തകര്‍ച്ച പൂര്‍ണം; 15-ാമത്തെ എംഎല്‍എയും രാജിവച്ചു, അതും കോണ്‍ഗ്രസ്സുകാരന്‍! കര്‍ണാടക സര്‍ക്കാര്‍ വീണു
ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് തിരിച്ചുകയറാന്‍ പറ്റാത്ത വിധം പടുകുഴിലേക്ക്. ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ഇപ്പോള്‍ രാജിവച്ചിരിക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലിനെ ബഫൂണ്‍ എന്ന് വിശേഷിപ്പിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ ആയിരുന്ന റോഷന്‍ ബെയ്ഗ് ആണ് ഇപ്പോള്‍ രാജിവച്ചിരിക്കുന്നത്.
സിനിമ സ്‌റ്റൈൽ ചെയ്‌സുമായി ഡികെ... പക്ഷേ, ജസ്റ്റ് മിസ്സ്ഡ്! കോൺഗ്രസിന്റെ 'ട്രബിൾ ഷൂട്ടർ' തോറ്റു
ഇതോടെ കര്‍ണാടക നിയമസഭയില്‍ രാജിക്കത്ത് നല്‍കിയ എംഎല്‍എമാരുടെ എണ്ണം 15 ആയി. ഇതില്‍ 11 പേരും കോണ്‍ഗ്രസ്സുകാരാണ് എന്ന പ്രത്യേകതയും ഉണ്ട്.
രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നവരെ അതി ശക്തമായി നേരിടാനാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തീരുമാനം. ഇവരെ അയോഗ്യരാക്കണം എന്നും ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണം എന്നും ആണ് കോണ്‍ഗ്രസിന്റെ ആവശ്യം. സ്പീക്കറും കടുത്ത നടപടികളിലേക്ക് കടക്കുകയാണ്.
ഭൂരിപക്ഷം നഷ്ടമായി
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുകഴിഞ്ഞു. 15 എംഎല്‍എമാര്‍ രാജി നല്‍കിയ സാഹചര്യത്തില്‍ 105 സീറ്റുകളുള്ള ബിജെപി കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞു. ഇനി ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എപ്പോള്‍ ക്ഷണിക്കും എന്നത് മാത്രമാണ് പ്രശ്‌നം.
റോഷന്‍ ബെയ്ഗും രാജിവച്ചു
ശിവാജിനഗര്‍ എംഎല്‍എ ആയ റോഷന്‍ ബെയ്ഗ് ആണ് ഏറ്റവും ഒടുവില്‍ രാജിവച്ചിരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളേയും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനേയും അധിക്ഷേപിച്ച് സംസാരിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ ആയ നേതാവാണ് റോഷന്‍ ബെയ്ഗ്. കെസി വേണുഗോപാലിനെ ബഫൂണ്‍ എന്നായിരുന്നു ഇദ്ദേഹം വിശേഷിപ്പിച്ചത്.
എങ്ങോട്ടുമില്ലെന്ന്
റോഷന്‍ ബെയ്ഗ് ബിജെപിയില്‍ ചേരുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. താന്‍ മുംബൈയ്‌ക്കോ ദില്ലിയ്‌ക്കോ പോകുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ വിമാനത്താവളത്തിലെ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ പോവുകയാണ് എന്നായിരുന്നു രാജിക്കത്ത് നല്‍കിയതിന് ശേഷം അദ്ദേഹത്തിന്റെ പ്രതികരണം.
വിമതര്‍ക്ക് പണി കൊടുക്കാന്‍
രാജിവച്ച് പോയ എംഎല്‍എമാര്‍ തിരികെ വരണം എന്നാണ് കോണ്‍ഗ്രസ് ഇപ്പോഴും പറയുന്നത്. തിരികെ എത്തി പ്രത്യാഘാതങ്ങള്‍ നേരിടണം. ബിജെപിയില്‍ കെണിയില്‍ വീണുപോകരുത് എന്നും പറയുന്നുണ്ട്.
എന്നാല്‍ അത്തരം അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ വിശ്വാസം. അതുകൊണ്ട് രാജിവച്ച എംഎല്‍എമാരെ അയോഗ്യരാക്കണം എന്നും ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
സ്പീക്കറും കടുപ്പിക്കുന്നു
ഒരു കോണ്‍ഗ്രസ്സുകാരന്‍ ആയിട്ടാവില്ല, ഭരണഘടനാപരമായിട്ടായിരിക്കും രാജികള്‍ പരിശോധിക്കുക എന്നായിരുന്നു ആദ്യം സ്പീക്കര്‍ വ്യക്തമാക്കിയിരുന്നത്. രാജിവച്ച എംഎല്‍എമാര്‍ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിക്കണം എന്നായിരുന്നു ഏറ്റവും അവസാനം അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്.
ബിജെപിയുടെ ആറാം ശ്രമം
കര്‍ണാടത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ രൂപീകരിച്ചതുമുതല്‍ അതിനെ തകര്‍ക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇത് ആറാം തവണയാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി കുതിരക്കച്ചവടത്തിനിറങ്ങുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. ഇത്തവണ ബിജെപിയുടെ നീക്കം മറികടക്കാന്‍ കോണ്‍ഗ്രസ്സിനോ ജെഡിഎസിനോ കഴിഞ്ഞേക്കില്ല.