പ്രസാര്‍ഭാരതി: ശമ്പളവിതരണത്തിൽ പ്രതികരണവുമായി സിഇഒ, കരുതൽ ധനത്തിൽ നിന്ന് 208 കോടി രൂപയെടുത്തു
ദില്ലി: ജീവനക്കാരുടെ ശമ്പള വിഷയത്തില്‍ പ്രതികരണവുമായി പ്രസാര്‍ ഭാരതി സിഇഒ. പ്രസാര്‍ ഭാരതി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി കരുതല്‍ ധനത്തില്‍ നിന്ന് 208 കോടി രൂപയെടുത്തുവെന്നാണ് സിഇഒ ശശി ശേഖര്‍ വെമ്പാട്ടി ചൂണ്ടിക്കാണിക്കുന്നത്. ദൂരദര്ശന് ജീവനക്കാരുടേയും ആള് ഇന്ത്യാ റേഡിയോയുടേയും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയില്ലെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിശദീകരണവുമായി സിഇഒ രംഗത്തെത്തുന്നത്.
2017- 18 സാമ്പത്തിക വര്‍ഷത്തെ ശമ്പളത്തിന്റെ ഗ്രാന്റ് ഇന്‍ എയ്ഡ് വിതരണം ചെയ്യുന്നതിനായി വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്ന് 1989 കോടി രൂപ ലഭിച്ചുവെന്നും ട്വീറ്റില്‍ കുറിക്കുന്നു. എന്നാല്‍ പ്രസാര്‍ ഭാരതിയുടെ കരുതല്‍ ധനത്തില്‍ നിന്ന് എടുത്ത പണമാണോ ഇതിനായി ഉപോഗിച്ചിട്ടുള്ളതെന്ന് ട്വീറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും ട്വീറ്റുമായി രംഗത്തെത്തിയ വെമ്പാട്ടി ഐഇബിആര് കരുതല്‍ ധനത്തില്‍ നിന്നാണ് 2018 ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം നല്‍കുന്നതിന് വേണ്ടിയാണ് പണമെടുത്തതെന്നും വെമ്പാട്ടി ചൂണ്ടിക്കാണിക്കുന്നു.
വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം ഫണ്ടുകള്‍ നല്കാത്തതിനാല് പ്രസാര്‍ഭാരതി ജീവനക്കാര്‍ക്ക് ജനുവരി, ഫെബ്രുവരി മാസത്തെ ശമ്പളം നല്‍കാനുണ്ടെന്ന് പ്രസാര്‍ഭാരതി ചെയര്മാന് എ സൂര്യപ്രകാശിനെ ഉദ്ധരിച്ച് ദി വയറാണ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയും പ്രസാര്‍ഭാരതിയും തമ്മിലുള്ള തര്‍ക്കങ്ങള തുടര്‍ന്നാണ് ശമ്പളം നല്‍കുന്നത് വൈകിയിട്ടുള്ളതെന്നും ദി വയര്‍ അവകാശപ്പെട്ടിരുന്നു. വാര്‍ത്തകളോട് പ്രതികരിച്ച വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം സ്വയംഭരണാവകാശമുള്ള ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ലഭിക്കേണ്ടതിനുള്ള നടപടി ക്രമങ്ങള്‍ പ്രസാര്‍ഭാരതി പാലിക്കാത്തതിനാലാണ് ശമ്പളവിതരണം വൈകിയതെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്ന് ഗ്രാന്റുകള്‍ ലഭിക്കുന്ന പ്രസാര്‍ഭാരതി സ്വയംഭരണാവകാശമുള്ള ചട്ടക്കുടാണ്.