കോണ്‍ഗ്രസിനെ സുവര്‍ണ കാലത്തിലേക്ക് നയിച്ച ഇതിഹാസം, ദില്ലിയുടെ തലവര മാറ്റിയ ഷീല ദീക്ഷിത്
ദില്ലി: അപ്രതീക്ഷിതമായി കോണ്‍ഗ്രസിന്റെ ഇതിഹാസ നേതാവ് ഷീലാ ദീക്ഷിത് കാലയവനിക്കയ്ക്കുള്ളില് മറഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് സമീപകാലത്തുണ്ടായ ഏറ്റവും നഷ്ടമാണ് ഇത്. ദില്ലിയില്‍ കോണ്‍ഗ്രസിന്റെ ശക്തി തന്നെ ഷീലാ ദീക്ഷിതായിരുന്നു. 15 വര്‍ഷം തുടര്‍ച്ചയായ ഭരണം കോണ്‍ഗ്രസ് തന്ത്രപ്രധാനമായ മേഖലയില്‍ നേടുന്നതും ഇത് ആദ്യമായിട്ടായിരുന്നു. ദില്ലിയില്‍ അത്തരമൊരു ശക്തയായ നേതാവിന്റെ അഭാവത്തിലായിരുന്നു ഷീലയുടെ വരവ്.
അത് ദില്ലിയില്‍ കോണ്‍ഗ്രസിനെ സുവര്‍ണ കാലഘട്ടത്തിലേക്ക് നയിക്കുന്നതാണ് പിന്നീട് കണ്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് ദില്ലിയില്‍ തകര്‍ന്നടിയുകയും, ലോക്സഭയില്‍ ദില്ലിയില്‍ നിന്ന് ഒറ്റ സീറ്റ് പോലും നേടാനാവാത്ത അവസ്ഥയുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ആശ്രയിക്കേണ്ടി വന്നത് ഷീലാ ദീക്ഷിതിനെയാണ്. സോണിയാ ഗാന്ധിയുമായി അവര്‍ക്കുള്ള അടുപ്പം അത്രത്തോളം വൈകാരികമായിരുന്നു. ഒരുപക്ഷേ ദില്ലിയിലെ സുഗമമായ ഭരണത്തിന് അവരെ സഹായിച്ചതും ഈ ബന്ധമായിരിക്കും.
കോണ്‍ഗ്രസിന്റെ കുതിപ്പ്
ബിജെപിയുടെ സുഷമ സ്വരാജിന്റെ 52 ദിവസം നീണ്ടുനിന്ന ഭരണത്തിന് പിന്നാലെ ദില്ലിയില്‍ വലിയ പ്രതിസന്ധിയുണ്ടായിരുന്നു. ഇതിന് ശേഷം ആര് വരുമെന്ന തോന്നലിലാണ് ഷീലാ ദീക്ഷിത് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. രാജ്യത്താകെ കോണ്‍ഗ്രസ് തകര്‍ന്ന് നില്ക്കുന്ന സമയമായിരുന്നു അത്. എന്നാല്‍ 1998ല്‍ ഷീലാ ദീക്ഷിത് ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തുകയും അഞ്ച് വര്‍ഷത്തോളം ദില്ലിയില്‍ ഭരിക്കുകയും ചെയ്തു. ബിജെപിക്ക് അനുകൂല തരംഗം രാജ്യത്തുണ്ടായിരുന്നെങ്കിലും ദില്ലിയില്‍ അവര്‍ കുലുങ്ങിയില്ല.
പതറാതെ മുന്നോട്ട്
2003ല്‍ കോണ്‍ഗ്രസ് ദില്ലിയില്‍ വലിയൊരു വീഴ്ച്ച പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുവരെയില്ലാതിരുന്ന ഇരട്ട മുദ്രാവാക്യങ്ങള്‍, മികച്ച ഭരണവും വികസനവും എന്ന ആശയത്തില്‍ ഊന്നിയുള്ള ഷീലയുടെ പ്രചാരണം കോണ്‍ഗ്രസിനെ ഒരിക്കല്‍ കൂടി അധികാരത്തിലെത്തിക്കുന്നതാണ് കണ്ടത്. അന്ന് കോണ്‍ഗ്രസ് വന്‍ തകര്‍ച്ച നേരിടുമെന്ന് പ്രതീക്ഷിച്ചിടത് 47 സീറ്റുകള്‍ നേടി അവര്‍ വീണ്ടും ഭരണത്തിലേറി. വെറും അഞ്ച് സീറ്റുകള്‍ മാത്രമാണ് കുറഞ്ഞത്. കോണ്‍ഗ്രസ് മറ്റ് സംസ്ഥാനങ്ങളില്‍ തകര്‍ന്ന് കൊണ്ടിരിക്കുമ്പോഴാണ് ഈ നേട്ടം ഷീലാ ദീക്ഷിത് സ്വന്തമാക്കിയത്.
ഇന്ദിരയുടെ കണ്ടെത്തല്‍
ഇന്ദിരാ ഗാന്ധിയുടെ കണ്ടെത്തലാണ് ഷീലാ ദീക്ഷിത്. മുന്‍ കേന്ദ്ര മന്ത്രി ഉമാശങ്കര്‍ ദീക്ഷിതിന്റെ മകന് വിനോദുമായുള്ള വിവാഹത്തിന് ശേഷമാണ് ഷീല രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ഉമാശങ്കറിന്റെ സുപ്രധാന കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ഷീലാ ദീക്ഷിതായിരുന്നു. ഷീലയുടെ മിടുക്ക് കണ്ട് വനിതകളുടെ സാഹചര്യങ്ങള്‍ എങ്ങനെയാണെന്ന് പഠിക്കുന്ന യുഎന്‍ കമ്മിഷനിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിനൊപ്പം ഷീലയെയും അയക്കുകയായിരുന്നു ഇന്ദിര. ഇതാണ് അവരുടെ രാഷ്ട്രീയ ജീവിതം മാറ്റി മറിച്ചത്.
1984ലെ തുടക്കം
1984ല്‍ കനൗജിലാണ് നിന്നാണ് ഷീല ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ന്ന് രാജീവ് ഗാന്ധി സര്‍ക്കാരില്‍ 1986, 1989 വര്‍ഷങ്ങളില്‍ മന്ത്രിയുമായി. 1998ലാണ് ദില്ലി കോണ്‍ഗ്രസിന്റെ അധ്യക്ഷയായി ഷീലയെ തിരഞ്ഞെടുക്കുന്നത്. കടുത്ത വിഭാഗീയതയിലായിരുന്നു അപ്പോള്‍ കോണ്‍ഗ്രസ് ദില്ലി ഘടകം. ആറ് മാസം മാത്രമേ തിരഞ്ഞെടുപ്പിനും ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇതിനെയൊക്കെ മറികടന്ന്, അന്നത്തെ ഉള്ള കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഷീല ദീക്ഷിത് മുഖ്യമന്ത്രി പദത്തിലെത്തിയത്. 52 സീറ്റും പാര്‍ട്ടി നേടി.
മാറാത്ത സ്വരം
മികച്ച ഭരണവും അടിസ്ഥാന സൗകര്യ വികസനവുമായിരുന്നു ഷീല ഭരിച്ച 15 വര്‍ഷവും ഉയര്‍ത്തി പിടിച്ചത്. സര്‍ക്കാര്‍ തീരുമാനങ്ങളില്‍ റെസിഡന്‍സ് അസോസിയേഷനുകള്‍ക്കും നിര്‍ദേശങ്ങള്‍ പറയാമെന്നതായിരുന്നു പിന്നീട് ഷീല കൊണ്ടുവരാനിരുന്ന കാര്യം. മലിനീകരണം, ഗതാഗത പ്രശ്നങ്ങള്‍ തുടങ്ങിയ സാമൂഹിക വിഷയങ്ങളായിരുന്നു ഇതില്‍ നിര്‍ദേശിക്കാന്‍ ഷീല പറഞ്ഞിരുന്നത്. എന്നാല്‍ 2010 കോമണ്‍വെല്‍ത്ത് അഴിമതി, ദില്ലി കൂട്ടബലാത്സംഗം എന്നിവ പിന്നീടൊരു ഭരണം ഇല്ലാതാക്കുകയായിരുന്നു. ഈ രണ്ട് കാര്യങ്ങള്‍ മാത്രമാണ് ഷീലാ ദീക്ഷിതിന്റെ രാഷ്ട്രീയ ജീവിതത്തില്‍ കറ വീഴ്ത്തിയത്.
ദില്ലി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു