക്കെതിരേയും നടക്കുന്നത്. വലിയ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടക്കുന്നതെന്നും ഹർപീത് കുറ്റപ്പെടുത്തി. ഗുരുദ്വാരയിൽ തീർത്ഥാടകർ ഒരുമാസത്തോളം കഴിഞ്ഞു. അതിന് ശേഷമാണ് അവർ പഞ്ചാബിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് എത്തിയ ശേഷമാണ് പലർക്കും രോഗം സ്ഥിരീകരിച്ചത്. ഇത് എങ്ങനെ വന്നുവെന്നത് എല്ലാവരും ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും. പരിശോധനകളുടെ വിശ്വാസ്യതയാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നതെന്നും ഹർപീത് ആരോപിച്ചു.
കൊറോണ വൈറസിനെതിരെ രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പഞ്ചാബിൽ നിന്നുള്ള നാലായിരത്തോളം തീർത്ഥാടകരാണ് ഗുരുദ്വാരയിൽ കുടുങ്ങിയത്. ഇവരെ ഘട്ടം ഘട്ടമായി കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിലാണ് സംസ്ഥാനത്തേക്ക് മടക്കി എത്തിച്ചത്. നന്ദേഡിൽ രണ്ട് പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും ഹർപീത് അവകാശപ്പെട്ടു. എല്ലാ തീർഥാടകരെയും ഹസൂർ സാഹിബിൽ മൂന്നുതവണ പരിശോധിച്ചു. ആർക്കും രോഗം സ്ഥിരീകരിച്ചില്ല. സ്ത്രീകളും കുട്ടികളുമടക്കം തീർഥാടകർ 30 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷമാണ് പഞ്ചാബിലേക്ക് മടങ്ങിയത്.
മടങ്ങിയെത്തുന്ന തീർത്ഥാടകർക്ക് ക്വാറന്റീൻ ഏർപ്പെടുത്തുന്നതിൽ സർക്കാരിനെതിരെ പരാതികൾ ഉയരുന്നുണ്ട്.നിശ്ചിത തീർഥാടകർക്ക് താമസവും ഭക്ഷണവും ക്രമീകരിക്കുന്നതിന് സംസ്ഥാന സർക്കാർ ശിരോമണി ഗുരുദ്വാര പർഭന്ധക് കമ്മിറ്റിയുമായി (എസ്ജിപിസി) ബന്ധപ്പെടണം. അതേസമയം ഗുരുദ്വാരയിൽ കുടുങ്ങിയ തീർത്ഥാടകർക്ക് മടങ്ങിവരാൻ സൗകര്യം ഒരുക്കിയതിന് മുഖ്യമന്ത്രി അമരീന്ദർ സിംഗിനും അദ്ദേഹം നന്ദി പറഞ്ഞു.












Click it and Unblock the Notifications