തീരാതെ ക്രൂരത, യുപിയിൽ പെൺകുട്ടിയുടെ ശരീരം കൊത്തിയരിഞ്ഞ നിലയിൽ, പീഡിപ്പിക്കപ്പെട്ടെന്ന് കുടുംബം
ലഖ്‌നൗ: ഹത്രാസ് കൂട്ടബലാത്സംഗക്കൊലയില്‍ രോഷം കത്തുന്നതിനിടെ ഉത്തര്‍ പ്രദേശില്‍ നിന്ന് നടക്കുന്ന മറ്റൊരു കൊലപാതക വാര്‍ത്ത കൂടി. ഒരാഴ്ച മുന്‍പ് വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ ശരീരം കൊത്തിയരിഞ്ഞ നിലയില്‍ കണ്ടെത്തി. കാണ്‍പൂര്‍ ദഹത് ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. ഗ്രാമീണര്‍ നടത്തിയ തിരച്ചിലില്‍ ആണ് വയലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം വെട്ടി മുറിച്ച് വിതറിയ നിലയില്‍ കണ്ടെത്തിയത്.
പലയിടത്തായി വലിച്ചെറിഞ്ഞ ശരീര ഭാഗങ്ങള്‍ ഗ്രാമീണര്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ചില ശരീര ഭാഗങ്ങള്‍ നായകള്‍ ഭക്ഷണമാക്കുകയും ചെയ്തതായി കാണ്‍പൂര്‍ ദേഹത് സൂപ്രണ്ട് ഓഫ് പോലീസ് കേശവ് ചൗധരി പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കണ്ടാണ് മകളെ തിരിച്ചറിഞ്ഞതെന്ന് കുട്ടിയുടെ അച്ഛന്‍ പറയുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ അച്ഛന്റെ സഹോദരങ്ങളായ ഭ്രജിലാല്‍, ജിയാലാല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടി പീഡനത്തിനും ഇരയായിട്ടുണ്ട് എന്നാണ് കുടുംബം ആരോപിക്കുന്നത്. കുടുംബങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ഭൂമി തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് എന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
അറസ്റ്റിലായവര്‍ നേരത്തെ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ മൊഴി നല്‍കിയതായി പോലീസ് പറയുന്നു. അറസ്റ്റിലായ രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പെണ്‍കുട്ടിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുളളതായും പോലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണം സംഭവത്തില്‍ നടത്തുമെന്നും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടി ദളിത് സമുദായത്തില്‍പ്പെട്ടതാണ്.
ഹത്രാസില്‍ 19കാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് ഉത്തര്‍ പ്രദേശില്‍ വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഹത്രാസ് പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തിപ്പെടുകയാണ്. ഉത്തർ പ്രദേശിൽ സ്ത്രീകൾക്ക് എതിരെയുളള കുറ്റകൃത്യങ്ങൾ അടക്കം തുടർക്കഥയാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications