സിക്കിമിൽ ആർമി ട്രക്ക് അപകടത്തിൽപ്പെട്ട് ദുരന്തം, 16 സൈനികർക്ക് ദാരുണാന്ത്യം
ദില്ലി: സിക്കിമില്‍ സൈനിക ട്രക്ക് അപടകത്തില്‍പ്പെട്ട് സൈനികര്‍ക്ക് ദാരുണാന്ത്യം. 16 പട്ടാളക്കാരാണ് അപകടത്തില്‍ മരണമടഞ്ഞിരിക്കുന്നതെന്ന് സൈന്യം പുറത്ത് വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് മലയിടുക്കിലേക്ക് വീണാണ് അപകടമുണ്ടായത്. കൊല്ലപ്പെട്ട സൈനികരില്‍ മൂന്ന് ഓഫീസര്‍മാരുമുണ്ട്.
ചട്ടേനില്‍ നിന്നും ഇന്ന് രാവിലെ താംഗുവിലേക്ക് പോവുകയായിരുന്ന സൈനിക വാഹനവ്യഹത്തിലെ മൂന്ന് ട്രക്കുകളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. സൈമ വഴി പോകവേ കുത്തനെയുളള ഇറക്കത്തില്‍ വെച്ച് വാഹനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടന്നതിന് തൊട്ട് പിന്നാലെ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റ നാല് സൈനികരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ഇവരെ എയര്‍ ലിഫ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു.
വ്യോമസേനയുടെ ആദ്യ മുസ്‍ലിം വനിതാ ഫൈറ്റർ പൈലറ്റാകാൻ സാനിയ മിർസ; അഭിമാന നേട്ടം
'അപകടത്തില്‍ മരണപ്പെട്ട സൈനികരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും സൈന്യം വ്യക്തമാക്കി. പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. നോര്‍ത്ത് സിക്കിമിലുണ്ടായ റോഡ് അപകടത്തില്‍ ഇന്ത്യന്‍ ആര്‍മിയിലെ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയായതില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. രാജ്യം അവരുടെ സേവനത്തിനും അര്‍പ്പണത്തിനും എന്നെന്നും കടപ്പെട്ടിരിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയാണ്. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ ഭേദമാകാന്‍ പ്രാര്‍ത്ഥിക്കുന്നു', രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.