വീണ്ടും ദുരന്തം! മധ്യപ്രദേശിലും ഉത്തർ പ്രദേശിലും റോഡിൽ കൊല്ലപ്പെട്ട് കുടിയേറ്റ തൊഴിലാളികൾ!
ഗുണ: നാട്ടിലേക്ക് തിരികെ പോകുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് മേല്‍ വീണ്ടും ദുരന്തം. 8 കുടിയേറ്റ തൊഴിലാളികള്‍ റോഡില്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയില്‍ നിന്നും സ്വന്തം നാടായ ഉത്തര്‍ പ്രദേശിലേക്ക് പോകുന്നവരാണ് റോഡപകടത്തില്‍ കൊല്ലപ്പെട്ടത്. 55 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് അപകടം. പരിക്കേറ്റവരെ സമീപത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മധ്യപ്രദേശിലെ ഗുണയിലെ കാണ്ഡ മേഖലയില്‍ ആണ് അപകടം നടന്നത്. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവര്‍ ഓടിപ്പോയി. പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയിലായാണ് അപകടം നടന്നത്. അതിനിടെ ഉത്തര്‍ പ്രദേശിലും കുടിയേറ്റ തൊഴിലാളികള്‍ അപടകത്തില്‍പ്പെട്ട് മരണപ്പെട്ടു. കാല്‍നടയായി യാത്ര ചെയ്തിരുന്ന തൊഴിലാളികളില്‍ 6 പേരാണ് ബസ്സിടിച്ച് മരിച്ചത്. ഇവര്‍ പഞ്ചാബില്‍ നിന്നും കാല്‍നടയായി ബീഹാറിലേക്ക് പോവുകയായിരുന്നു. രണ്ട് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

മുസാഫര്‍ നഗര്‍-സഹ്രന്‍പൂര്‍ ഹൈവേയില്‍ ഘലൗലി ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ചാണ് ദുരന്തമുണ്ടായത്. ബുധനാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു ബസ്സ് കുടിയേറ്റ തൊഴിലാളികള്‍ക്ക് മേല്‍ പാഞ്ഞ് കയറിയത്. ലോക്ക്ഡൗണ്‍ കാരണം പലയിടത്തായി കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായി തുടക്കം മുതലേ നാടുകളിലേക്ക് മടങ്ങുന്നുണ്ട്. ഇതിനകം തന്നെ നിരവധി പേരാണ് അപകടത്തില്‍പ്പെട്ട് മരണപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ 16 കുടിയേറ്റ തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ചിരുന്നു.
Recommended Video
റെയില്‍പാളത്തിലൂടെ നാട്ടിലേക്ക് നടന്ന് പോകുന്നതിനിടെ രാത്രി പാളത്തില്‍ തന്നെ കിടന്ന് ഉറങ്ങിയവരാണ് കൊല്ലപ്പെട്ടത്. കുട്ടികളും സ്ത്രീകളും അടക്കമുളളവരാണ് ദുരന്തത്തിന് ഇരയായത്. ഒന്നും രണ്ടും ഘട്ട ലോക്ക്ഡൗണ്‍ കാലത്ത് 600 റോഡ് ആക്‌സിഡന്റുകളാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍. മാര്‍ച്ച് 24നും മെയ് മൂന്നിനും ഇടയിലുണ്ടായ അപകടങ്ങളില്‍ 137 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 42 പേര്‍ കുടിയേറ്റ തൊഴിലാളികളാണ് എന്നാണ് സേവ് ലൈഫ് ഫൗണ്ടേഷന്റെ കണക്കുകള്‍ പറയുന്നത്.












Click it and Unblock the Notifications