റാഫേൽ ഇടപാട് ഒപ്പ് വെക്കുന്നതിന് രണ്ടാഴ്ച മുമ്പ് അനിൽ അംബാനി ഫ്രാന്‍സ് സന്ദര്‍ശിച്ചത് എന്തിന്?
Recommended Video
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി റിലയന്‍സ് ഡിഫന്‍സ് മേധാവി അനില്‍ അംബാനിയുടെ മധ്യസ്ഥനായി പ്രവര്‍ത്തിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി നടന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍.
യുദ്ധവിമാന ഇടപാട് നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്പ് അനില്‍ അംബാനി ഫ്രാന്‍സ് സന്ദര്‍ശിക്കുകയും ഫ്രഞ്ച് പ്രതിരോധ മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തതിന്റെ തെളിവാണ് രാഹുല്‍ പുറത്തുവിട്ടത്. കേന്ദ്രസര്‍ക്കാരിലെ പ്രമുഖര്‍ അറിയാത്ത ഇടപാട് സംബന്ധിച്ച് അനില്‍ അംബാനി അറിഞ്ഞിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
പ്രതിരോധ മന്ത്രിയും വിദേശകാര്യ സെക്രട്ടറിയും അറിയാത്ത കാര്യം അനില്‍ അംബാനി അറിഞ്ഞുവെന്നതിന്റെ തെളിവാണിത്. രഹസ്യങ്ങള്‍ വ്യവസായി അറിഞ്ഞു. രാജ്യത്തിന്റെ സുരക്ഷ പ്രധാനമന്ത്രി പണയം വെക്കുകയാണ് ചെയ്തത്. രാജ്യത്ത് ചാരപ്രവര്‍ത്തനം നടത്തുന്നതിന് തുല്യമാണിതെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.
കോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിച്ച് അഖിലേഷ്; ഉത്തര്‍ പ്രദേശ് രാഷ്ട്രീയം മാറുന്നു, ബിജെപിക്ക് തിരിച്ചടി
അനില്‍ അംബാനിയും ഫ്രഞ്ച് പ്രതിരോധ മന്ത്രിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലേക്ക് നയിക്കുന്ന വിവരങ്ങളാണ് രാഹുല്‍ പുറത്തുവിട്ടത്. മോദി കരാര്‍ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അനില്‍ അംബാനി ഫ്രാന്‍സിലേക്ക് പോയിരുന്നുവത്രെ. ഇതിന്റെ യാത്രാ വിവരങ്ങളാണ് രാഹുല്‍ മാധ്യമങ്ങളെ കാണിച്ചത്. എയര്‍ബസ് ജീവനക്കാരന്‍ അയച്ച ഇമെയിലിന്റെ പകര്‍പ്പ് രാഹുല്‍ വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ത്തിക്കാട്ടി.
2015 മാര്‍ച്ചിലാണ് അനില്‍ അംബാനി ഫ്രാന്‍സിലേക്ക് പോയത്. ഫ്രഞ്ച് പ്രതിരോധ മന്ത്രിയുമായും അദ്ദേഹത്തിന്റെ മുതിര്‍ന്ന ഉപദേഷ്ടാക്കളുമായും പാരിസില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ റാഫേല്‍ യുദ്ധ വിമാന ഇടപാടുമായി ഈ യാത്രയ്ക്ക് ബന്ധമില്ലെന്ന് റിലയന്‍സ് ഡിഫന്‍സ് പറയുന്നു. നേവല്‍ യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് വേണ്ടിയാണ് അംബാനി പോയതെന്നും കമ്പനി വിശദീകരിക്കുന്നു.