ലോക് സഭ, രണ്ടാം ഘട്ടം ബുധനാഴ്ച
ദില്ലി: പതിനാറാം ലോകസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. നാലു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആറു ലോകസഭാ സീറ്റിലേക്കും അരുണാചൽ നിയമസഭയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
അരുണാചൽ വെസ്റ്റ്, അരുണാചൽ ഈസ്റ്റ്, ഔട്ടർ മണിപ്പൂർ, ഷില്ലോങ്, തുറാ, നാഗാലാൻഡ് മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമിലെ ഒരു സീറ്റിലും ബുധനാഴ്ച തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. എന്നാൽ സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 11ലേക്ക് മാറ്റി.

അരുണാചലിലെ 60 അസംബ്ലി നിയോജക മണ്ഡലങ്ങിൽ 49 എണ്ണത്തിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഒമ്പതാം തിയ്യതി നടക്കുന്നത്. നാഗാലാൻഡ് മുഖ്യമന്ത്രിയായ നെയ്ഫ്യു റിയോ, നാഷണൽ പീപ്പിൾസ് പാർട്ടി നേതാവ് പിഎ സാഗ്മ, കോൺഗ്രസിലെ വിൻസന്‍റ് പാല, നിനോങ് എറിങ് എന്നിവരാണ് മത്സരിക്കുന്ന പ്രമുഖ താരങ്ങൾ.
കേരളമടക്കം എട്ടുസംസ്ഥാനങ്ങളിലെ ലോകസഭാ തിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. സംസ്ഥാനത്തെ പോളിങ് ബൂത്തുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ഒമ്പതാം തിയ്യതി രാവിലെ ആരംഭിക്കും. സംസ്ഥാനത്തെ 20 സീറ്റുകളിലേക്കും ഒന്നിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒമ്പത് ഘട്ടങ്ങളിലായാണ് ദേശീയ തിരഞ്ഞെടുപ്പ് പൂർത്തിയാവുക.












Click it and Unblock the Notifications