പാര്‍ട്ടി വിട്ട 2 മുന്‍ അധ്യക്ഷന്‍മാര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്; ബിജെപിയില്‍ പരിഗണന ലഭിച്ചില്ല
റാഞ്ചി; ഹേമന്ത് സോറന്‍ നയിക്കുന്ന ജെഎമ്മുമായി സംഖ്യം രൂപീകരിച്ച് മത്സരിച്ച കോണ്‍ഗ്രസിന് 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് നേടാന്‍ സാധിച്ചത്. ഹേമന്ത് സോറന്‍ നയിക്കുന്ന സഖ്യ സര്‍ക്കാറില്‍ കോണ്‍ഗ്രസിന് മികച്ച പങ്കാളിത്തം ലഭിക്കുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയവരും മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറിയവരും തിരികെ പാര്‍ട്ടിയിലേക്ക് വരാന്‍ ഒരുങ്ങുന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
ഏറ്റവും പുതിയതായി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച രണ്ട് മുന്‍ പിസിസി പ്രസിഡന്‍റുമാര്‍ പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
3 പേര്‍
കോണ്‍ഗ്രസിന്‍റെ മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ഡോ. അജോയ് കുമാർ, സുഖ്ദിയോ ഭഗത്, പ്രദീപ് കുമാർ ബൽമുച്ചു എന്നിവർ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാവുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കോണ്‍ഗ്രസ് ഈ വിലയിരുത്തലുകള്‍ തെറ്റാണെന്ന് തെളിയിച്ചു.
പരിഗണന ലഭിച്ചില്ല
ആം ആദ്മി പാർട്ടിയിൽ ചേർന്ന കുമാര്‍ ദേശീയ വക്താവായപ്പോള്‍ ബൽമുച്ചുയു ബിജെപിയിലും ഭഗത് എജെഎസ്‌യു പാർട്ടിയിലുമായിരുന്നു ചേര്‍ന്നത്. ഭഗതും ബല്‍മുച്ചുവും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിക്കുമെന്നും ഇവര്‍ പ്രതീക്ഷിച്ചിരുന്നു. ഇതോടെയാണ് ഇരുവരും കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നത്.
പാര്‍ട്ടി പരിപാടിയില്‍
മുതിർന്ന നേതാവ് പി എൻ സിംഗിനെ അനുസ്മരിച്ച് കഴിഞ്ഞ ദിവസം കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ ബൽമുച്ചു പങ്കെടുക്കുകയും മുഖ്യമന്ത്രി ഹേമന്ത് സോറനെ പിന്തുണച്ച് പ്രസ്താവനകൾ ഇറക്കുകയും ചെയ്തിരുന്നു. പാർട്ടിയുടെ മുതിർന്ന കേന്ദ്ര നേതാക്കളിൽ ചിലരുമായി ബൽമുച്ചു സംസാരിച്ചതായി കോൺഗ്രസ് വൃത്തങ്ങളും അവകാശപ്പെടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍
പാർലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ കോൺഗ്രസ് വിടാൻ ഭഗത് തീരുമാനിച്ചിരുന്നു. എന്നിട്ടും ലോഹർദാഗ പാർലമെന്റ് സീറ്റിൽ നിന്നും മത്സരിച്ച ഭഗത്. ബിജെപി സ്ഥാനാര്‍ത്ഥിയായ കേന്ദ്രമന്ത്രി സുദർശനു മുന്നില്‍ പരാജയപ്പെട്ടു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് രമേശ്വർ ഒറാവോണും മറ്റ് ചില നേതാക്കളും തനിക്കെതിരെ ഗൂഡാലലോചന നടത്തിയെന്നായിരുന്നു ഭഗത്തിന്‍റെ ആരോപണം.
അകലം പാലിക്കുന്നു
പിന്നീട് ബിജെപിയില്‍ ചേര്‍ന്ന ഭഗത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഭഗത് ക്രമേണ ബിജെപിയുമായി അകലം പാലിക്കാൻ തുടങ്ങി. ബിജെപി നേതാക്കളുമായി ബന്ധപ്പെടാനോ യോഗങ്ങളില്‍ പങ്കെടുക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല.
വിമര്‍ശനം
കഴിഞ്ഞ ദിവസം സമൂഹ്യ മാധ്യമങ്ങളിലൂടെ അദ്ദേഹം മോദി സര്‍ക്കാറിന്‍രെ മൊത്തത്തിലുള്ള നയത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തിരുന്നു. ബിജെപിയിൽ തനിക്ക് അസ്വസ്ഥത തോന്നുന്നുവെന്നും ബിജെപിയിൽ ചേര്‍ന്നത് തെറ്റായ തീരുമാനമാണെന്നും ഭഗത്തിനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എതിര്‍പ്പ്
ബൽമുച്ചുവിനെപ്പോലെ ഭഗത്തും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ടെന്നാണ് സൂചന. എന്നാല്‍ സംസ്ഥാനത്തെ പാര്‍ട്ടിയിലെ ഒരു വിഭാഗം അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ എതിർക്കുന്നു. ഒറയോണിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഇതിന് പിന്നിലെന്നതാണ് വ്യക്തം. വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി കോൺഗ്രസ് വിട്ടവർക്ക് എളുപ്പത്തിൽ തിരിച്ചു വരാനാവോ എന്നറിയില്ലെന്നായിരുന്നു പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് പറഞ്ഞത്.
പ്രതിപക്ഷം തോറ്റു; ഹരിവന്‍ശ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍, മികച്ച അമ്പയര്‍ എന്ന് പ്രധാനമന്ത്രി