ബിജെപിക്ക് കനത്ത തിരിച്ചടി; 25 പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഇങ്ങനെ ആദ്യം!! മന്ത്രിമാരും എംഎല്‍എമാരും
Recommended Video
ദില്ലി: തിരഞ്ഞെടുപ്പ് അടുക്കവെ ബിജെപിയെ വെട്ടിലാക്കി നേതാക്കളുടെ കൂട്ടരാജി. മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള 25 പ്രമുഖ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഇത്രയും പേര്‍ കൂട്ടത്തോടെ രാജിവച്ചത് ബിജെപി നേതാക്കളെ ഞെട്ടിപ്പിച്ചിട്ടുണ്ട്. അരുണാചല്‍ പ്രദേശിലാണ് ബിജെപി നേതാക്കളുടെ രാജി. ത്രിപുരയിലും ബിജെപി നേതാക്കള്‍ രാജിവെച്ചിട്ടുണ്ട്.വടക്കുകിഴക്കന്‍ മേഖലയില്‍ മൊത്തം 25 ബിജെപി നേതാക്കളാണ് പാര്‍ട്ടി വിട്ടത്.
ത്രിപുരയില്‍ രാജിവെച്ചവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്നാല്‍ അരുണാചല്‍ പ്രദേശില്‍ ബിജെപി വിട്ടവര്‍ കോര്‍ണാഡ് സാങ്മയുടെ പാര്‍ട്ടിയിലാണ് ചേര്‍ന്നത്. ബിജെപിക്കെതിരെ പട തുടങ്ങിയ പാര്‍ട്ടിയാണ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി). വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ശക്തമായ തിരിച്ചടിയാണ് അരുണാചല്‍ പ്രദേശിലും ത്രിപുരയിലും നേരിട്ടിരിക്കുന്നത്.....
ഭരണകക്ഷിയാണ് ബിജെപി
അരുണാചല്‍ പ്രദേശിലെ ഭരണകക്ഷിയാണ് ബിജെപി. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ ബിജെപിക്കേറ്റ ഏറ്റവും ശക്തമായ രാഷ്ട്രീയ തിരിച്ചടിയാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്.
ഏപ്രില്‍ 11ന് ബൂത്തിലേക്ക്
ഏപ്രില്‍ 11നാണ് അരുണാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ്. ഈ സാഹചര്യത്തില്‍ 18 പ്രമുഖരായ നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. പാര്‍ട്ടി ഭാരവാഹികളും മന്ത്രിമാരും എംഎല്‍എമാരുമാണ് രാജിവെച്ചത്.
കാരണം ഇതാണ്
ബിജെപി ജനറല്‍ സെക്രട്ടറി ജര്‍പും ഗാമ്പിന്‍, ആഭ്യന്തരമന്ത്രി കുമാര്‍ വായ്, ടൂറിസം മന്ത്രി ജര്‍ക്കാര്‍ ഗാമ്പിന്‍, ആറ് എംഎല്‍എമാര്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് ബിജെപി വിട്ടത്. മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കാത്തതാണ് കൂട്ടരാജിക്ക് കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്‍പിപിയില്‍ ചേര്‍ന്നു
ബിജെപി വിട്ട 18 നേതാക്കളും കോര്‍ണാഡ് സാങ്മയുടെ എന്‍പിപിയില്‍ ചേര്‍ന്നു. ബിജെപിയുടെ സഖ്യകക്ഷിയാണ് എന്‍പിപി. എന്നാല്‍ ഇപ്പോള്‍ ഇരുപാര്‍ട്ടികളും ഉടക്കിലാണ്. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബിജെപിയും എന്‍പിപിയും തമ്മിലുള്ള അസ്വാരസ്യത്തിന് കാരണം.
ഒറ്റയ്ക്ക് നില്‍ക്കും
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം എന്‍പിപി ഒറ്റയ്ക്കാണ് മല്‍സരിക്കുന്നത്. ബിജെപിയുമായി സഖ്യം ചേരില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. മുന്‍ മന്ത്രി സെറിങ് ജെര്‍മി ബിജെപി വിട്ടത് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ബിജെപിയുടെ പല പദ്ധതികള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്ന വ്യക്തിയാണിദ്ദേഹം.
എന്‍പിപിയുടെ ലക്ഷ്യം
നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുകയാണ് എന്‍പിപിയുടെ ലക്ഷ്യം. 60 അംഗ നിയമസഭയില്‍ 40 സീറ്റില്‍ പാര്‍ട്ടി മല്‍സരിക്കുമെന്നാണ് വിവരം. തനിച്ച് ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് എന്‍പിപി നേതാവ് തോമസ് സാങ്മ പറഞ്ഞു.
ബിജെപിക്കും കുടുംബകാര്യം
പാര്‍ട്ടിയിലും സര്‍ക്കാരിലും കുടുംബ പാരമ്പര്യം നിലനിര്‍ത്തുന്നുവെന്നാണ് ബിജെപി കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിക്കാറ്. എന്നാല്‍ അരുണാചല്‍ പ്രദേശില്‍ ബിജെപി ചെയ്യുന്നതും അതേ രീതിയാണെന്ന് എന്‍പിപി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ മല്‍സരിക്കും
മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ കുടുംബത്തിലെ മൂന്ന് പേരെ ഇത്തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുന്നുണ്ട്. ഇക്കാര്യമാണ് എന്‍പിപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, പ്രമുഖരായ ബിജെപി നേതാക്കള്‍ക്ക് ടിക്കറ്റ് നല്‍കിയതുമില്ല. ഇതാണ് കൂട്ടരാജിയിലേക്ക് നയിച്ചത്.
പട്ടിക ഉടന്‍ പുറത്തുവിടും
ബിജെപിയില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന നേതാക്കളെ മതിയായ രീതിയില്‍ പരിഗണിക്കുമെന്ന് എന്‍പിപി അറിയിച്ചു. ബുധനാഴ്ച വൈകീട്ട് സ്ഥാനാര്‍ഥികളുടെ പട്ടിക എന്‍പിപി പുറത്തിറക്കും. രാജിവെച്ച പ്രമുഖരായ നേതാക്കള്‍ക്ക് ടിക്കറ്റ് നല്‍കുമെന്നാണ് വിവരം.
25 ലോക്‌സഭാ സീറ്റുകള്‍
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 54 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 25 ലോക്‌സഭാ മണ്ഡലങ്ങളിലും എന്‍പിപി മല്‍സരിക്കുന്നുണ്ടെന്ന് സാങ്മ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബിജെപിയെ പൂര്‍ണമായും മേഖലയില്‍ നിന്ന ഇല്ലാതാക്കുകയാണ് എന്‍പിപിയുടെ ലക്ഷ്യം.
ത്രിപുരയിലും ബിജെപിക്ക് തിരിച്ചടി
അതേസമയം, ത്രിപുരയിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. സിപിഎമ്മിന്റെ 25 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ഭരണം പിടിച്ചത്. എന്നാല്‍ ബിജെപിയിലെ മൂന്ന് നേതാക്കള്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്.
കുടുംബാംഗങ്ങള്‍ തിരിച്ചെത്തുന്നു
ബിജെപി വൈസ് പ്രസിഡന്റ് സുബാല്‍ ഭൗമിക്, മറ്റൊരു മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ദാസ്, ബിജെപി കിസാന്‍ മോര്‍ച്ച ഉപാധ്യക്ഷന്‍ പ്രേംതോഷ് ദേബ്‌നാഥ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പഴയ എല്ലാ കുടുംബാംങ്ങളും വീണ്ടും ഒരുമിക്കുകയാണെന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രത്യുദ് കിഷോര്‍ ദെബ്ബുമാന്‍ പറഞ്ഞു.
ഛത്തീസ്ഗഡിൽ അറ്റകൈ പ്രയോഗവുമായി ബിജെപി; മുഴുവൻ സീറ്റിലും പുതുമുഖങ്ങൾ