2 വര്‍ഷത്തിനിടെ ഗുജറാത്തില്‍ മരിച്ചത് 15,000 നവജാത ശിശുക്കള്‍
ഗാന്ധിനഗര്‍: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗുജറാത്തില്‍ 15,000 നവജാത ശിശുക്കള്‍ മരിച്ചെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി നിതിന്‍ പാട്ടേല്‍. നവജാത ശിശുസംരക്ഷണ (എസ്എൻസി) യൂണിറ്റുകളിൽ ചികിത്സയ്ക്കിടയാണ് കുട്ടികള്‍ മരിച്ചതെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ കോണ്‍ഗ്രസ് എഎംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Recommended Video
2018 ലും 19 ലുമായി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 106,000 കുട്ടികളാണ് ജനിച്ചത്. ഇതില്‍ 71,774 ശിശുക്കളെ നവജാത ശിശുസംരക്ഷണ (എസ്എൻസി) യൂണിറ്റുകളിൽ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ ചികിത്സയ്ക്കിടെ 15,013 കുട്ടികള്‍ മരിച്ചുവെന്ന് പാട്ടീല്‍ പറഞ്ഞു.
അഹമ്മദാബാദിൽ നിന്നാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12,637 കുട്ടികളില്‍ 4,322 കുട്ടികളാണ് ഇവിടെ മരിച്ചത്. വഡോദരയില്‍ 6,576 ശിശുക്കളിൽ 2,362 പേരും സൂറത്തിൽ 9,667 ശിശുക്കളിൽ 1,986 പേരും മരിച്ചതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ശിശുമരണ നിരക്ക് ഉയരുന്നതിനെതിരെ രൂക്ഷ വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്തുന്നതിനിടെയാണ് ഇത് സംബന്ധിച്ച കണക്ക് മന്ത്രി പുറത്തുവിട്ടത്.
ചികിത്സയ്ക്കിടെയുള്ള ശിശുമരണം തടയാൻ സർക്കാർ നടപടികൾ സ്വീകരിച്ചതായി പട്ടേൽ പറഞ്ഞു. ശിശുരോഗവിദഗ്ദരേയും മെഡിക്കൽ ഓഫീസർമാരെയും നിയമിക്കുന്നതിനും ഡോക്ടർമാർക്കും നഴ്സിംഗ് സ്റ്റാഫുകൾക്കും പ്രത്യേക പരിശീലനം നൽകുന്നതിനും ഈ യൂണിറ്റുകളിൽ ആവശ്യമായ ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ മാത്രം അഹമ്മദാബാദ്, രാജ്കോട്ട് എന്നിവടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 200 ഓളം നവജാത ശിശുക്കള്‍ മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 107 കുട്ടികള്‍ മരിച്ചതിനെ അന്ന് ബിജെപി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ ഇത്രയും കുട്ടികള്‍ മരിച്ചപ്പോള്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മൗനം പാലിക്കുകയായിരുന്നു.