20 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും!!ആവര്‍ത്തിച്ച് യെഡ്ഡി,ഉറക്കം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം
ബെംഗളൂരു: ആഭ്യന്തര തര്‍ക്കങ്ങളും വിഭാഗീയതയും സഖ്യസര്‍ക്കാരിന് കടുത്ത തലവേദനയായിരിക്കുന്നതിന് ഇടയിലാണ് സര്‍ക്കാരിനെ അടിമുടി ഉലച്ച് പ്രബലരായ രണ്ട് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചത്. ബെല്ലാരിയെ വിജയനഗറില്‍ നിന്നുള്ള അനന്ത് ബി സിംഗ്, വിമത എംഎല്‍എയായ രമേശ് ജര്‍ഖിഹോളി എന്നിവരാണ് രാജിവെച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ പിന്നാലെ സര്‍ക്കാരിനെ താഴെയിടാന്‍ ശ്രമം തുടരുന്ന ബിജെപിയുടെ നീക്കങ്ങള്‍ക്ക് ശക്തി പകരുന്നതാണ് എംഎല്‍എമാരുടെ രാജി. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമത നേതാക്കള്‍ രാജിവെച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്.
അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈ ദളിത് വിഭാഗ നേതാവ്? പ്രവര്‍ത്തക സമിതി ഉടന്‍
അതിനിടെ 20 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പുറമെ മൈസൂരില്‍ നിന്നുള്ള ജെഡിഎസ് എംഎല്‍എമാരും രാജിവെച്ച് ബിജെപിയില്‍ എത്തുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. വിശദാംശങ്ങളിലേക്ക്
ഉറക്കം നഷ്ടപ്പെട്ട് സഖ്യം
ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ നീങ്ങുന്നത്. പരാജയത്തിന്‍റെ ഉത്തരവാദിത്തത്തെ ചൊല്ലി കോണ്‍ഗ്രസും ജെഡിഎസും പരസ്പരം ചളിവാരിയെറിഞ്ഞതോടെ സഖ്യം ഏത് നിമിഷവും താഴെ വീഴുമെന്ന നിലയിലായിരുന്നു കാര്യങ്ങള്‍. അതിനിടെയാണ് സഖ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ഇന്നലെയോടെ രണ്ട് എംഎല്‍എമാര്‍ രാജിവെച്ചത്. അനന്ത് ബി സിംഗിനേയും രമേശ് ജാര്‍ഖിഹോളിയേയും ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും രണ്ട് പേരെയും ബന്ധപ്പെടാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. സാഹചര്യം സമര്‍ത്ഥമായി മുതലെടുക്കാന്‍ ബിജെപിയും ശ്രമം തുടങ്ങി കഴിഞ്ഞു.
ശ്രമം തുടങ്ങി ബിജെപി
ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ഇനിയും 15 എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്. നിലവില്‍ 105 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്ത്. രണ്ട് എംഎല്‍എമാരാണ് സഖ്യത്തില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്. ഇവര്‍ ബിജെപിയില്‍ ചേരുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. രമേശ് ജാര്‍ഖിഹോളിയുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാരെ ബിജെപി ബന്ധപ്പെട്ട് കഴിഞ്ഞെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 9 മുതല്‍ 11 വരെ എംഎല്‍എമാര്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് ബിജെപി കണക്കാക്കുന്നത്. എങ്കിലും കേവല ഭൂരിപക്ഷമെന്ന മാന്ത്രിക സംഖ്യ തൊടാന്‍ ബിജെപിക്ക് കഴിയില്ല.
ജെഡിഎസ് എംല്‍എമാര്‍
അതേസമയം 20 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് ബിഎസ് യെദ്യൂരപ്പ, ലോക്സ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പും യെദ്യൂരപ്പ ഇക്കാര്യം പറഞ്ഞിരുന്നു. എംഎല്‍എമാരുടെ രാജി സഖ്യത്തിന്‍റെ തകര്‍ച്ചയുടെ തുടക്കമാണെന്ന് ബിജെപി നേതാവ് ആര്‍ അശോക് പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാത്രമല്ല നാല് ജെഡിഎസ് എംഎല്‍എമാരും ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്.
സ്വാധീനം നഷ്ടമായി
മൈസൂരില്‍ നിന്നുള്ള വൊക്കാലിംഗ വിഭാഗത്തില്‍ പെടുന്ന ജെഡിഎസ് എംഎല്‍എമാരാണ് സഖ്യം വിടുക. സ്വാധീന കേന്ദ്രങ്ങളില്‍ പോലും കുമാരസ്വാമിക്ക് പിന്തുണ നഷ്ടപ്പെട്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ജെഡിഎസ് കേന്ദ്രങ്ങളായ മാണ്ഡ്യയിലും തുംകുരുവിലും അടക്കം ബിജെപിക്ക് കനത്ത പരാജയം രുചിക്കേണ്ടി വന്നിരുന്നു.
ജനപിന്തുണ ഉണ്ട്
അതേസമയം സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ഓപ്പറേഷന്‍ താമര പുറത്തെടുക്കില്ലെന്ന് യെദ്യൂരപ്പ പറഞ്ഞു. സഖ്യ സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് നിലംപതിക്കും. തങ്ങള്‍ സഖ്യസര്‍ക്കാരിന്‍റെ ഓരോ നീക്കങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. സഖ്യസര്‍ക്കാര്‍ താഴെ വീണാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി മടിച്ച് നില്‍ക്കില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. സര്‍ക്കാര്‍ താഴെ വീണാല്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കില്ല. ബിജെപിക്ക് ജനപിന്തുണയുണ്ട്. ഭരണഘടന സാധുത അനുസരിച്ച് തന്നെ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും, യെദ്യൂരപ്പ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഗെലോട്ടും കമല്‍നാഥും രാജിയിലേക്ക്: രാഹുലിനെ അനുനിയിപ്പിക്കാന്‍ അവസാന അടവുമായി കോണ്‍ഗ്രസ്
ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധി ഇടപെടണം; ഉത്തരവാദി പ്രിയങ്കയല്ല, ആവശ്യവുമായി മുതിർന്ന നേതാവ്