കടക്ക് പുറത്ത് കോണ്‍ഗ്രസിലും, രാഹുലിന്റെ പരിപാടിയില്‍ ടൈറ്റ്‌ലറെയും സജ്ജന്‍കുമാറിനെയും പുറത്താക്കി!!
സജ്ജന്‍കുമാറിനെയും ജഗദീഷ് ടൈറ്റ്‌ലറെയും കോണ്‍ഗ്രസ് വേദിയില്‍ നിന്ന് പുറത്താക്കി
ദില്ലി: കടക്ക് പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വളരെ പ്രശസ്തമായ പ്രയോഗമാണ്. എന്നാല്‍ ഇതിപ്പോള്‍ കോണ്‍ഗ്രസും ഏറ്റെടുത്തെന്ന് തോന്നുന്നു. മോദി സര്‍ക്കാരിനെതിരെ ദില്ലിയില്‍ നടന്ന പ്രക്ഷോഭ പരിപാടിയില്‍ നിന്ന് സിഖ് വിരുദ്ധ കലാപത്തിന് നേതൃത്വം കൊടുത്തവരെന്ന് ആരോപണമുള്ള ജഗ്ദീഷ് ടൈറ്റ്‌ലറെയും സജ്ജന്‍കുമാറിനെയും ഗെറ്റ് ഔട്ട് അടിച്ചിരിക്കുകയാണ്. രാജ്പഥില്‍ വച്ചാണ് സംഭവം. രാഹുല്‍ ഗാന്ധി വരാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ ഇവരോട് വേഗം സ്ഥലം വിട്ടുകൊള്ളാന്‍ നേതൃത്വം ഒന്നാകെ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം സോണിയാ ഗാന്ധിയുടെ അടുപ്പക്കാരായ ഇവരെ എന്തുകൊണ്ട് വേദിയില്‍ നിന്ന് പുറത്താക്കി എന്ന് ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദിച്ച് കൊണ്ടിരിക്കുകയാണ്. ഇവര്‍ കാരണം പാര്‍ട്ടിയുടെ പേരിന് കളങ്കമുണ്ടായെന്ന് നേതൃത്വം കരുതുന്നുണ്ട്. പാര്‍ട്ടിയിലെ ചിലര്‍ക്ക് ഇവരോട് അനുതാപമുണ്ടെങ്കിലും സര്‍ക്കാരിനെതിരെ നടത്തുന്ന ധര്‍ണയില്‍ ഇവരുട സാന്നിധ്യം പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്ന് വിലയിരുത്തുകയായിരുന്നു.
സിഖ് വിരുദ്ധ കലാപം
ഇന്ത്യയുടെ പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്റെ ഏറ്റവും കരുത്തുറ്റ നേതാവുമായിരുന്ന ഇന്ദിരാഗാന്ധിയെ അംഗരക്ഷകര്‍ വധിച്ച സംഭവത്തെ തുടര്‍ന്ന് നടന്ന സംഭവങ്ങളാണ് സിഖ് വിരുദ്ധ കലാപം. ഒരു വന്‍മരം വീഴുമ്പോള്‍ അതിനിടയില്‍പ്പെട്ട് ചെറിയ ചെടികള്‍ നശിക്കുന്നത് സ്വാഭാവികമാണ് എന്ന രാജീവ് ഗാന്ധിയുടെ പ്രസ്താവന ഈ കലാപത്തിന്റെ തോത് വര്‍ധിക്കുകയും ചെയ്തിരുന്നു. ഇതിന് എല്ലാവിധത്തിലും നേതൃത്വം കൊടുത്തത് ജഗദീഷ് ടൈറ്റ്‌ലറും സജ്ജന്‍ കുമാറുമാണ്. ഇക്കാര്യം നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കുകയും ചെയ്തിരുന്നു. പാര്‍ലമെന്റ് അംഗമായ ടൈറ്റ്‌ലര്‍ക്ക് സംഭവത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നു. 2009ല്‍ ടൈറ്റ്‌ലറെ സിബിഐ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം സിഖ് സമൂഹം ഇവരാണ് കലാപത്തിന് നേതൃത്വം നല്‍കിയതെന്ന് ഉറച്ചുവിശ്വസിക്കുന്നുണ്ട്. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ജസ്ബീര്‍ സിംഗ് ടൈറ്റ്‌ലര്‍ക്കെതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു.
രാഹുല്‍ ഗാന്ധിയുടെ അസംതൃപ്തി
ഇവര്‍ കുറച്ചുനേരം പാര്‍ട്ടി വേദികളില്‍ ചെലവിട്ട ശേഷമാണ് നേതാക്കള്‍ ഇറക്കിവിട്ടത്. മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ജഗദീഷ് ടൈറ്റ്‌ലറെയും സജ്ജന്‍കുമാറിനെയും ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒട്ടും താല്‍പര്യമില്ലെന്നാണ് സൂചന. ഇവരെ സുപ്രധാന പദവികളൊന്നും എല്‍പ്പിക്കരുതെന്നും രാഹുല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരെ പുറത്താക്കിയത് രാഹുല്‍ എത്താന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു. ഇത് പാര്‍ട്ടിയുടെ ധര്‍ണയാണ്. അല്ലാതെ വ്യക്തികള്‍ക്ക് വേണ്ടിയുള്ളത്. ഈ ചടങ്ങില്‍ അവരുടെ സാന്നിധ്യം ആവശ്യമില്ലെന്നും കോണ്‍ഗ്രസ് നേതാവ് അരവീന്ദര്‍ ലവ്‌ലി പറഞ്ഞു. അതേസമയം മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍ അടക്കമുള്ളവര്‍ ടൈറ്റ്‌ലറെ നേതൃത്വത്തിന്റെ മുന്‍നിരയിലേക്ക് മടക്കികൊണ്ടുവരണമെന്ന് അഭിപ്രായപ്പെടുന്നുണ്ട്. പാര്‍ലമെന്റ് കൃത്യമായി നടക്കാത്തതിനെ കുറിച്ചും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചുമാണ് രാഹുലിന്റെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ നിരാഹാര സമരം നടത്തുന്നത്.
വര്‍ഗീയ കലാപങ്ങള്‍
വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കലാപം ഉണ്ടാകുന്നത് കോണ്‍ഗ്രസ് സമരത്തില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഇതിന് പിന്നില്‍ ബിജെപിയാണെന്നും ആരോപിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കലാപം നടത്തിയതിന്റെ പേരില്‍ ആരോപണം നേരിടുന്ന രണ്ടുപേര്‍ പാര്‍ട്ടിയുടെ വേദിയില്‍ ഇരിക്കുന്നത് ക്ഷീണമാകുമെന്ന് രാഹുല്‍ കണക്കുകൂട്ടുന്നു. അതോടൊപ്പം സിഖ് വിരുദ്ധ കലാപത്തെ രാഹുലും സോണിയയും അടക്കമുള്ളവര്‍ തള്ളിപ്പറഞ്ഞതാണ്. ഈ സാഹചര്യത്തില്‍ ഇവരെ ഇനി ഒപ്പം കൂട്ടേണ്ടെന്നാണ് രാഹുലിന്റെ നിലപാട്. രാഹുലിനൊപ്പം മുന്‍നിരയിലായിരുന്നു ഇവര്‍ ഇടംപിടിക്കേണ്ടിയിരുന്നത്. ഇത് വാര്‍ത്തയായാല്‍ ബിജെപി കടുത്ത ആരോപണങ്ങളുമായി രംഗത്ത് വരുമെന്നും അതിനെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് കരുതുന്നു. അതേസമയം നേതൃത്വത്തിന്റെ നടപടിയില്‍ ജഗദീഷ് ടൈറ്റ്‌ലര്‍ കടുത്ത അസംതൃപ്തിയിലാണ്. കോടതി വെറുതെ വിട്ടിട്ടും നേതൃത്വം എന്തുകൊണ്ടാണ് തന്നോട് ഇത്ര ദേഷ്യം കാണിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. പാര്‍ട്ടിക്ക് വേണ്ടിയാണ് താന്‍ ഇത്രയും സഹിച്ചതെന്നും അദ്ദേഹം പറയുന്നു.
ഇന്ദിരാഗാന്ധിയല്ല, 1984ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത് ആര്‍എസ്എസ്!
രാവിലെ പാര്‍ട്ടി വിട്ടു: വൈകിട്ട് തിരിച്ചെത്തി, കോണ്‍ഗ്രസിൽ നിന്ന് പോയത് ബിജെപിയിലേയ്ക്
ജയില്‍ ദിനങ്ങള്‍ സല്‍മാന്‍ ഖാനെ അസ്വസ്ഥനാക്കി, അമ്മയെ കുറിച്ച് ആശങ്ക, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍