രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ തട്ടിപ്പ് കേസുകളുടെ എണ്ണത്തിൽ 15 ശതമാനത്തിന്റെ വർദ്ധന; റിപ്പോർട്ട്
ദില്ലി: റിസർവ് ബാങ്കിന്റെ 2018-19 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് പുറത്തിറക്കി. റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്നും സർക്കാരിന് 1.76 ലക്ഷം കോടി രൂപ കൈമാറിയതിനെ തുടർന്ന് അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഫലപ്രദമായ കണ്ടീജൻസി ഫണ്ടിൽ കുറവുണ്ടായതായി ആർബിഐയുടെ വാർഷിക റിപ്പോർട്ട്. 1.96 ലക്ഷം കോടി രൂപയായാണ് കണ്ടീജൻസ് ഫണ്ട് കുറഞ്ഞത്.
ഭയന്ന് വിറച്ച 24 മണിക്കൂര്‍... ഭീമാകാരന്‍ ക്യുഎസ് ഭീഷണി അവസാനിച്ചു, പക്ഷേ ഇനി വരാനുള്ളത് ഇങ്ങനെ
2019 ജൂൺ 30 വരെയുള്ള കണക്ക് അനുസരിച്ച് 1,96,344 കോടി രൂപയാണ് കണ്ടീജൻസി ഫണ്ടിൽ മിച്ചമുള്ളത്. 2018 ജൂലൈ 30ന് ഇത് 2,32,108 കോടി രൂപയായിരുന്നു. അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷം റിപ്പോർട്ട് ചെയ്ത തട്ടിപ്പ് കേസുകളിൽ 15 ശതമാനത്തിന്റെ വർദ്ധന. തട്ടിയെടുത്ത പണത്തിന്റെ അളവിൽ 73. 8 ശതമാനവും വർദ്ധനവ് ഉണ്ടായി എന്നാണ് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ 6801 ബാങ്കിംഗ് തട്ടിപ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 71,542.93 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.
അതേസമയം 2017-18 സാമ്പത്തിക വർഷത്തിൽ 5,916 കേസുകളിലായി 41,167.04 കോടി രൂപയുടെ തട്ടിപ്പായിരുന്നു നടന്നത്. പൊതുമേഖലാ ബാങ്കുകളിലാണ് ഏറ്റവും അധികം തട്ടിപ്പ് നടന്നത്. തട്ടിപ്പ് നടന്ന തീയതിയും അത് കണ്ടെത്തിയ തീയതിയും തമ്മിൽ 22 മാസങ്ങളുടെ അന്തരമുണ്ട്. 100 കോടിക്ക് മുകളിലുളള തട്ടിപ്പുകളിൽ തട്ടിപ്പ് നടന്ന് ശരാശരി 55 മാസങ്ങളോളം പിന്നിട്ടിട്ടാണ് ഇത് കണ്ടെത്തിയത്.
അതേ സമയം ഉപഭോഗ ഡിമാൻഡും സ്വകാര്യ നിക്ഷേപവും പുനരുജ്ജീവിപ്പിക്കുന്നതിനാണ് 2019-20 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ മുൻഗണന നൽകേണ്ടതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്