മഹാരാഷ്ട്രയ്ക്ക് കര്‍ണാടകത്തില്‍ മറുപണി!! 15 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്?
ബെംഗളൂരു: മഹാരാഷ്ട്രയില്‍ അട്ടിമറിയിലൂടെ ബിജെപി കൈക്കലാക്കിയ അധികാരത്തിന് നാല് ദിവസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്‍സിപിയിലെ രണ്ടാമന് അജിത് പവാറിന്റേയും ചില എംഎല്‍എമാരുടേയും പിന്തുണയോട് കൂടിയായിരുന്നു ബിജെപി അധികാരത്തില്‍ ഏറിയത്. ഇരുട്ടി വെളുക്കും മുന്‍പ് മറുകണ്ടം ചാടിയ എംഎല്‍എമാര്‍ പഴയ തട്ടകത്തിലേക്ക് തന്നെ മടങ്ങിയതോടെ ഭൂരിപക്ഷം ഇല്ലെന്ന് സമ്മതിച്ച് ബിജെപിക്ക് അധികാരത്തിന്റെ പടിയിറങ്ങേണ്ടി വന്നു.
എന്നാല്‍ മഹാരാഷ്ട്ര തിരിച്ചടി കൊണ്ടൊന്നും ബിജെപി 'കുതിരക്കച്ചവട' നീക്കങ്ങള്‍ അവസാനിപ്പിച്ചേക്കില്ലെന്ന സൂചനയാണ് പുറത്ത് വരുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ 15 പേര് ബിജെപിയിലേക്ക് ചാടുമെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്
വന്‍ അട്ടിമറികള്‍
മഹാരാഷ്ട്ര അട്ടിമറിയുടെ സ്വാധീനം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപിയെ അധികാരത്തിലേറ്റാന്‍ ഒരുപക്ഷേ സഖ്യം പിരിഞ്ഞ കോണ്‍ഗ്രസും ജെഡിഎസും വീണ്ടും കൈക്കോര്ത്തേക്കാനുള്ള സാധ്യത ഉണ്ടെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.
ചുവടുമാറും
എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ മണ്ണ് കൈവിടില്ലെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ആയില്ലേങ്കിലും ബിജെപിക്ക് അധികാരം നഷ്ടമാകില്ലെന്നും ബിജെപി അവകാശപ്പെടുന്നു. മറ്റൊരു സെറ്റ് കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കള്‍ ബിജെപിയിലേക്ക് ഉടന്‍ ചുവടുമാറുമെന്നാണ് നേതാക്കള്‍ നല്കുന്ന സൂചന.
സന്നദ്ധരായി നേതാക്കള്‍
15 കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്ന് നേതാക്കളെ ഉദ്ധരിച്ച് ബാംഗ്ലൂര്‍ മിററര്‍ റിപ്പോര്‍ട്ട് ചെയ്തു. ബിജെപി കര്‍ണാടകയില്‍ വീണ്ടും ഓപ്പറേഷന് താമരയ്ക്ക് കളമൊരുക്കുന്നുണ്ടെന്ന് നേരത്തേ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തവണ എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ഒന്നും ചെയ്തിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ
എംഎല്‍എമാരേയും നേതാക്കളേയും മറുകണ്ടം ചാടാന്‍ ബിജെപി പ്രേരിപ്പിച്ചിട്ടില്ല. അവര്‍ സ്വയം സന്നദ്ധരായി വരികയാണെന്നും നേതാക്കള്‍ അവകാശപ്പെട്ടു. എംഎല്‍എമാരും മുന്‍ മന്ത്രിമാരും ഉള്‍പ്പെടെയുള്ള പ്രമുഖരാണ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
കര് 'നാടകം'
കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നുമുള്ള 17 എംഎല്‍എമാരെ അടര്‍ത്തിയെടുത്താണ് ബിജെപി കര്‍ണാടകത്തില്‍ അധികാരത്തിലേറിയത്. വിമതര്‍ക്ക് മന്ത്രി സ്ഥാനമായിരുന്നു ബിജെപിയുടെ വാഗ്ദാനം. എന്നാല്‍ അയോഗ്യത നടപടിയിലൂടെ സ്പീക്കര്‍ ഇതിന് തടയിട്ടു.
ബിജെപിയുടെ നീക്കം
എന്നാല്‍ സുപ്രീം കോടതിയില്‍ മൂന്ന് മാസത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവില്‍ വിമതരെ തന്നെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള അനുകൂല വിധി ബിജെപി നേടിയെടുത്തു. വിമതരുടെ മണ്ഡലമായ 15 ഇടത്താണ് ഉപതിരഞ്ഞടുപ്പ് നടക്കുന്നത്. ഇതില്‍ 13 ഇടത്തും വിമതരെ തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.
കാരണം ഇതാണ്
ഇത് തന്നെയാണ് മറ്റ് പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് വരാന്‍ നേതാക്കളെ പ്രേരിപ്പിക്കുന്നതെന്നും നേതൃത്വം പറയുന്നു. പല മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്ത്ഥികളായെത്തുന്ന വിമതര്‍ക്ക് വിജയ സാധ്യത ഇല്ല. എങ്കിലും വിമതരെ കൈവിടില്ലെന്നാണ് ബിജെപി നേതൃത്വം ആവര്‍ത്തിക്കുന്നത്.
രാജിവെപ്പിച്ചേക്കും
ജയിക്കാന്‍ സാധിക്കാത്ത വിമതരെ എംഎല്‍എസിയായി നിയമിച്ച് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ബിജെപി. ഇതിനായി ആറോളം ബിജെപി എംഎല്‍സിമാരോട് രാജിവെയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
ആവശ്യങ്ങള്‍
ബിജെപിയിലേക്ക് ചേക്കേറാന്‍ തയ്യാറാവയര് രണ്ട് പ്രധാന ആവശ്യങ്ങളാണ് പാര്‍ട്ടിക്ക് മുന്പില് വെച്ചിരിക്കുന്നത്. രാജിവെച്ചാല്‍ ബിജെപി ടിക്കറ്റില്‍ സ്ഥാനാര്‍ത്ഥിയാക്കണം. തങ്ങളുടെ മണ്ഡലങ്ങളില്‍ ആവശ്യത്തിന് ഫണ്ടുകളും അനുവദിക്കണം.
കാത്തിരിക്കണം
അതേസമയം ഇവരോടെല്ലാം ഉപതിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കാനാണ് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് കഴിയട്ടെ. ആവശ്യമെങ്കില്‍ മാത്രമേ പാര്‍ട്ടി വിട്ട് വരുന്നവരെ സ്വീകരിക്കൂള്ളൂവെന്ന് ബിജെപി നേതാവിനെ ഉദ്ധരിച്ച് ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
നിര്‍ണായകം
ഡിസംബര്‍ 5 നാണ് കര്‍ണാടകത്തില്‍ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 8 സീറ്റില്‍ വിജയിച്ചില്ലേങ്കില്‍ ബിജെപിക്ക് അധികാരം നഷ്ടമാകും. അതേസമയം ബിജെപിയെ പുറത്ത് നിര്‍ത്താന്‍ പുതിയ സഖ്യം കര്‍ണാടകത്തില്‍ ഉരുത്തിരിയുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.