ധാരാവിയിൽ 21 പുതിയ കേസുകൾ കൂടി: രോഗികളുടെ എണ്ണം 241 ലേക്ക്, അധികൃതർക്ക് ഭീഷണിയുയർത്തി ധാരാവി!!
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. 21 പുതിയ കേസുകളാണ് ധാരാവിയിൽ ശനിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ധാരാവിയിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 241 ആയി ഉയർന്നിട്ടുണ്ട്. 14 പേരാണ് ഈ പ്രദേശത്ത് വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. 2.1 ചതുരശ്രകിലോമീറ്ററിലായി സ്ഥിതി ചെയ്യുന്ന ധാരാവിയിൽ എട്ട് ലക്ഷം പേരാണ് തിങ്ങിപ്പാർക്കുന്നത്.
അണുനാശിനി കുത്തിവെച്ചാൽ കൊറോണ മാറുമോ: ട്രംപിന്റെ വാദം പണി കൊടുത്തു, ചികിത്സ തേടിയത് 30 ഓളം പേർ!!
ധാരാവി കോലിവാഡ, മുകുന്ദ്നഗർ, 60 ഫീറ്റ് റോഡ്, ശാന്തിശിവൻ കോ ഓപ്പറേറ്റീവ് ഹൌസിംഗ് സൊസൈറ്റി, കുഞ്ചി കുർവേനഗർ, ഇന്ദിരാനഗർ, കലപ്പാത്തരു കോ ഓപ്പറേറ്റീവ് സൊസൈറ്റി, കല്യാൺവാഡി, സോഷ്യൽ നഗർ, രാജീവ് ഗാന്ധിനഗർ, മാത്തുംഗ ലേബർ ക്യാമ്പ് എന്നിവിടങ്ങളിൽ നിന്നാണ് 21 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ബിഎംസി നൽകുന്ന കണക്കുകൾ പ്രകാരം ആ പ്രദേശങ്ങളിൽ നിരവധി കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്. നോൺ കണ്ടെയ്ൻമെന്റുകളായി അടയാളപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിൽ നിന്നും കേസുകൾ റിപ്പോർട്ട് ചെയ്യുന്നതാണ് അധികൃതർക്ക് വെല്ലുവിളിയുയർത്തുന്നത്. ധാരാവിയിൽ 1.5 ലക്ഷം ജനസംഖ്യാണ് കണ്ടെയ്ൻമെന്റ് സോണുകളിലുള്ളത്. ഇവിടങ്ങളിൽ മരുന്നുകളും അവശ്യവസ്തുക്കളും അധികൃതർ വീടുകളിലെത്തിച്ച് നൽകുകയാണ്. പ്രദേശത്തുള്ളവരെ സ്ക്രീനിങ്ങിന് വിധേയമാക്കുന്നതിനായി മുനിസിപ്പൽ അധികൃതർ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. 50000 ഓളം പേരെയാണ് ഈ ക്യാമ്പിൽ ഇതിനകം പരിശോധിച്ചത്. രോഗം സ്ഥിരീകരിക്കുന്നവരെ ഐസൊലേഷൻ ക്യാമ്പിലേക്ക് മാറ്റുന്ന നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്. ധാരാവിയിലെ പൊതുശുചിമുറികളാണ് ചേരി പ്രദേശത്ത് രോഗവ്യാപനത്തിനിടയാക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുംബൈ സന്ദർശിച്ച ഇന്റർമിനിസ്റ്റീരിയൽ സംഘത്തിന്റേതാണ് കണ്ടെത്തൽ. വെള്ളിയാഴ്ച മാത്രം ആറ് കേസുകളാണ് ധാരാവിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വ്യാഴാഴ്ച ഇത് 25 ആയിരുന്നു.
അതേ സമയം മെയ് മൂന്നിന് ശേഷവും മുംബൈയിലും പൂനെയിലും ലോക്ക്ഡൌൺ തുടരുമെന്ന സൂചനയാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ നൽകിയത്. മെയ് മൂന്നിനുള്ളിൽ വൈറസ് വ്യാപനം തടയാൻ കഴിഞ്ഞില്ലെങ്കിൽ ലോക്ക്ഡൌൺ നീട്ടേണ്ടിവരുമെന്നാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. തീവ്ര രോഗബാധിത പ്രദേശങ്ങളിലോ പുനെ, മുംബൈ നഗരങ്ങളിൽ മുഴുവനായോ ലോക്ക്ഡൌൺ നീട്ടിയേക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ 6817 പേർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 4447 പേരും മുംബൈയിലുള്ളവരാണ്. 961 പേർ പൂനെയിൽ നിന്നുള്ളവരുമാണ്.