അയോധ്യയില്‍ ഭീതി; രണ്ടരലക്ഷം പേര് സംഘടിക്കുന്നു, ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും ആഹ്വാനം
അയോധ്യ: അയോധ്യ വീണ്ടും ഭീതിയുടെ കരിനിഴലില്‍. ആര്‍എസ്എസ്-വിഎച്ച്പി പ്രവര്‍ത്തകര്‍ സംഘടിക്കുന്നു. രണ്ടുലക്ഷം പേരാണ് ഇരുസംഘടനകളില്‍ നിന്നുമായി ഞായറാഴ്ച അയോധ്യയിലെത്തുന്നത്. വിഎച്ച്പി പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി. ആര്‍എസ്എസ് പ്രവര്‍ത്തകരും ഒഴുകുകയാണ്.
വിഎച്ച്പി സംഘടിപ്പിക്കുന്ന ധര്‍മസഭയില്‍ പങ്കെടുക്കാനാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തുന്നത്. അയോധ്യയില്‍ എന്തുംസംഭവിക്കാമെന്നും സൈന്യത്തെ വിളിക്കണമെന്നും എസ്പി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വീണ്ടും വര്‍ഗീയത ആളികത്തിക്കാനുള്ള നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു. വിവരങ്ങള്‍ ഇങ്ങനെ....
സംഘടിക്കുന്നത് ഇങ്ങനെ
ഒരു ലക്ഷം ആര്‍എസ്എസ് പ്രവര്‍ത്തകരും ഒരു ലക്ഷം വിഎച്ച്പി പ്രവര്‍ത്തകരും അയോധ്യയില്‍ ഞായറാഴ്ച സംഘടിക്കുമെന്ന് ഇരുസംഘടനകളും അറിയിച്ചു. ഇവരെ പിന്തുണയ്്ക്കുന്ന സന്ന്യാസിമാരും എത്തും. ബിജെപി സര്‍ക്കാരിനെ ക്ഷേത്ര നിര്‍മാണത്തിന് സമ്മര്‍ദ്ദം ചെലുത്തുകയാണ് വിഎച്ച്പിയുടെ ലക്ഷ്യം.
മൂന്ന് ലക്ഷം ഭക്ഷണ പൊതി
മൂന്ന് ലക്ഷം ഭക്ഷണ പൊതികളാണ് വിഎച്ച്പി ഒരുക്കുന്നത്. ഒരുപക്ഷേ സംഘടന കരുതുന്നതിനേക്കാള്‍ കൂടുതല്‍ പേര് എത്തിയേക്കാം. തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര വിഷയത്തില്‍ തീരുമാനമുണ്ടാകണം എന്നാണ് വിഎച്ച്പിയുടെ നിലപാട്. ശിവസേനാ നേതാക്കളും അയോധ്യയില്‍ എത്തുന്നുണ്ട്.
മുസ്ലിംകള് ഭയപ്പാടില്‍
അയോധ്യയിലെ മുസ്ലിംകള് ഭയപ്പാടിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ നിരോധനാജ്ഞ ലംഘിച്ചാണ് ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകര്‍ അയോധ്യയിലേക്ക് വരുന്നത്. വെള്ളിയാഴ്ച മുസ്ലിം നേതാക്കളുമായി ജില്ലാ ഭരണകൂടവും പോലീസും സംസാരിക്കുകയും സുരക്ഷ ഉറപ്പ് നല്‍കുകയും ചെയ്തു.
മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍
മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മുസ്ലിംകള് അയോധ്യ വിട്ടുപോകുകയാണെന്ന് പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അയോധ്യയില്‍ രാമക്ഷേത്രത്തിനുള്ള തങ്ങളുടെ ശ്രമങ്ങള്‍ തകര്‍ക്കാനാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്ന് വിഎച്ച്പി ആരോപിച്ചു.
അവസാന ധര്‍മസഭ
തങ്ങളുടെ പ്രവര്‍ത്തകരെ തങ്ങള്‍ തന്നെ നിയന്ത്രിക്കുമെന്ന് ശിവസേനയും വിഎച്ച്പിയും അറിയിച്ചിട്ടുണ്ട്. അയോധ്യയിലെ അവസാന ധര്മസഭയാണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍എസ്എസ് അറിയിച്ചു. ഇനി ധര്‍മസഭ നടക്കില്ലെന്നും രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞു.
പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി
ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും രണ്ടുലക്ഷം പേര്‍ക്ക് പുറമെ ശിവസേനയുടെ അര ലക്ഷം പേരും അയോധ്യയില്‍ ഞായറാഴ്ച എത്തും. കാല്‍നടയായും ബൈക്കിലും മറ്റു വാഹനങ്ങളിലും പ്രവര്‍ത്തകര്‍ എത്തിതുടങ്ങിയെന്നാണ് വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ എത്തും. ഞായറാഴ്ച പകല്‍ 11 മണിക്കാണ് ധര്‍മസഭ ആരംഭിക്കുക.
വന്‍ സുരക്ഷാ വലയം
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ യുപി സര്‍ക്കാര്‍ അയോധ്യയില്‍ നിയോഗിച്ചിട്ടുണ്ട്. ലഖ്നൗ സോണിലെ എഡിജിപി അഷുതോശ് പാണ്ഡെ, ഐജി എസ്എസ് ബാഗല് എന്നിവര്‍ക്കാണ് ചുമതല. അര്‍ധസൈനിക വിഭാഗവും രഹസ്യാന്വേഷണ വിഭാഗവും മറ്റു പോലീസ് ഉദ്യോഗസ്ഥരും വെള്ളിയാഴ്ച മുതല്‍ അയോധ്യയിലുണ്ട്.
അയോധ്യ നഗരം രണ്ടാക്കി
അയോധ്യ നഗരം രണ്ടാക്കി തിരിച്ചാണ് സുരക്ഷ ഏര്‍പ്പാട് ചെയ്തിട്ടുള്ളത്. 1322 ബസുകള്‍, 1546 നാലുചക്ര വാഹനങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തകര്‍ എത്തുമെന്ന് വാരണാസിയിലെ ആര്‍എസ്എസ് നേതാവ് പറഞ്ഞു. കൂടാതെ 15000 പേര് ട്രെയിനിലും 14000 പേര് ബൈക്കിലും എത്തും. യുപിയിലേയും സമീപ സംസ്ഥാനങ്ങളിലേയും പ്രവര്‍ത്തകര്‍ അയോധ്യയിലേക്ക് എത്തുന്നുണ്ട്.
എംപിമാരും എംഎല്‍എമാരും
മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനിലാണ് ശിവസേന പ്രവര്‍ത്തകര്‍ എത്തുന്നത്. ശിവസേന ശക്തിപ്രകടനം കൂടിയാണ് ഉദ്ദേശിക്കുന്നത്. അയോധ്യയില്‍ നിറയെ ശിവസേനയുടെ പതാകയാണ്. പാര്‍ട്ടിയുടെ 22 എംപിമാരും 62 എംഎല്‍എമാരും അയോധ്യയിലേക്ക് വരുന്നുണ്ട്. അയോധ്യയിലെ എല്ലാ ഹോട്ടലുകളും ഇവര്‍ ഒരുമാസം മുമ്പേ ബുക്ക് ചെയ്തിട്ടുണ്ട്.
നേതൃത്വം ഭയ്യാജി ജോഷിക്ക്
ഭയ്യാജി ജോഷി ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് നേതാക്കളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് ആര്‍എസ്എസ് നേതാക്കള്‍ അറിയിച്ചു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ ശനിയാഴ്ച രണ്ടുമണിക്ക് എത്തും. സന്യാസിമാരുമായി ചര്‍ച്ച നടത്തും. ഞായറാഴ്ച വിവാദ ഭൂമി സന്ദര്‍ശിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുംബൈയിലേക്ക് തിരിക്കും.
സൈന്യത്തെ അയക്കണമെന്ന് അഖിലേഷ്
അതേസമയം, അയോധ്യയിലേക്ക് ആവശ്യമെങ്കില്‍ സൈന്യത്തെ അയക്കണമെന്ന് അഖിലേഷ് യാദവ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ആയിരത്തോളം പോലീസുകാരെയും അര്‍ധസൈനിക വിഭാഗത്തെയും നിയമിച്ചിരിക്കെയാണ് എസ്പി നേതാവിന്റെ ഇടപെടല്‍. കോടതിയിലോ ഭരണഘടനയിലോ വിശ്വസിക്കാത്ത ബിജെപി എന്തു നീക്കത്തിനും തയ്യാറാകുമെന്നും അഖിലേഷ് യാദവ് ഓര്‍മിപ്പിച്ചു.
യതീഷ് ചന്ദ്ര ശബരിമലയിൽ നിന്നും മടങ്ങുന്നു; പകരമെത്തുന്നത് എസ് പി പുഷ്കരൻ, തന്ത്രപരമായ തിരിച്ചടി