'10 വർഷത്തിനിടെ 152 ചോദ്യപ്പേപ്പർ ചോർച്ച, ഒരാളും ശിക്ഷിക്കപ്പെട്ടില്ല', കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ
ന്യൂ ഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ 152 പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചകളാണ് രാജ്യത്ത് സംഭവിച്ചത് എന്നും ഒന്നില്‍ പോലും ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ജൂലൈ 20ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ചലോ സന്‍സദ് മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ ഡല്‍ഹി പോലീസ് തല്ലിച്ചതച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെയുളള പോലീസ് ക്രൂരതയുടെ ദൃശ്യങ്ങളും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
സുരക്ഷാ സേന ആയുധങ്ങള്‍ പ്രയോഗിക്കാനും തല്ലിച്ചതയ്ക്കാനും മാത്രമുളള എന്ത് തെറ്റാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ ചെയ്തത്. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്ക് നേരെ ഇങ്ങനെ സംഭവിച്ചത്. ആയിരക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികള്‍, അവര്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. രാജ്യം അവര്‍ക്ക് നല്‍കാന്‍ ബാധ്യസ്ഥമായ കാര്യങ്ങളാണ് അവര്‍ ചോദിക്കുന്നത്. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ തീവ്രവാദികളല്ല, അവര്‍ നമ്മുടെ ഭാവിയാണ്. ഇതില്‍ ഉത്തരവാദികളായ എല്ലാവര്‍ക്കും എതിരെ നടപടി വേണം, രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

സിജെപി സമരം
അതേസമയം ജന്തര്‍ മന്തറില്‍ സിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം തുടരുകയാണ്. രണ്ടാം തവണ കേന്ദ്ര സര്‍ക്കാര്‍ സിജെപിയെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രിയുടെ വീട്ടിലേക്കോ ഓഫീസിലേക്കോ ഇനി ചര്‍ച്ചയ്ക്ക് ഇല്ലെന്നും ജന്തര്‍ മന്തറിലേക്ക് വരണമെന്നുമാണ് സിജെപി ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ക്രൂരമായ പോലീസ് നടപടി ഉണ്ടായതിന് ശേഷവും ആയിരക്കണക്കിന് ആളുകളാണ് സമരത്തിന് പിന്തുണയുമായി ജന്തര്‍ മന്തറിലേക്ക് എത്തുന്നത്.
ധര്‍മേന്ദ്ര പ്രധാന്‍ രാജി വെയ്ക്കുന്നത് വരെ സമാധാനപരാമായി സമരം തുടരും എന്ന് സിജെപി നേതൃത്വം വ്യക്തമാക്കുന്നു. ആശുപത്രിയില്‍ 25ാം ദിവസവും നിരാഹാര സമരം തുടരുന്ന സോനം വാങ്ചുകിനോട് സമരം അവസാനിപ്പിക്കാന്‍ സിജെപി നേതാവ് അഭിജിത് ദീപ്‌കെ ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സോനം വാങ്ചുക് വ്യക്തമാക്കുന്നത്. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടപടി പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ സോനം വാങ്ചുകിനെ കാണാൻ ആശുപത്രിയിൽ എത്തിയ ഇന്ത്യ സഖ്യത്തിലെ നേതാക്കളെ പോലീസ് തടഞ്ഞു. 15 പ്രതിപക്ഷ എംപിമാരുടെ സംഘമാണ് സോനം ചികിത്സയിൽ കഴിയുന്ന മേദാന്ത ആശുപത്രിയിൽ എത്തിയത്. ആശുപത്രി ഗേറ്റിന് മുന്നിൽ ഇവരെ പോലീസ് തടയുകയായിരുന്നു. തുടർന്ന് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലിക്ക് പിന്തുണക്കത്ത് കൈമാറി എംപിമാർ മടങ്ങി.


Click it and Unblock the Notifications