അറസ്റ്റിലായ പ്രതിക്ക് കൊറോണ: പുലിവാലുപിടിച്ച് പോലീസ്, 17 ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ!!
ചണ്ഡിഗഡ്: അറസ്റ്റിലായ കുറ്റവാളിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ പഞ്ചാബിൽ 17 പോലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ. പഞ്ചാബിലെ ഫോക്കൽ പോയിന്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നത്. അറസ്റ്റ് ചെയ്ത വാഹനമോഷ്ടാവായ സൌരവ് സെങ്കാളിനെ പോലീസ് കോടതിയിൽ ഹാജരാക്കിയത് ഏപ്രിൽ അഞ്ചിനായിരുന്നു. ഇയാളെ ഒരു ദിവസം ജീവൻ നഗർ പോലീസ് പോസ്റ്റിലെ ജയിലിലായിരുന്നു പാർപ്പിച്ചത്.
24 മണിക്കൂറിനിടെ ഇന്ത്യയിൽ 549 കേസുകൾ: മരിച്ചത് 20 പേർ, മുംബൈയിൽ രോഗബാധിതർ വർധിക്കുന്നു!!
മോഷണക്കേസിലെ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യാൻ രണ്ട് പ്രദേശവാസികളാണ് പോലീസിനെ സഹായിച്ചത്. ഇയാൾക്ക് പുറമേ കുടുംബത്തിലെ 11 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നഗരത്തിലെ ഗണേഷ് നഗർ പ്രദേശത്താണ് പ്രതിയുടെ വീട്. ഏപ്രിൽ ആറിന് സെങ്കാളിന് പനിയും ചുമയും അനുഭവപ്പെട്ടതോടെയാണ് പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ മജിസ്ട്രേറ്റ് നിർദേശിച്ചത്. ഇതിന് പുറമേ മുൻകരുതൽ നടപടികളുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരോടും കോടതി ജീവനക്കാരോടും നിരീക്ഷണത്തിൽ കഴിയാൻ മജിസ്ട്രേറ്റ് നിർദേശിക്കുകയും ചെയ്തു.
സെങ്കാളിനൊപ്പമുണ്ടായിരുന്ന നവ്ജോത് സിംഗിന് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മോഷണത്തിൽ ഇയാൾക്കും പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. പരിശോധനക്കെത്തിച്ചപ്പോൾ ഇയാൾ ആശുപത്രിയിൽ നിന്ന് മുങ്ങുകയായിരുന്നു. സെങ്കാളിന്റെ ആരോഗ്യ സ്ഥിതിയിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും നവ്ജോത് പൂർണ ആരോഗ്യവാനായിരുന്നു. ഞാൻ നവ്ജോതിന്റെ വിലങ്ങ് അഴിക്കുമ്പോഴേക്കും എന്നെ തള്ളിയ ശേഷം അയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഗുർമീത് സിംഗ് പറയുന്നത്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 224ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
മൂന്ന് എഎസ്ഐമാർ, രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ, രണ്ട് കോൺസ്റ്റബിൾമാർ, ജീവൻ നഗർ പോലീസ് സ്റ്റേഷനിലെ രണ്ട് ഗാർഡുമാർ എന്നിങ്ങനെ സെങ്കാളുമായി ഏപ്രിൽ 5, 6 തിയ്യതികളിൽ സമ്പർക്കത്തിലേർപ്പെട്ട പത്ത് പോലീസ് ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തിലുള്ളത്. പ്രതികളെ ഫോക്കൽ പോലീസ് സ്റ്റേഷനിലെത്തിച്ച് ഫോട്ടോ എടുത്ത ശേഷം വാർത്താക്കുറിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്ന് സിവിൽ പോലീസുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഈ സംഘത്തിൽ രണ്ട് എഎസ്ഐമാരും ഒരു ഹോംഗാർഡുമാണ് ഉൾപ്പെട്ടിരുന്നത്. ഇവരുടെ വിരലടയാളങ്ങൾ ശേഖരിച്ച വനിതാ പോലീസുകാരിയും നിരീക്ഷണത്തിലാണ്.