പണ്ട് സുബ്രഹ്മണ്യ സ്വാമിക്ക് പണികൊടുത്ത സ്ക്രീൻഷോട്ട്... അൽജസീറയും ഷോലേയും പിന്നെ ഗസയും! വീണ്ടും..
ദില്ലി: സ്ക്രീന്‍ ഷോട്ടുകളെ വിശ്വസിക്കുക എന്നത് വളരെ അപകടംപിടിച്ച പണിയാണ്. ഫോട്ടോഷോപ്പിന്റേയും ആധുനിക എഡിറ്റിങ് സംവിധാനങ്ങളുടേയും കാലത്ത് എന്ത് സ്ക്രീന്‍ഷോട്ടും ആര്‍ക്കും സൃഷ്ടിക്കാന്‍ പറ്റും.
അങ്ങനെ സ്ക്രീന്‍ഷോട്ട് വിശ്വസിച്ച് പണ്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിക്ക് ഒരു പണികിട്ടിയിട്ടുണ്ട്. ഗാസയിലെ ദൃശ്യങ്ങള്‍ എന്ന പേരില്‍ അല്ജസീറയില് ഷോലെയിലെ ദൃശ്യങ്ങള്‍ കാണിച്ചു എന്നായിരുന്നു അത്. സുബ്രഹ്മണ്യം സ്വാമി അത് മഞ്ഞമാധ്യമ പ്രവര്‍ത്തനം ആണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
അതിന് അന്ന് തന്നെ അല്‍ ജസീറക്കാര്‍ മറുപടിയും കൊടുത്തു. ചുരുങ്ങിയത്, തങ്ങളുടെ ലോഗോ എങ്കിലും ശരിക്ക് എടുത്ത് ഉപയോഗിക്കേണ്ടതായിരുന്നു എന്നാണ് അല്‍ ജസീറ പ്രതികരിച്ചത്.
ഇപ്പോള്‍ അതല്ല വാര്‍ത്ത. അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആ സ്ക്രീന്‍ഷോട്ട് വീണ്ടും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണത്. പലസ്തീനില്‍ അനാഥരയാ കുട്ടികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുകയായിരുന്നു ഈ രണ്ട് പേര്. അപ്പോള്‍ ഇസ്രായേലി സ്നിപ്പര്‍മാര്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഒരാള്‍ ഇപ്പോള്‍ ജീവന് വേണ്ടി മല്ലിട്ടുകൊണ്ടിരിക്കുകയാണ്. യുഎന്‍ ഇതൊന്നും കാണുന്നില്ലേ- എന്നാണ് ചോദ്യം.
ഷോലേയില്‍ ധര്‍മ്മേന്ദ്രയും അമിതാഭ് ബച്ചനും ഉള്ള ചിത്രം എടുത്തിട്ടാണ് ഈ പരിപാടി. ഒരു മുസ്ലീം പണ്ഡിതന് എന്ന ഭാവേന ഒരു ട്രോള്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ഈ ചിത്രം വീണ്ടും പൊന്തി വന്നിട്ടുള്ളത്. സെപ്തംബര്‍ ആറിന് ആയിരുന്നു ഇത് ട്വീറ്റ് ചെയ്യപ്പെട്ടത്. സംഗതി വൈറല്‍ ആവുകയും ചെയ്തു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ആ ട്വിറ്റര്‍ ഹാന്‍ഡില്‍ ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
മൗലാന മുഹമ്മദ് മുനീബ് ഉര് റഹ്മാന് എന്ന പേരിലാണ് ട്വിറ്റര്‍ ഹാന്‍ഡില്‍. സുന്നി മുസ്ലീം, ഇസ്ലാമിക പണ്ഡിതന്, അള്ളായുടെ അടിമ തുടങ്ങി സ്വയം നല്കിയ വിശേഷണങ്ങള്‍ അനവധിയാണ്. എന്നാല്‍ ഈ ഹാന്‍ഡിലില്‍ നിന്ന് വന്നുകൊണ്ടിരുന്നത് അധികവും ഇസ്ലാം വിരുദ്ധ ട്വീറ്റുകള്‍ ആയിരുന്നു. ഉപയോഗിച്ചിരുന്ന പ്രൊഫൈല്‍ ചിത്രം ആകട്ടെ, 2017 ല്‍ ധാക്ക ട്രൈബ്യൂണിലെ ഒരു ലേഖനത്തില്‍ പ്രസിദ്ധീകരിച്ച യുദ്ധക്കുറ്റവാളിയുടേതും!