പ്ലേറ്റിൽ കാണുന്നത് ബീഫും മട്ടണുമല്ല! ബിരിയാണി ഉണ്ടാക്കാൻ പട്ടിയിറച്ചിയും പൂച്ചയിറച്ചിയും!
ഒരു സ്വകാര്യ ഐസ് ഫാക്ടറിയിൽ നടത്തിയ റെയ്ഡിലാണ് 20 ടണ്ണോളം വരുന്ന പട്ടിയിറച്ചിയും പൂച്ചയിറച്ചിയും മറ്റ് അവശിഷ്ടങ്ങളും പിടിച്ചെടുത്തത്.
കൊൽക്കത്ത: ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി, മീൻ ബിരിയാണി അങ്ങനെ ബിരിയാണികൾ പലവിധമുണ്ട്. എന്നാൽ പട്ടി ബിരിയാണിയെന്നോ പൂച്ച ബിരിയാണിയെന്നോ നിങ്ങൾ കേട്ടിട്ടുണ്ടോ? പട്ടി ബിരിയാണി എന്നൊക്കെ കേട്ടാൽ തന്നെ ഓക്കാനം വരുന്നുണ്ടല്ലേ? പക്ഷേ, സംഭവം സത്യമാണ്. മട്ടൺ ബിരിയാണിയെന്നും, ബീഫ് ബിരിയാണിയുമെന്ന ഓമനപ്പേരിൽ നമുക്ക് മുന്നിലെത്തുന്നതിൽ പട്ടിയിറച്ചിയും പൂച്ചയിറച്ചിയും വരെയുണ്ടെന്നാണ് കൊൽക്കത്തയിൽ നിന്നുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കൊൽക്കത്തയിലെ ഒരു സ്വകാര്യ ഐസ് ഫാക്ടറിയിൽ നടത്തിയ റെയ്ഡിലാണ് 20 ടണ്ണോളം വരുന്ന പട്ടിയിറച്ചിയും പൂച്ചയിറച്ചിയും മറ്റ് അവശിഷ്ടങ്ങളും പിടിച്ചെടുത്തത്. ഹോട്ടലുകൾക്ക് ഇറച്ചി വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനിയുമായി ബന്ധപ്പെട്ട ഐസ് ഫാക്ടറിയിലായിരുന്നു റെയ്ഡ്. ഹോട്ടലുകളിൽ ബിരിയാണിയും മറ്റ് ഇറച്ചി വിഭവങ്ങളുമുണ്ടാക്കാൻ ഉപയോഗിക്കുന്നത് ഇത്തരം ഇറച്ചിയാണത്രേ.
പട്ടിയും പൂച്ചയും...
കൊൽക്കത്ത രാജാബസാറിലെ ഐസ് ഫാക്ടറിയിൽ നടത്തിയ റെയ്ഡിലാണ് പട്ടിയിറച്ചിയും പൂച്ചയിറച്ചിയും മറ്റ് ജീവികളുടെ അവശിഷ്ടങ്ങളും പിടികൂടിയത്. കേരളത്തിൽ സുനാമി ഇറച്ചിയെന്ന് അറിയപ്പെട്ടിരുന്ന പോത്തിന്റെ ജീർണ്ണിച്ച അവശിഷ്ടങ്ങളും പിടികൂടിയവയിൽ ഉൾപ്പെടും. ഏകദേശം 20 ടണ്ണോളം ഇറച്ചി ഇവിടെനിന്ന് പിടികൂടിയെന്നാണ് പോലീസ് അറിയിച്ചത്. ഇതിൽ ഭൂരിഭാഗവും പട്ടികളുടെയും പൂച്ചകളുടെയും ഇറച്ചിയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
മിക്സാക്കി...
പട്ടിയുടെയും പൂച്ചയുടെയും ഇറച്ചി രാസപ്രക്രിയയിലൂടെ നല്ല ഇറച്ചിയോടൊപ്പം ചേർത്തായിരുന്നു വിതരണം ചെയ്തിരുന്നത്. ബീഫിന്റെ കൂടെയും ആട്ടിറച്ചിയുടെ കൂടെയും ഈ ഇറച്ചി മിക്സാക്കിയിരുന്നു. രാസപ്രക്രിയയിലൂടെ മൈനസ് 44 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കുന്ന ഇറച്ചി അത്ര പെട്ടെന്നൊന്നും കണ്ടുപിടിക്കാനാവില്ല. ഉയർന്ന തണുപ്പുള്ള ഫ്രീസറിൽ സൂക്ഷിക്കുന്ന ഇറച്ചി 20 കിലോഗ്രാം വീതമുള്ള പാക്കറ്റുകളാക്കിയാണ് ഹോട്ടലുകൾക്കും കഫ്റ്റീരിയകൾക്കും നൽകിയിരുന്നത്. ഹോട്ടലുകളിൽ ബിരിയാണി ഉണ്ടാക്കാനും, മീറ്റ് റോൾ, ബർഗർ, സാൻഡ്വിച്ച് തുടങ്ങിയ ഇറച്ചി വിഭവങ്ങൾ ഉണ്ടാക്കാനും ഇതാണ് ഉപയോഗിച്ചിരുന്നത്.
ആറു പേർ...
സുനാമിയിറച്ചിയും പട്ടിയിറച്ചിയും പിടികൂടിയ സംഭവത്തിൽ ആറ് പേരെ പിടികൂടിയതായി സൗത്ത് 24 പർഗനാസ് പോലീസ് സൂപ്രണ്ട് കോടേശ്വർ റാവു അറിയിച്ചു. ഇറച്ചി മാഫിയയുടെ തലവനായ മാലിക്ക് എന്നയാളെയും മറ്റ് രണ്ട് പേരെയുമാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് മൂന്നുപേരെ കൂടി പിടികൂടി. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇത്തരം ഇറച്ചി എങ്ങനെയാണ് ശേഖരിക്കുന്നതെന്ന് മാലിക്ക് വ്യക്തമാക്കി.
മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ...
കല്ല്യാണി, ബഡ്ജ് ബഡ്ജ്, സോനാർപൂർ എന്നിവിടങ്ങളിലെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ നിന്നാണ് ജീർണ്ണിച്ച ഇറച്ചി ശേഖരിക്കുന്നതെന്നാണ് മാലിക്ക് പോലീസിനോട് പറഞ്ഞത്. ഇതിനുപുറമേ കൊൽക്കത്തയുടെ 50 കിലോമീറ്റർ ചുറ്റളവിലുള്ള മറ്റ് മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ നിന്നും ശേഖരിക്കും. ജന്തുക്കളുടെ ജീർണ്ണിച്ച ശവങ്ങളും അവശിഷ്ടങ്ങളും തള്ളിയാൽ അത് വിളിച്ചറിയിക്കാൻ ഓരോ സ്ഥലങ്ങളിലും പ്രത്യേകം ആൾക്കാരുണ്ട്. ഇങ്ങനെ പ്രവർത്തിക്കുന്നവർക്ക് നൂറ് രൂപയാണ് കൂലി നൽകിയിരുന്നത്. ഇവർ വിവരം നൽകുന്നതനുസരിച്ച് മാലിക്കിന്റെ ജീവനക്കാർ വണ്ടിയുമായി സ്ഥലത്തെത്തി ഇത്തരം അവശിഷ്ടങ്ങളും ശവങ്ങളും തങ്ങളുടെ ഫാക്ടറിയിലേക്ക് കൊണ്ടുപോകും.
കോൾഡ് സ്റ്റോറേജ്...
മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഇത്തരം ഇറച്ചികളിൽ ഭൂരിഭാഗവും തെരുവ് പട്ടികളുടെയും പൂച്ചകളുടെയുമാണെന്നും മാലിക്ക് പോലീസിനോട് വെളിപ്പെടുത്തി. ശേഖരിക്കുന്ന ഇറച്ചി പിന്നീട് ഫാക്ടറിയിൽ എത്തിച്ച് രാസപ്രക്രിയയ്ക്ക് വിധേയമാക്കിയ ശേഷം പ്രത്യേക ഫ്രീസറുകളിൽ സൂക്ഷിക്കും. ഇതിനുശേഷമാണ് നല്ല ഇറച്ചിയോടൊപ്പം ചേർത്ത് പാക്ക് ചെയ്ത് വിതരണത്തിന് എത്തിക്കുന്നത്. രാജാബസാറിലെ ഫാക്ടറിയിൽ നിന്ന് പിടിച്ചെടുത്ത ഇറച്ചിയുടെ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും, സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
ജമ്മു കശ്മീർ സർക്കാരിന് പുതിയമുഖം! ഉപമുഖ്യമന്ത്രിയായി കവീന്ദർ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു...
കേരളത്തിലെ ലൗ ജിഹാദിനെ ചൊല്ലി ജെഎൻയുവിൽ സംഘർഷം! എബിവിപിക്കാരും ഇടതു പ്രവർത്തകരും ഏറ്റുമുട്ടി...