വ്യോമസേനാ ഹെലികോപ്റ്റർ മിസൈലേറ്റ് തകർന്ന സംഭവം; 2 സേനാംഗങ്ങൾക്കെതിരെ കോർട്ട് മാർഷൽ നടപടി
ദില്ലി: ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെ വ്യോമസേനാ ഹെലികോപ്റ്റർ ഇന്ത്യയുടെ തന്നെ മിസൈൽ പതിച്ച് തകർന്ന സംഭവത്തിൽ 2 വ്യോമസേന ഉദ്യോഗസ്ഥരെ കോർട്ട് മാർഷലിന് വിധേയരാക്കും. ഇന്ത്യയുടെ എംഐ 17 ഹെലികോപ്റ്റർ തകർന്ന് 6 വ്യോമസേനാംഗങ്ങൾ ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയുടെ തന്നെ മിസൈൽ പതിച്ചാണ് ഹെലികോപ്റ്റർ തകർന്നതെന്നും ഇത് വലിയ പിഴയാണെന്നും എയർ ചീഫ് മാർഷൽ രാകേഷ് കുമാർ ഭദൗരിയ വെളിപ്പെടുത്തിയിരുന്നു.
പുതിയ ബിജെപി അധ്യക്ഷന്‍ ഡിസംബറില്‍, സൂപ്പര്‍ പവറില്ല, അമിത് ഷാ പറയുന്നത് ഇങ്ങനെ
ഫെബ്രുവരി 27ന് ശ്രീനഗറിന് സമീപമാണ് അപകടം സംഭവിച്ചത്. പാകിസ്താന്റെ ഹെലികോപ്റ്ററാണെന്ന് തെറ്റിദ്ധരിച്ച് ശ്രീനഗർ സേനാ താവളത്തിലെ വ്യോമസുരക്ഷാ വിഭാഗം മിസൈൽ അയക്കുകയായിരുന്നു. ഹെലികോപ്റ്ററിലെ ശത്രു- മിത്ര വിമാനം തിരിച്ചറിയുന്നതിനുള്ള ഐഡന്റിഫിക്കേഷന്‍ ഓഫ് ഫ്രണ്ട് ഓര്‍ ഫോ എന്ന സംവിധാനം ഓഫായിരുന്നുവെന്നുവെന്ന് കണ്ടെത്തി. ഇതോടെ ഗ്രൗണ്ട് സ്റ്റാഫും ഹെലികോപ്റ്ററിലുണ്ടായിരുന്ന സേനാംഗങ്ങളും തമ്മിലുള്ള ആശയവിനിമയം നഷ്ചമായതോടെയാണ് അപകടം സംഭവിച്ചത്.
പുൽവാമ ആക്രമണത്തിന് ശേഷം ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെയായിരുന്നു സംഭവം. ഇന്ത്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്നത് പാക് വ്യോമാക്രമണത്തിലല്ലെന്ന് പാക് സൈനിക വക്താവ് വ്യക്തമാക്കിയിരുന്നു. സംഭവത്തെ കുറിച്ച് ഉന്നത തല അന്വേഷണം നടന്നിരുന്നു. സേനാംഗങ്ങളെ കൂടാതെ അപകടസ്ഥലത്തുണ്ടായിരുന്ന ഗ്രാമീണനും കൊല്ലപ്പെടുകയായിരുന്നു.
രണ്ട് പേർക്കെതിരെ കോർട്ട് മാർഷ്യൽ നടപടി സ്വീകരിക്കുന്നതിന് പുറമെ നാല് പേർക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിക്കുന്നുണ്ട്. ഹെല്കോപ്റ്ററിലെ ഐഎഫ്എഫ് സംവിധാനം ഓഫാക്കാൻ നിർദ്ദേശിച്ച ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.