പിടികൊടുക്കാതെ പൈലറ്റ്; 18 പേർ വിട്ട് നിന്നു!! യുടേൺ അടിച്ച് ബിജെപിയും, വിശ്വാസ വോട്ടെടുപ്പ് വേണ്ട
ദില്ലി; രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിന്റെ ഭാവി തുലാസിലായിരിക്കുകയാണ്. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനൊപ്പം 18 എംഎൽഎമാരാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ പേർ തങ്ങളുമായി ബന്ധം പുലർത്തുന്നുണ്ടെന്നും സച്ചിൻ ക്യാമ്പ് അവകാശപ്പെടുന്നു. അതിനിടെ ഇന്ന് കോൺഗ്രസ് വിളിച്ച് ചേർത്ത നിയമസഭ യോഗത്തിൽ നിന്ന് സച്ചിൻ പൈലറ്റ് വിട്ടു നിന്നു. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യം വെച്ചാണ് ചൊവ്വാഴ്ച മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ എംഎൽഎമാരുടെ യോഗം വിളിച്ച് ചേർത്തത്. വിശദാംശങ്ങളിലേക്ക്
ഇടപെട്ട് ഹൈക്കമാന്റ്
സച്ചിൻ പൈലറ്റിനെ മടക്കിയെത്തിക്കാനുള്ള കൊണ്ടു പിടിച്ച ശ്രമമാണ് കോൺഗ്രസ് ക്യാമ്പിൽ നടക്കുന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുൻ കേന്ദ്രമന്ത്രി പി ചിദംബരം എന്നിവർ സച്ചിനെ നിരവധി ബന്ധപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതിന് പിന്നാലെയാണ് സമവായമെന്ന നിലയിൽ കോൺഗ്രസ് ചൊവ്വാഴ്ച വീണ്ടും പ്രത്യേക യോഗം വിളിച്ച് ചേർത്തത്.
18 പേർ എത്തിയില്ല
രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് പിന്തുണ പ്രഖ്യാപിച്ച എംഎൽഎമാരെ കോൺഗ്രസ് ദില്ലിയിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് ചൊവ്വാഴ്ച യോഗം നടന്നത്. എന്നാൽ സച്ചിൻ പൈലറ്റ് ഉൾപ്പെടെ 18 എംഎൽഎമാർ യോഗത്തിൽ നിന്ന് വിട്ടുനിന്നു. രണ്ട് മന്ത്രിമാർ ഉൾപ്പെടെയുള്ളവരാണ് വിട്ടുനിന്നത്.
മന്ത്രിമാർ ഉൾപ്പെടെ
മന്ത്രിമാരായ വിശ്വേന്ദ്ര സിംഗ്, രമേശ് ചന്ദ് മീണ എന്നിവരാണ് യോഗത്തിൽ നിന്നും വിട്ട് നിന്നത്. ഇവരെ കൂടാതെ മറ്റൊരു മന്ത്രിയായ മാസ്റ്റർ ബൻവാൽ മേഘാവലും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയാണ് ബൻവാൽ. എന്നാൽ അദ്ദേം ആരോഗ്യപരമായ കാരണങ്ങളാലാണ് വിട്ട് നിന്നതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
വീഡിയോ പങ്കുവെച്ച് പൈലറ്റ്
ഹൈക്കമാന്റിന്റെ നേതൃത്വത്തിലുള്ള തർക്ക പരിഹാര ശ്രമത്തിനിടയിലും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ഇന്ന് രാവിലെ ഹരിയാനയിലെ ഹോട്ടലിൽ തനിക്കൊപ്പമുള്ള എംഎൽഎമാരുടെ വീഡിയോ സച്ചിൻ പൈലറ്റ് പങ്കുവെച്ചിരുന്നു.
Recommended Video
വിശ്വാസ വോട്ടെടുപ്പ് നടത്തണം
അതിനിടെ എത്രയും പെട്ടെന്ന് രാജസ്ഥാനിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവും സച്ചിൻ പൈലറ്റിനെ പിന്തുണയ്ക്കുന്ന നേതാവുമായ ദീപേന്ദര്‍ ഷെഖാവത്ത് രംഗത്തെത്തി. സച്ചിനൊപ്പം എത്രപേർ ഉണ്ടെന്ന യഥാർത്ഥ ചിത്രം അപ്പോൾ മനസിലാവുമെന്നും ദീപേന്ദർ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കലങ്ങി തെളിയട്ടെ
നിലവിലെ പ്രതിസന്ധി കലങ്ങി തെളിയട്ടെ. ഞങ്ങൾ കോൺഗ്രസിനൊപ്പമാണ്. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനൊപ്പമാണ്, രാജസ്ഥാനിലെ മുന്‍ അസംബ്ലി സ്പീക്കര്‍ കൂടിയായ ദീപേന്ദര്‍ ഷെഖാവത്ത് പറഞ്ഞു. അതേസമയം വിശ്വാസ വോട്ടടുപ്പ് നടത്തണമെന്ന ആവശ്യം ഈ ഘട്ടത്തിൽ ഉന്നയിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി രംഗത്തെത്തി.
യുടേൺ അടിച്ച് നേതൃത്വം
രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെ വിശ്വസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ബിജെപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കോൺഗ്രസ് ക്യാമ്പിലെ നിരവധി പേർ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അതിൽ നിന്നും യുടേൺ അടിച്ചിരിക്കുകയാണ് നേതൃത്വം.
വിശ്വാസ വോട്ടുപ്പ് ആവശ്യപ്പെടില്ല
കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നത് പാർട്ടിയിൽ ഭിന്നത ഇല്ലെന്നാണ്. എന്നാൽ നിലവിലെ പ്രതിസന്ധി അത് തെറ്റാണെന്ന് തെളിയിച്ചിരിക്കുന്നത്,, ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ പറഞ്ഞു. പാർട്ടിക്കുള്ളിലെ ഭിന്നതയാണ് ഇപ്പോൾ സച്ചിൻ പൈലറ്റിന്റെ വിമത നീക്കത്തിലൂടെ വെളിവായിരിക്കുന്നത്. ഇപ്പോൾ ഞങ്ങൾ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടുന്നില്ലെന്നും പൂനിയ വ്യക്തമാക്കി.
പൈലറ്റിന് മറ്റൊരു അവസരം കൂടി നൽകി കോൺഗ്രസ്: ഇന്ന് വീണ്ടും യോഗം,ഹോട്ടലിൽ തന്നെ തുടർന്ന് വിമതർ