ഒരു വര്‍ഷവും അഞ്ച് മാസവും കഴിഞ്ഞു... ഇനിയും അസാധു നോട്ടുകള്‍ എണ്ണിതീര്‍ത്തിട്ടില്ലെന്ന് ആര്‍ബിഐ
500,1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച് ഒരു വര്‍ഷവും അഞ്ച് മാസവും കഴിഞ്ഞിട്ടും നോട്ടുകള്‍ എണ്ണി തീര്‍ന്നിട്ടില്ലെന്ന് ആര്‍ബിഐ. വിവരാവകാശ നിയമപ്രകാരം പിടിഐയിലെ മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയിലാണ് ആര്‍ബിഐയുടെ മറുപടി.അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കുകളില്‍ തിരികെ വന്ന നോട്ടുകളുടെ കൃത്യമായ മൂല്യം അറിയുന്നതിനും വ്യാജനോട്ട് കണ്ടെത്തുന്നതിനും എണ്ണല്‍ തുടരുകയാണെന്ന് ആര്‍ബിഐ വ്യക്തമാക്കി.
എന്നാല്‍ എണ്ണുന്നത് എന്ന് അവസാനിമിക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയില്ല. അതേസമയം യുദ്ധകാലാടിസ്ഥാന്‍ ഇത് ചെയ്ത് വരികയാണെന്ന് അപക്ഷയ്ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. 59 യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇത് നടത്തുന്നത് എന്നും ആര്‍ബിഐ വ്യക്തമാക്കി.
2016-17 സാമ്പത്തിക വര്‍ഷത്തിലെ ആര്‍ബിഐ റിപ്പോര്‍ട്ട് അനുസരിച്ച് 15.28 ലക്ഷം കോടി രൂപ ബാങ്കുകളില്‍ മടങ്ങിയെത്തിയിരുന്നു. 2016 നവംബർ 8ലെ കണക്ക് പ്രകാരം .15.44ലക്ഷം കോടി രൂപ തിരികെ എത്താനുണ്ടെന്നായിരുന്നു ആർബിഐയുടെ കണക്ക്. എന്നാൽ 15.28ലക്ഷം കോടിയാണ് തിരികെ എത്തിയത്. ഇനി 16050 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ തിരികെയെത്താന്‍ ഉണ്ടെന്നും ആര്‍ബിഐ പറഞ്ഞിരുന്നു.