മോദി പറഞ്ഞ 15 ലക്ഷം അക്കൗണ്ടിലെത്തുമെന്ന് പ്രചാരണം, അക്കൗണ്ട് തുറക്കാൻ തിക്കിത്തിരക്കി മൂന്നാറുകാർ
മൂന്നാര്‍: അധികാരത്തില്‍ എത്തിയാല്‍ പിടിച്ചെടുക്കുന്ന കളളപ്പണത്തില്‍ നിന്ന് 15 ലക്ഷം ഓരോരുത്തരുടേയും അക്കൗണ്ടിലെത്തും എന്നുളള നരേന്ദ്ര മോദിയുടെ പഴയ പ്രസംഗം ബിജെപിയെ ചെറുതായൊന്നുമല്ല വെള്ളം കുടിപ്പിച്ചിട്ടുളളത്. 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദി അത്തരമൊരു പ്രസ്താവന നടത്തിയത്. മോദിയുടെ ആ വാക്ക് പാലിക്കപ്പെടാന്‍ പോകുന്നുവെന്ന വ്യാജ പ്രചാരണത്തില്‍ മൂക്കും കുത്തി വീണിരിക്കുകയാണ് മൂന്നാറുകാര്.
കഴിഞ്ഞ ദിവസങ്ങളിലായാണ് മൂന്നാറില്‍ ഇത്തരമൊരു പ്രചാരണം നടന്നത്. പ്രധാനമന്ത്രി പറഞ്ഞത് പോലെ 15 ലക്ഷം രൂപ ബാങ്കിലെത്തുമെന്നും അതിനായി എല്ലാവരും അക്കൗണ്ട് എടുക്കണം എന്നുമാണ് സന്ദേശം പ്രചരിച്ചത്.
ഇത് വിശ്വസിച്ച ആളുകള്‍ ഒന്നും നോക്കാതെ അക്കൗണ്ട് തുറക്കാന്‍ പോസ്റ്റ് ഓഫീസിലേക്ക് ഓടി. നൂറ് കണക്കിന് ആളുകളാണ് പോസ്റ്റ് ഓഫീസില്‍ എത്തിയത്. പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ അത്തരമൊരു സംഭവം ഇല്ലെന്നും വ്യാജ പ്രചാരണമാണ് എന്നും പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും ആളുകള്‍ പിരിഞ്ഞ് പോകാന്‍ തയ്യാറായില്ല. ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന പ്രതീക്ഷയില്‍ ഭൂരിപക്ഷം പേരും അക്കൗണ്ട് തുടങ്ങുകയും ചെയ്തു.
അവധി ദിവസമായ ഞായര്‍ ആയിട്ട് പോലും ആയിരത്തോളം പുതിയ അക്കൗണ്ടുകളാണ് തുറന്നിരിക്കുന്നത്. 15 ലക്ഷം രൂപയില്‍ പതിനായിരം വീതം മാസത്തില്‍ കിട്ടുമെന്ന പ്രചാരണം വിശ്വസിച്ചാണ് എല്ലാവരും എത്തിയത്. അവധിയെടുത്താണ് എസ്റ്റേറ്റ് തൊഴിലാളികള്‍ അടക്കമുളളവര്‍ അക്കൗണ്ട് തുറക്കാന്‍ എത്തിയത്. ആള്‍ക്കൂട്ടം പിരിഞ്ഞ് പോകാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് സ്ഥലത്ത് പോലീസും എത്തി.