ചന്ദ്രബാബു നായിഡു ഉള്‍പ്പടെ 14 ടിഡിപി അംഗങ്ങളെ സഭയില്‍ നിന്നും ഒരു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു
അമരാവതി: ആന്ധ്രാ പ്രദേശിലെ പ്രധാന പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെ നേതാവ് എൻ ചന്ദ്രബാബു നായിഡു ഉൾപ്പെടെ പതിനാല് പ്രതിപക്ഷ അംഗങ്ങളെ ആന്ധ്രാപ്രദേശ് നിയമസഭയിൽ നിന്നും ഒരു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു. തിങ്കളാഴ്ച ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം ആരംഭിച്ചത് മുതല്‍ തന്നെ സഭയ്ക്ക് അകത്ത് ശക്തമായ പ്രതിഷേധമായിരുന്നു ടിഡിപി അംഗങ്ങള്‍ നടത്തിയത്. സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നിൽ പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരുപ്പ് സമരം നടത്തി. ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലായിരുന്നു സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നിലെ പ്രതിഷേധം.
സമീപ മാസങ്ങളിൽ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും മൂലം കനത്ത ദുരിതം അനുഭവിക്കുന്ന ദുരിതബാധിതരായ കർഷകർക്ക് വേണ്ടി ദുരിതാശ്വാസ തുക ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ സംസാരിക്കാൻ അനുവാദം നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ടിഡിപി അംഗങ്ങൾ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിനെതിരെ പ്രതിഷേധം നടത്തിയത്. കൃഷി മന്ത്രി കെ കൃഷ്ണ ബാബു പ്രസ്താവന നടത്തിയതിന് ശേഷം സഭയിൽ കാർഷിക മേഖലയെക്കുറിച്ചുള്ള ഒരു ഹ്രസ്വ ചർച്ചയ്ക്കിടെയാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.'

ടിഡിപി ഉപനേതാവ് നിമ്മല രാമനൈദുവിനെ പിന്നീട് സംസാരിക്കാൻ അനുവദിച്ചുവെങ്കിലും ഭരണ ബെഞ്ചുകളിൽ നിന്ന് നിരന്തരം പ്രത്യാക്രമണം നേരിട്ടു. ഇതാണ് ടിഡിപിയെ കൂടുതല്‍ പ്രകോപിപ്പിച്ചത്. അതേസമയം, ദുരിതബാധിതരായ കർഷകർക്ക് ഡിസംബർ അവസാനത്തോടെ ഇൻപുട്ട് സബ്സിഡി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചതായി ജഗൻ പറഞ്ഞു. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ ശ്രമിച്ചെങ്കിലും അവസരം നിഷേധിച്ചു.
ടിഡിപി മേധാവിയെ സംസാരിക്കുന്നതിൽ നിന്ന് വൈഎസ്‌ആർ കോണ്‍ഗ്രസ് അംഗങ്ങൾ തടഞ്ഞതോടെ പ്രതിപക്ഷ നിയമസഭാംഗങ്ങൾ സ്പീക്കറുകൾക്ക് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. സ്പീക്കർ തമ്മിനേനി സീതാരം പ്രതിപക്ഷ അംഗങ്ങളോട് ഇരിപ്പിടങ്ങളിലേക്ക് മടങ്ങാൻ അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ചന്ദ്രബാബു നായിഡു ഉള്‍പ്പടേയുള്ളവരെ സഭയില്‍ നിന്നും ഒരു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications