അജ്നാർ നദിയെ മാലിന്യമുക്തമാക്കി 20-കാരൻ; 'ബിട്ടൂ തബാഹി'ക്ക് നെതർലാന്റ്സ് കമ്പനിയുടെ ജോലി വാഗ്ദാനം
മാലിന്യം നിറഞ്ഞൊഴുകിയ നദി ഒറ്റയ്ക്ക് വൃത്തിയാക്കി അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ് മധ്യപ്രദേശിൽ നിന്നുള്ള 20 കാരനായ സുരേന്ദ്ര സിങ് ചൗധരി എന്ന 'ബിട്ടൂ തബാഹി'. മധ്യപ്രദേശിലെ ബിയോറയിലൂടെ അഴുകുന്ന മലിനമായ അജ്നാർ നദിയാണ് ബിട്ടു ഒറ്റയ്ക്ക് വൃത്തിയാക്കിയത്. ബി എസ് സി വിദ്യാർത്ഥിയായ ബിട്ടുവിന് സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രമല്ല വിദേശത്ത് നിന്നും ബിട്ടുവിന് അഭിനന്ദന പ്രവാഹമാണ്. അതിനിടെ നെതർലാന്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കമ്പനി ബിട്ടുവിന് ജോലി വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.
അജ്നാർ നദി ശുചീകരിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ജനുവരി 26ന് ബിട്ടു തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ബിട്ടുവിൻ്റെ പ്രവർത്തി ശ്രദ്ധയിൽപ്പെട്ടതോടെ മുനിസിപ്പൽ കോർപറേഷൻ ബിട്ടുവിന് സഹായവുമായി രംഗത്തെത്തുകയായിരുന്നു.

മധ്യപ്രദേശിലെ രാജ്ഘട്ട് ജില്ലയിലുള്ള ബയോര ഗ്രാമത്തിൽ നിന്നുള്ള ആളാണ് ബിട്ടു. പ്ലാസ്റ്റിക് മാലിന്യങ്ങളും പായലുകളും മറ്റ് അഴുക്കുകളും നിറഞ്ഞ് പൂർണമായും മലിനമായി കിടക്കുകയായിരുന്ന നദി ജനുവരിയിലാണ് ബിട്ടു ശുചീകരിച്ച് തുടങ്ങിയത്. സ്വന്തം കയ്യിൽ നിന്ന് ഏകദേശം 30,000 രൂപയോളം ഇതിനായി ബിട്ടു ചെലവഴിച്ചിട്ടുണ്ട്. നദി വൃത്തിയാക്കുന്നതിൻ്റെ വിവിധ സമയത്തുള്ള വീഡിയോ ദൃശ്യങ്ങൾ ബിട്ടു തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു.
ആദ്യം നദി വൃത്തിയാക്കാനായി ഒരു മെഷീൻ വികസിപ്പിക്കാനായിരു ബിട്ടു പദ്ധതിയിട്ടത്. എന്നാൽ അത് ചെലവേറിയതായതിനാൽ നീക്കം ഉപേക്ഷിച്ചു. ' ജനുവരി 26 ആയതോടെ അതൊരു മികച്ച ദിവസം ആയിരിക്കുമെന്ന് തോന്നി. എന്തെങ്കിലും അർത്ഥവത്തായി ചെയ്യാൻ ഉചിതമായ ദിനം അതാണെന്ന് തോന്നൽ മനസിൽ വന്നു. അന്ന് മുതൽ ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചു. അത് തുടർന്നുകൊണ്ടേയിരുന്നു. ഞാൻ ഒറ്റയ്ക്കാണ് വൃത്തിയാക്കി തുടങ്ങിയത്. ഞാൻ ചെയ്യുന്നത് മുനിസിപ്പൽ കോർപറേഷൻ്റെ ശ്രദ്ധയിൽപ്പെട്ടതോടെ അവർ സഹായം വാഗ്ദാനം ചെയ്തു. പിന്നീട് അവരും ശുചീകരണ പ്രവൃത്തിയിൽ പങ്കാളികളായി. ജെസിബിയും പോക്ലെയിൻ യന്ത്രങ്ങളും ഉപയോഗിച്ചാണ് വൃത്തിയാക്കിയത്', ബിട്ടു പറഞ്ഞു.
ഒരാൾക്ക് ഇതൊക്കെ ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കുമോയെന്ന് ചോദിച്ചവർക്കുള്ള മറുപടി കൂടിയാണിതെന്നും ബിട്ടു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പ്രവൃത്തിക്കാൻ തീരുമാനിച്ചാൽ ഒരാൾക്ക് തനിച്ച് എന്തൊക്കെ സാധ്യമാകുമെന്ന് കൂടിയാണ് താൻ തെളിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബിട്ടുവിൻ്റെ പ്രവൃത്തി ശ്രദ്ധനേടിയതോടെ അദ്ദേഹത്തിന് നെതർലാൻ്റ് ആസ്ഥാനമായ കമ്പനി ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. 'ദി ഓഷ്യൻ ക്ലീനപ്പ്' എന്ന സംഘടനയുടെ സ്ഥാപകനും സി.ഇ.ഒയുമായ ബോയൻ സ്ലാറ്റ് ആണ് അദ്ദേഹത്തിന് ജോലി വാഗ്ദാനം ചെയ്തത്.


Click it and Unblock the Notifications