അമിത് ഷായുടെ പ്ലാൻ പാളുന്നു! ബിജെപി വിടാനൊരുങ്ങി എംപിമാരടക്കം 21 നേതാക്കൾ! ബംഗാളിൽ മമതയ്ക്ക് ലോട്ടറി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കുക എന്നത് അമിത് ഷായുടെ സ്വപ്‌നമാണ്. 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന ബംഗാളില്‍ സര്‍ക്കാരുണ്ടാക്കാനുളള എല്ലാ ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്.
Recommended Video
അതിനിടെ ബംഗാള്‍ ബിജെപി നേതൃത്വത്തില്‍ ഭിന്നതകള്‍ ദിനംപ്രതി ശക്തമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും പ്രശ്‌നപരിഹാരം കാണാനായിട്ടില്ല. എംപിമാര്‍ അടക്കമുളള ബിജെപി നേതാക്കള്‍ കൂട്ടമായി പാര്‍ട്ടി വിട്ടേക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ..
കരുത്ത് കാട്ടി ബിജെപി
അമിത് ഷായുടെ പ്രത്യേക ശ്രദ്ധയുളള സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. ബംഗാളില്‍ ഒരു ശക്തിയേ അല്ലാതിരുന്ന ബിജെപി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കരുത്ത് തെളിയിച്ചതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നടക്കം പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ എത്തി. 42 ലോക്‌സഭാ സീറ്റുകളില്‍ ആദ്യമായി 18 സീറ്റുകളില്‍ ബിജെപി വിജയിച്ചു. അതില്‍ മൂന്നും തൃണമൂലില്‍ നിന്നെത്തിയവരായിരുന്നു.
നേതാക്കളെ എത്തിച്ച് മുകുൾ റോയ്
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈ ആയിരുന്ന മുകുള്‍ റോയി അടക്കമുളളവരാണ് ബിജെപിയില്‍ എത്തിയത്. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും നേതാക്കളെ ബിജെപിയില്‍ എത്തിക്കാനുളള ചരടുവലികള്‍ക്ക് നേതൃത്വം കൊടുക്കുന്നതും മുകുള്‍ റോയി തന്നെ. എന്നാല്‍ ബിജെപി നേതൃത്വത്തിലെ ഭിന്നതകള്‍ കാരണം മുകുള്‍ റോയി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരികെ വരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
നേതാക്കൾ ബിജെപി വിട്ടേക്കും
എന്നാല്‍ അത്തരം വാര്‍ത്തകള്‍ മുകുള്‍ റോയി തന്നെ നിഷേധിച്ചു. അതിനിടെയാണ് ബിപ്ലബ് മിത്ര ബിജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് എത്തിയത്. 2019ലാണ് ബിപ്ലബ് മിത്ര ബിജെപിയില്‍ ചേര്‍ന്നത്. മിത്രയ്ക്ക് പിറകേ കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ നിന്ന് തൃണമൂലിലേക്ക് എത്തും എന്നാണ് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്.
21 പേർ തൃണമൂലിലേക്കെന്ന്
21 ഓളം ബിജെപി നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും എന്നാണ് പുറത്ത് വരുന്ന സൂചന. ഇവര്‍ മുകുള്‍ റോയിയുമായി അടുപ്പം പുലര്‍ത്തുന്ന നേതാക്കളാണ് എന്നും വിവരങ്ങളുണ്ട്. മിക്കവരും തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നവരാണ്. ഇക്കൂട്ടത്തില്‍ 4 എംപിമാര്‍, ഒരു എംഎല്‍എ, 16 കൗണ്‍സിലര്‍മാര്‍ എന്നിവരാണുളളതെന്നാണ് വിവരം.
മിക്കവരും മുൻ തൃണമൂലുകാർ
തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരികെ എത്താനൊരുങ്ങുന്ന ബിജെപി എംപിമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയില്‍ ചേര്‍ന്നവരാണ് എന്നാണ് സൂചന. ഇക്കൂട്ടത്തിലൊരാള്‍ രണ്ട് വട്ടം എംപിയായ നേതാവാണ്. കഴിഞ്ഞ മൂന്ന് മാസത്തോളമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇവര്‍ ചര്‍ച്ചയിലാണ് എന്നും മടങ്ങി വരാന്‍ താല്‍പര്യം അറിയിച്ചുവെന്നുമാണ് സൂചന.
ബിജെപിയിൽ ചേരിപ്പോര്
പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷും മുകുള്‍ റോയിയും തമ്മിലുളള ചേരിപ്പോരാണ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നാണ് റിപ്പോര്‍ട്ട്. ദിലീപ് ഘോഷിനെ വീണ്ടും സംസ്ഥാന അധ്യക്ഷനാക്കിയതില്‍ മുകുള്‍ റോയി ക്യാംപ് അസ്വസ്ഥരാണ്. ദിലീപ് ഘോഷ് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നും തങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നില്ലെന്നുമാണ് മുകുള്‍ റോയി പക്ഷം ആരോപിക്കുന്നത്.
ദിലീപ് ഘോഷിനെ എല്ലാവരും ഇഷ്ടപ്പെടുന്നില്ല
''ബംഗാളില്‍ ബിജെപിക്ക് വഴി നഷ്ടപ്പെട്ടിരിക്കുകയാണ്. ദിലീപ് ഘോഷും മുകുള്‍ റോയിയും തമ്മില്‍ അധികാര തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര നേതൃത്വത്തിന് എല്ലാം അറിയാം. എന്നാല്‍ ഒരു നടപടിയുമെടുത്തിട്ടില്ല. ദിലീപ് ഘോഷിനെ എല്ലാവരും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങളുമുണ്ട്'', എന്നാണ് ഒരു മുതിര്‍ന്ന ബിജെപി നേതാവ് വ്യക്തമാക്കുന്നത്.
അമിത് ഷായെ കണ്ടു
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുളള നേതാക്കള്‍ ബിജെപിയില്‍ എത്തിയതിനോട് തുടക്കം മുതല്‍ക്കേ തന്നെ ദിലീപ് ഘോഷിന് എതിര്‍പ്പുണ്ട്. ദിലീപ് ഘോഷിനെതിരെ പരാതിയുമായി രണ്ട് എംപിമാര്‍ അമിത് ഷായെ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ ബിജെപി നേതൃത്വം തളളിക്കളഞ്ഞു.
നിഷേധിച്ച് ബിജെപി
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് 21 നേതാക്കള്‍ തൃണമൂലില്‍ ചേരുമെന്ന വാര്‍ത്ത ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവാര്‍ഗിയ നിഷേധിച്ചു. ബംഗാളിലെ എല്ലാ എംപിമാരും ബിജെപിക്കൊപ്പം തന്നെയുണ്ട്. ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിനോട് കൂറുളള ചില മാധ്യമങ്ങള്‍ ബിജെപിയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് വിജയവാര്‍ഗിയ ആരോപിച്ചു.
നേതാക്കൾ ഒറ്റക്കെട്ട്
ഇത്തരം പ്രചാരണങ്ങളെ അപലപിക്കുന്നുവെന്നും എല്ലാ നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ ഒറ്റ്‌ക്കെട്ടായി പ്രവര്‍ത്തിക്കുകയാണ് എന്നും ബംഗാളിന്റെ ചുമതലയുളള നേതാവായ വിജയവാര്‍ഗിയ പറഞ്ഞു. ബിജെപി എംപിയായ ബാബുല്‍ സുപ്രിയോയുമായും ദിലീപ് ഘോഷിന് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ ദിലീപ് ഘോഷ് അക്കാര്യം നിഷേധിച്ച് രംഗത്തെത്തി.