19 പെൺ ഗർഭസ്ഥശിശുക്കളെ കൊന്ന് ഓടയിൽ തള്ളി!!! ഓപ്പറേഷൻ നടത്തിയിരുന്നത് ഹോമിയോ ഡോക്ടർ
പോലീസിന്റെ അന്വേഷണത്തില്‍ ആശുപത്രിയുമായി ബന്ധപ്പെട്ട ഞെട്ടിയ്ക്കുന്ന നിരവധി കാര്യങ്ങളാണ് പുറത്തുവന്നത്.
സങ്ക്ലി: മഹാരാഷ്ട്രയിലെ സാങ്ക്ലിയില് ഓവുചാലില്‍ 19 ഗര്‍ഭസ്ഥ ശിശുക്കളുടെ മൃതദേഹം കണ്ടെത്തി. ഗര്‍ഭിണിയായ യുവതി ഗര്‍ഭഛിദ്രത്തിന് ഇടേ മരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് ഇടേയാണ് പ്രദേശത്തെ ഓവുചാലില്‍ നിന്ന് ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പോലീസിന്റെ അന്വേഷണത്തില്‍ ആശുപത്രിയുമായി ബന്ധപ്പെട്ട ഞെട്ടിയ്ക്കുന്ന നിരവധി കാര്യങ്ങളാണ് പുറത്തുവന്നത്.
ഫെബ്രുവരി 28നാണ് യുവതി മരിച്ചത്. യുവതിയുടെ വീട്ടുകാരുടെ പരാതില്‍ സാങ്ക്ലി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. യുവതി മൂന്നാമതും പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിനെ തുടര്‍ന്നാണ് ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയത്.
എംബിബിഎസ് ബിരുദമോ, ഗൈനക്കോളജിയില്‍ പരിശീലനമോ നേടാത്ത ഹോമിയോ ഡോക്ടറായ ഡോ.ബാബസാഹേബ് കിദ്രപൂരാണ് ഗര്‍ഭഛിദ്രം നടത്തിയിരുന്നത്. ഇയാള്‍ നടത്തിയ ഓപ്പറേഷന് ഇടേയാണ് യുവതി മരിച്ചത്.ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്നത് ഇന്ത്യയില്‍ നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇയാള്‍ കുഞ്ഞുങ്ങളുടെ ലിംഗനിര്‍ണയം നടത്തി കൊടുത്തിരുന്നു. പെണ്‍കുഞ്ഞുങ്ങളാണെങ്കില്‍ ഗര്‍ഭഛിദ്രം നടത്താനുള്ള സൗകര്യങ്ങളും ഇയാള്‍ ചെയ്തിരുന്നു.
മതിയായ മെഡിക്കല്‍ ഡിഗ്രി ഇല്ലെന്ന് മാത്രമല്ല, സൗകര്യങ്ങള്‍ ഒന്നും ഇല്ലാതെയാണ് ഡോ.ബാബസാഹേബിന്റെ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്ന് ഗര്‍ഭഛിദ്രം നടത്തിയ കുഞ്ഞുങ്ങളുടെ മൃതശരീരമാണ് ഓടയില്‍ ഉപേക്ഷിച്ചത്.
ഡോ. ബാബസാഹേബിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്താലെ കണ്ടെടുത്ത കുഞ്ഞുങ്ങളുടെ മൃതദേഹം ഓടയില്‍ എങ്ങനെ എത്തി എന്നത് സംബന്ധിച്ച് വ്യക്തമായ രൂപം ലഭിയ്ക്കുവെന്ന് പോലീസ് പറയുന്നു. ഇയാളുടെ ആശുപത്രിയിലെ മറ്റ് ജീവനക്കാരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.