ജനാധിപത്യം അഴിക്കുള്ളിലായ കാലം! ഒൻപതാം ക്ലാസ് വിദ്യാർഥികൾ ഇനി ദേശീയ അടിയന്തരാവസ്ഥയെ പറ്റി പഠിക്കും
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കലുഷിതവും രക്തരൂക്ഷിതവുമായ അധ്യായങ്ങളിലൊന്നായ 1975-77 കാലഘട്ടത്തിലെ 'അടിയന്തരാവസ്ഥ'ഇനി ഹൈസ്‌കൂൾ വിദ്യാർത്ഥികളും വിശദമായി പഠിക്കും. ചരിത്രത്തിലാദ്യമായാണ് ഈ വിഷയം എൻസിഇആർടി ഒൻപതാം ക്ലാസിലെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം മുൻനിർത്തി പരിഷ്കരിച്ച ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് ഈ ചരിത്രപരമായ മാറ്റം വരുത്തിയിരിക്കുന്നത്. മുൻപ് പന്ത്രണ്ടാം ക്ലാസിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് മാത്രം പഠിക്കാനുണ്ടായിരുന്ന ഈ വിഷയം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 51 വർഷങ്ങൾ പിന്നിടുമ്പോഴാണ് ഒൻപതാം ക്ലാസിലേക്ക് കൊണ്ടുവരുന്നത്. 'അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട് പാർട്ട് 1' എന്ന പുതിയ പുസ്തകത്തിലെ ആറാം അധ്യായത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ ജനാധിപത്യം നേരിട്ട വെല്ലുവിളികൾ
ഇന്ത്യൻ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായാണ് പാഠപുസ്തകം ഈ കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്. 1970-കളുടെ തുടക്കത്തിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ രൂപപ്പെട്ട കടുത്ത അതൃപ്തിയെക്കുറിച്ച് പുസ്തകം പ്രതിപാദിക്കുന്നു. രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, അനിയന്ത്രിതമായ വിലക്കയറ്റം, അഴിമതി എന്നിവ എങ്ങനെയാണ് രാജ്യവ്യാപകമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് കാരണമായതെന്ന് പുസ്തകം ചൂണ്ടിക്കാണിക്കുന്നു.

'ആഭ്യന്തര അസ്വസ്ഥതകൾ' മുൻനിർത്തി 1975 ജൂണിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും, ആ കാലയളവിൽ പൗരന്മാരുടെ മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടതും പാഠഭാഗം വ്യക്തമാക്കുന്നുണ്ട്. പത്രമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ കടുത്ത സെൻസർഷിപ്പ്, രാഷ്ട്രീയ നേതാക്കളുടെയും സാമൂഹിക പ്രവർത്തകരുടെയും കൂട്ടത്തോടെയുള്ള തടവിലാക്കൽ എന്നിവയെല്ലാം വിദ്യാർത്ഥികൾക്ക് ഇതിലൂടെ പഠിക്കാനാകും. അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടങ്ങൾക്ക് രാജ്യവ്യാപകമായി നേതൃത്വം നൽകിയ ജനകീയ നേതാവ് ജയപ്രകാശ് നാരായൺ വഹിച്ച പങ്കിനെക്കുറിച്ചും പുസ്തകത്തിൽ പ്രത്യേകം വിവരിക്കുന്നുണ്ട്.
പുതിയ മാറ്റങ്ങൾ 2026-27 അധ്യയന വർഷം മുതൽ
വ്യാജ വാർത്തകൾ, പൊതുമുതൽ നശിപ്പിക്കൽ, ദാരിദ്ര്യം, ലിംഗവിവേചനം തുടങ്ങിയ ആധുനിക സമൂഹത്തിലെ സമകാലിക വെല്ലുവിളികൾ ചർച്ച ചെയ്യുന്ന അതേ അധ്യായത്തിലാണ് അടിയന്തരാവസ്ഥയും ഒരു പാഠമായി ഉൾപ്പെടുത്തിയിരിക്കുന്നത്. 2026-27 അധ്യായന വർഷം മുതൽ ഈ പുതിയ പുസ്തകങ്ങൾ സ്‌കൂളുകളിൽ ലഭ്യമായിത്തുടങ്ങും. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി മുൻപ് ഒൻപതാം ക്ലാസിലുണ്ടായിരുന്ന ഫ്രഞ്ച് വിപ്ലവം, റഷ്യൻ വിപ്ലവം, നാസിസം തുടങ്ങിയ ആഗോള ചരിത്ര വിഷയങ്ങൾ പത്താം ക്ലാസിലെ പാഠഭാഗങ്ങളിലേക്ക് മാറ്റിയതായും എൻസിഇആർടി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications