ഗർഭിണിയായ 16 കാരിയെ കഴുത്തറുത്ത് കൊന്നു, തല വെട്ടിമാറ്റി; യുപിയിൽ വീണ്ടും ക്രൂരമായ കൊലപാതകം
ലഖ്നൗ; ഹാഥ്റാസിൽ 19 കാരിയായ ദളിത് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപ് ഉത്തർപ്രദേശിൽ നിന്ന് മറ്റൊരു ക്രൂരവും ഞെട്ടിക്കുന്നതുമായ വാർത്ത. 16 കാരിയായ ഗർഭിണിയെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് വാർത്ത. കൊലയ്ക്ക് ശേഷം പെൺകുട്ടിയുടെ മൃതദേഹം വികൃതമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. യുപിയിലെ ഷാജഹാൻപൂരിൽ ജില്ലയിലാണ് സംഭവം.

അച്ഛൻ അറസ്റ്റിൽ
പെൺകുട്ടിയുടെ പിതാവ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം മൂത്ത സഹോദരൻ ഒളിവിലാണ് ഇയാൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. സപ്തംബർ 23 മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു.

കഴുത്ത് ഞെരിച്ച് കൊന്നു
പെൺകുട്ടിയെ കാണാതിരുന്നിട്ടും വീട്ടുകാർ പരാതിപ്പെടാൻ തയ്യാറായില്ല. പിന്നാലെയായിരുന്നു അന്വേഷണം. ക്രൂരമായ മർദ്ദനത്തിന് ശേഷമാണ് പെൺകുട്ടിയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്.

തലവെട്ടിമാറ്റി
പിന്നീട് ശരീരത്തിൽ നിന്ന് തലവെട്ടിമാറ്റി. മൃതദേഹം സമീപത്തുള്ള പുഴയുടെ തീരത്ത് കുഴിച്ച് മൂടി. ചൊവ്വാഴ്ചയാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്. മണിക്കുറുകൾക്കുള്ളിലാണ് പോലീസ് കേസ് തെളിയിച്ചത്. പോലീസിനോട് പെൺകുട്ടിയുടെ പിതാവ് കുറ്റസമ്മതം നടത്തുകയും ചെയ്തു.

നാട്ടുകാരുടെ കളിയാക്കൽ
16 കാരിയായ പെൺകുട്ടി ഗർഭിണിയായതോടെ നാട്ടുകാർ പരിഹസിച്ചെന്നും ഇതാണ് മകളെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നും അച്ഛൻ പോലീസിന് മൊഴി നൽകി. അച്ഛനും സഹോദരനുമെതിരെ കൊലപാതക കുറ്റം ഉൾപ്പെടെയുള്ളവ ചുമത്തി കേസ് എടുത്തതായി പോലീസ് അറിയിച്ചു. കൊലപാതകത്തിൽ പെൺകുട്ടിയുടെ അമ്മയേയും ബന്ധക്കളേയും പോലീസ് ചോദ്യം ചെയ്തു.

തെളിയിക്കാൻ സാധിച്ചില്ല
മറ്റ് ബന്ധുക്കൾക്ക് കുറ്റകൃത്യത്തിൽ പങ്കുള്ളതായി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി ബന്ധുവിന്റെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. താൻ ഗർഭിണിയാണെന്ന വിവരം പെൺകുട്ടി വീട്ടുകാരോട് വെളിപ്പെടുത്തിയിരുന്നില്ല. കുട്ടിയിൽ ശാരീരിക മാറ്റം കണ്ടതോടെയാണ് ഗർഭിണിയാണെന്ന വിവരം പുറത്തായത്.
Recommended Video

അന്വേഷണം ഊർജ്ജിതമാക്കി
അതേസമയം തന്റെ ഗർഭത്തിന് ഉത്തരവാദിയായവർ ആരാണെന്ന് പറയാൻ പെൺകുട്ടി വീട്ടുകാരെ അറിയിച്ചിരുന്നില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ ആളെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications